വെല്ലിങ്ടൻ∙ ആഡംബരക്കാറിൽനിന്ന് എലിസബത്ത് രാജ്ഞി ഇറങ്ങിയതും ഒരു വെടിയൊച്ച. തൊട്ടരികിലെ വനപ്രദേശം മുഴുവൻ അതു മുഴങ്ങിയപ്പോൾ ന്യൂസീലൻഡ് പൊലീസ് മറ്റു പലതും പറഞ്ഞ് എല്ലാവരുടെയും ശ്രദ്ധ തിരിച്ചു. സത്യത്തിൽ അതൊരു വധശ്രമമായിരുന്നു. അസ്വസ്ഥമായ മനസ്സുമായി ക്രിസ്റ്റഫർ ലുവിസ് എന്ന യുവാവു നടത്തിയ വധശ്രമം. രാജ്ഞിയുൾപ്പെടെ ആരും അത് അറിഞ്ഞില്ലെന്നു മാത്രം. തലനാരിഴയ്ക്കു വഴിമാറിപ്പോയ ഒരു വെടിയുണ്ട! 1981ൽ ന്യൂസീലൻഡ് സന്ദർശനത്തിനിടെ എലിസബത്ത് രാജ്ഞിക്കു നേരെയുണ്ടായ വധശ്രമത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണു സ്റ്റഫ് എന്ന വെബ്സൈറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
1995ൽ രാജ്ഞി വീണ്ടും ന്യൂസീലൻഡ് സന്ദർശിച്ചപ്പോൾ ലുവിസിനു മേൽ പൊലീസിന്റെ കണ്ണുണ്ടായിരുന്നു. അപ്പോൾ 31 വയസ്സുണ്ടായിരുന്ന അയാളെ അവർ അങ്ങു ദൂരെ ദ്വീപിൽ കൊണ്ടുവിട്ടു സൗജന്യ താമസമൊരുക്കി. പത്തു ദിവസത്തേക്കു രാജകീയ ജീവിതമായിരുന്നെന്നാണു ലുവിസ് അതിനെപ്പറ്റി പിന്നീടു പറഞ്ഞത്. ഒരു യുവതിയെ കൊന്ന് അവരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ വിചാരണകാത്തു കഴിയുമ്പോൾ 33–ാം വയസ്സിൽ അയാൾ ജയിലിൽവച്ച് ആത്മഹത്യ ചെയ്തു.