Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം പ്രതിഫലം തന്നുതീർക്കൂ, എന്നിട്ടു പരിഹസിക്കാം: കുന്ദ്രയോട് ശ്രീശാന്തിന്റെ ഭാര്യ

kundra-sreesanth-bhuvaneshwari രാജ് കുന്ദ്ര, ശ്രീശാന്ത്, ഭുവനേശ്വരി കുമാരി

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിനെ ഉലച്ച ഐപിഎൽ വാതുവയ്പു വിവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. ചെയ്യാത്ത കുറ്റത്തിന് ആരോപണ വിധേയനായതോടെ താൻ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചിരുന്നുവെന്നാണ് ശ്രീയുടെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലാണ് കരിയർ തന്നെ തകർത്തുകളഞ്ഞ പ്രതിസന്ധിയുടെ സമയത്ത് താൻ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നതായി മുപ്പത്തഞ്ചുകാരനായ ശ്രീശാന്ത് വെളിപ്പെടുത്തിയത്.

സ്വകാര്യ ചാനലിലെ പരിപാടിയിൽ ഒപ്പമുള്ളവരോട് കണ്ണീരോടെ ശ്രീശാന്ത് നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ:

‘വാതുവയ്പുകാരിൽനിന്ന് 10 ലക്ഷം രൂപ മേടിച്ച് ഞാൻ ഒത്തുകളിച്ചെന്നായിരുന്നു ആരോപണം. എനിക്കെതിരെ ഇക്കാര്യത്തിൽ തെളിവുണ്ടെന്നും അവർ പ്രചരിപ്പിച്ചു. എന്നാൽ, ‍ജീവിതത്തിലിതുവരെ ഞാൻ വാതുവയ്പുകാരുമായി ബന്ധപ്പെട്ടിട്ടില്ല. ഒത്തുകളിച്ചിട്ടുമില്ല. തകർന്നുപോയ ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. അടുത്ത സുഹൃത്തുക്കൾ പോലും ഞാൻ ഒത്തുകളിച്ചെങ്കിലും അതുപോട്ടെ എന്ന രീതിയിലാണ് പെരുമാറിയത്. ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ കാലുകുത്താൻ പോലും എനിക്കിപ്പോൾ അനുവാദമില്ല. ഭാവിയിൽ എന്റെ മക്കൾ ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയാൽ അതു കാണാൻ എനിക്കെങ്ങനെ കഴിയും’ – ശ്രീശാന്ത് ചോദിച്ചു.

അതിനിടെ ശ്രീശാന്തിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെ ‘എപ്പിക്’ എന്ന് ചിരിക്കുന്ന ഇമോജി സഹിതം പരിഹാസപൂർവം കമന്റിട്ട രാജസ്ഥാൻ റോയൽസ് മുൻ ഉടമ രാജ് കുന്ദ്ര വിവാദത്തിൽപ്പെട്ടു. ശ്രീശാന്തിനെതിരെ പരിഹാസപൂർവം കമന്റിട്ട കുന്ദ്രയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണുയരുന്നത്.

ശ്രീശാന്ത് കുറ്റാരോപിതനായിരുന്നെങ്കിലും കോടതി കുറ്റവിമുക്തനാക്കിയതാണെന്ന് ശ്രീയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടി. അതേസമയം, രാജ് കുന്ദ്രയ്ക്കുനേരെ ഉയർന്ന വാതുവയ്പ് ആരോപണത്തിൽ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയതെന്നും ഇവർ വിമർശിക്കുന്നു.

അതിനിടെ, കുന്ദ്രയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും രംഗത്തെത്തി. ‘ശ്രീശാന്തിന് നൽകാനുള്ള പ്രതിഫലം പോലും കൊടുത്തുതീർക്കാത്ത വ്യക്തിയാണ് ഇയാൾ. വാതുവയ്പിന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടും ഇവിടെ കമന്റ് ചെയ്യാൻ ഇയാൾ കാണിച്ച തന്റേടമാണ് ‘എപ്പിക്’. വാതുവയ്പു വിവാദത്തിൽ ശ്രീ കുറ്റക്കാരനല്ലെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടുള്ളതാണ്’ – ഭുവനേശ്വരി കുറിച്ചു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു കളിക്കുന്നതിനിടെ 2013ലാണ് ശ്രീശാന്ത് ഉൾപ്പെടെയ ഏതാനും താരങ്ങൾ വാതുവയ്പു വിവാദത്തിൽപ്പെടുന്നത്. ഇതോടെ ശ്രീശാന്തുമായുള്ള കരാർ രാജസ്ഥാൻ റദ്ദാക്കിയിരുന്നു. 2015ൽ ശ്രീശാന്തിനും സഹതാരങ്ങൾക്കുമെതിരായ ആരോപണങ്ങളിൽ മതിയായ തെളിവില്ലെന്ന കാരണത്താൽ ഡൽഹി ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം, വാതുവയ്പു വിവാദത്തിൽ ബിസിസിഐ ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കു തുടരുകയാണ്. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. 

related stories