റിയോ ഡി ജനീറോയിലെ പാരാലിംപിക്സിൽ ചിത്രങ്ങൾ എടുക്കാൻ ലോകോത്തര ക്യാമറകളും ടെക്നിക്കുകളുമായി ഫൊട്ടോഗ്രഫർമാർ മത്സരിക്കുകയാണ്. പാരാലിംപിക്സിൽ അന്ധനായൊരു ഫൊട്ടോഗ്രഫർ എടുത്ത ചിത്രങ്ങൾ ലോകത്തിന്റെ കൈയടി നേടിയിരിക്കുന്നു. ജോവോ മയിയ എന്ന ഫൊട്ടോഗ്രഫറാണ് അന്ധതയെ തോൽപിച്ച് മൂന്നാംകണ്ണിൽ സ്പോർട് ചിത്രങ്ങൾ എടുക്കുന്നത്. ഒരു കൈയിൽ ഊന്നുവടിയും മറുകൈയിൽ ക്യാമറയുമായി റിയോ ഡി ജനീറോയിലെ പാരാലിംപിക്സിൽ ഈ ഫൊട്ടോഗ്രഫറുണ്ട്.
'My eyes are in my heart': Joao Maia
ഹൃദയം കൊണ്ടാണ് ജോവോ മയിയ ചിത്രങ്ങളെടുക്കുന്നത്. കളിക്കാരുടെ ആവേശം ഹൃദയമിടുപ്പ് ഒക്കെ ശ്രദ്ധിച്ച് കണക്കുകൂട്ടി ഒരു ക്ലിക്ക്, കണ്ണുള്ളവരുടെതിനേക്കാൾ തെളിമയുള്ള ചിത്രങ്ങൾ!
ജോവോ മയിയക്ക് ഇപ്പോൾ 41 വയസുണ്ട്. 28 -ാം വയസിലാണ് മയിയക്ക് Uveitis ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടത്. കണ്ണിനോട് ചേർത്ത് പിടിച്ചാൽ വ്യക്തമല്ലാത്ത ചില രൂപങ്ങളും നിറങ്ങളും കാണാം എന്നുമാത്രം.
ബ്രസിലിലെ സാവോ പോളോയിൽ പോസ്റ്റ്മാനായി ജോലി ചെയ്യുന്ന സമയത്താണ് ഇദ്ദേഹത്തിന് കാഴ്ച നഷ്ടമായത്. ദു:ഖിച്ചിരിക്കാതെ ബ്രെയ്ൻലിപി പഠനവും ഊന്നുവടിയുടെ സഹായത്തോടെ നടക്കാൻ പരിശീലിച്ചതും ജോവയുടെ ജീവിതം മാറ്റിമറിച്ചു. കാഴ്ച നഷ്ടമായ സമയത്താണ് മയിയയ്ക്ക് ഫൊട്ടോഗ്രഫിയോട് താത്പര്യം തോന്നിയതും. മയിയയുടെ കാഴ്ചപ്പാടിൽ ഫൊട്ടോഗ്രഫിയും സെൻസിറ്റീവാണ്... തന്റെ കാഴ്ചകളെ-അനുഭവങ്ങളെ ലോകത്തിന് കാണിക്കാൻ പറ്റുമെന്ന ബോധ്യത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് ജോവോയുടെ ചിത്രങ്ങൾ.
2008 ൽ ഒരു സാധാരണ ക്യാമറയുമായിട്ടാണ് ചിത്രങ്ങൾ എടുക്കാൻ ആരംഭിച്ചതെങ്കിലും പാരാലിംപിക്സിൽ സ്മാർട്ട് ഫോണിലാണ് ചിത്രങ്ങൾ എടുക്കുന്നത്. തന്നെ സഹായിക്കാനായി കൂടെയുള്ള സുഹൃത്തുക്കൾ മയിയയ്ക്ക് കണ്ണുകൾ തന്നെയാണ്. മയിയയ്ക്കൊപ്പം വീൽചെയറിൽ ചിത്രങ്ങളെടുക്കുന്നൊരു സുഹൃത്തുമുണ്ട്. ചിത്രങ്ങളുടെ എഡിറ്റിങും സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ ഇടുന്നതും സുഹൃത്തുക്കളാണ്.
പോസ്റ്റ് ഓഫിസിലെ ജോലിയുടെ പെൻഷനാണ് ഈ ഫൊട്ടോഗ്രഫറുടെ ജീവിത മാർഗം. 2020 ൽ ടോക്കിയോയിൽ നടക്കുന്ന പാരാലിംപിക്സിൽ കൂടുതൽ നല്ല ചിത്രങ്ങൾ എടുക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ സ്വപ്നം.