ഒരു സ്ത്രീയുടെ വികാരനിര്‍ഭരമായ തുറന്നുപറച്ചില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ അബോര്‍ട്ട് ചെയ്തതിന് അവര്‍ക്ക് പറയാനുണ്ട് ഒത്തിരി കാര്യങ്ങള്‍. ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം ആണെന്ന് മനസിലാക്കിയതു മുതല്‍ ഓസ്‌ട്രേലിയക്കാരിയായ ആ സ്ത്രീ കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെട്ട് അസ്വസ്ഥയായിരുന്നു.
ഗര്‍ഭിണിയായി 15 ആഴ്ചകള്‍ക്ക് ശേഷമാണ് വയറ്റിലുള്ള തന്റെ കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം ആണെന്ന് അവര്‍ക്ക് മനസിലാകുന്നത്. 'ആദ്യം അത് വിശ്വസിക്കാന്‍ ഞാനും ഭര്‍ത്താവും തയാറായില്ല. ടെസ്റ്റ് നടത്തിയതില്‍ പാകപ്പിഴകളുണ്ടെന്ന് ഞാന്‍ പറഞ്ഞു. കാരണം ഞങ്ങള്‍ രണ്ട് പേരും വെജിറ്റേറിയന്‍സ് ആണ്. ആരോഗ്യവാന്‍മാരാണ്. നല്ല കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂ' വികാരനിര്‍ഭരമായി ആ സ്ത്രീ പറഞ്ഞു.
എന്നാല്‍ പിന്നീട് ജനിക്കാനിരിക്കുന്ന തന്റെ കുഞ്ഞിന് ഡൗണ്‍സിന്‍ഡ്രോം ആണെന്ന് അവര്‍ ഉള്‍ക്കൊണ്ടു. ഒടുവില്‍ കുട്ടിയെ അബോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു. അതിനുള്ള കാരണം ആ സ്ത്രീ പറയുന്നത് ഇങ്ങനെ, ''ജനിക്കാനിരിക്കുന്ന എന്റെ മകള്‍ക്ക് ജീവിതകാലം മുഴുവന്‍ വേദന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്കറിയാം ഡൗണ്‍സിന്‍ഡ്രോമുമായി ജനിച്ചാല്‍ അവള്‍ക്ക് നിരന്തരം കെയര്‍ വേണ്ടി വരും. മെഡിക്കല്‍ അറ്റന്‍ഷന്‍ വേണ്ടി വരും. എപ്പോഴും അവളെ നോക്കാന്‍ സാധിക്കണം. അവള്‍ മാനസികമായും ശാരീരികമായും എപ്പോഴും അസ്വസ്ഥകള്‍ പ്രകടമാക്കും.''
ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് പുറത്തു പറയാന്‍ അവര്‍ ആദ്യം തയാറായിരുന്നില്ല. കുട്ടി പ്രസവസമയത്ത് മരിച്ചുപോയെന്നായിരുന്നു പറഞ്ഞത്. തങ്ങളുടെ സ്വാർത്ഥത കൊണ്ടാണ് കുട്ടിയെ അബോര്‍ട്ട് ചെയ്തതെന്ന് ലോകം പറയുമെന്ന് കരുതിയായിരുന്നു ആ ദമ്പതികള്‍ നുണ പറഞ്ഞത്. 'ഒരു പക്ഷേ ഞങ്ങള്‍ സ്വാര്‍ത്ഥരായേക്കാം. അതുകൊണ്ടാകും അങ്ങനെ തീരുമാനിച്ചത്. ജീവിതത്തിലെ ഓരോ ദിവസവും കടുത്ത കുറ്റബോധം പേറിയാണ് ഞാന്‍ കഴിച്ചുകൂട്ടുന്നത്. ഇതിന്റെ വേദന അസഹ്യമാണ്'.
തന്റെ അവസ്ഥ മറ്റ് അമ്മമാര്‍ക്ക് വന്നാല്‍ ഗര്‍ഭച്ഛിദ്രം നടത്താതിരിക്കാൻ വേണ്ടിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്ന് അവര്‍ പറയുന്നു. ജനിക്കാനിരിക്കുന്ന കുട്ടിക്ക് ഡൗണ്‍സിന്‍ഡ്രോം പോലുള്ള രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ നല്ലൊരു ശതമാനം സ്ത്രീകളും അബോര്‍ഷന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.