റസ്റ്ററന്റ് തോറും കയറിയിറങ്ങി തിന്നുന്നതിനു ശമ്പളം! ഹോ. ജോലി കിട്ടുകയാണെങ്കിൽ ഇങ്ങനെ കിട്ടണം. ലോകം മുഴുവന്‍ സോഫി ഹാര്‍ഡിയോട് അസൂയപ്പെടുകയാണ്. ചോക്കലേറ്റ് ടേസ്റ്റര്‍, ടീ ടേസ്റ്റര്‍, ഫുഡ് ടേസ്റ്റര്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ തിന്നു നടക്കാന്‍ ഭാഗ്യം കിട്ടിയ ഫുഡ് ടേസ്റ്ററെ ആദ്യമായാണു പലരും കാണുന്നത്.
പകല്‍ മാര്‍ക്കറ്റിങ് ജോലിയും രാത്രി ഫുഡ് ടേസ്റ്റിങ്ങുമാണ് സോഫിയുടെ ജോലി. ആഴ്ചയില്‍ രണ്ടു ദിവസം റസ്റ്ററന്റുകളില്‍ പോയി ലാവിഷായി ഭക്ഷണം കഴിക്കാം. ഇടയ്ക്കു സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിച്ചു ട്രീറ്റ് നടത്താം. ഹാ! എത്ര നല്ല ജോലി.
ബ്രിട്ടനിലെ വെയ്റ്റ് വാച്ചേഴ്സ് എന്ന സംഘടനയാണ് സോഫിയെ ഈ പ്രത്യേക ദൗത്യം ഏൽപിച്ചിരിക്കുന്നത്. 500 അപേക്ഷകരില്‍ നിന്നാണ് സോഫി തിരഞ്ഞെടുക്കപ്പെട്ടത് എന്നറിയുമ്പോഴാണ് സോഫിയുടെ നാവിന്റെ മിടുക്ക് അറിയുന്നത്. വെയിറ്റ് കുറയ്ക്കുന്നവര്‍ക്കു വേണ്ടിയുള്ള ഭക്ഷണം എന്നു പറയുമ്പോള്‍ സോഫി പോയി കഴിച്ചു നോക്കുന്നത് സാലഡും ഓട്സും ആണെന്നു കരുതിയെങ്കില്‍ തെറ്റി. വെജും നോണ്‍വെജുമായി ഒന്നാന്തരം ഭക്ഷണമാണ് കഴിച്ചു നോക്കുന്നത്.
ഭക്ഷണത്തിലെ ചേരുവകള്‍, എണ്ണയുടെ അളവ്, രുചി പകരാന്‍ ചേര്‍ത്തിരിക്കുന്ന രാസവസ്തുക്കളുടെ അളവ്, നിറം തുടങ്ങി അതില്‍ ചേര്‍ത്തിരിക്കുന്നവയെല്ലാം നാവുകൊണ്ടു തന്നെ തിരിച്ചറിയും സോഫി. ഇവയില്‍ ഏതെങ്കിലും കൂടിപ്പോയാല്‍ അതനുസരിച്ച് റിപ്പോര്‍ട്ട് നല്‍കും. ഭക്ഷണം പാചകം ചെയ്യേണ്ടതില്‍ വരുത്തേണ്ട മാറ്റവും ഓരോ ഭക്ഷണവും കഴിക്കേണ്ട അളവും നിര്‍ദേശിക്കും. പിന്നെ ഹോട്ടലുകൾക്ക് ആരോഗ്യവഴിയിലേക്കു മാറാതെ വയ്യ.
തെറ്റായ ഭക്ഷണക്രമവും ശരീരഭരവും മൂലം ബ്രിട്ടനിലെ 25–35 വയസിനിടയില്‍ പ്രായമുള്ളവര്‍ മറ്റുള്ളവരോട് ഇടപെടാന്‍ പോലും മടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെയ്റ്റ് വാച്ചേഴ്സ് എന്ന സംഘടനയുടെ തുടക്കം തന്നെ. തടി കുറച്ച് ആളുകളെ ആകാരവടിവുള്ളവരും കോണ്‍ഫിഡന്‍സ് ഉള്ളവരും ആക്കുകയാണു സംഘടനയുടെ ലക്ഷ്യം.
ഇങ്ങനെ തിന്നു നടക്കുന്ന സോഫിയുടെ ഇഷ്ട വിഭവം എന്തായിരിക്കും. ഇറ്റാലിയന്‍ പീത്സ, പാസ്ത ഒക്കെ തന്നെ. പിന്നെ ചിക്കന്‍. കഴിച്ചു കഴിച്ച് ഈ 25കാരി പെൺകൊച്ചിനു തടികൂടില്ലേ എന്നല്ലേ നിങ്ങളുടെ സംശയം. തടി കൂടി, അതു കുറച്ചാണ് സോഫി വെയ്റ്റ് വാച്ചേഴ്സ് സംഘടനയില്‍ അംഗമായതു തന്നെ.