ഭൂമി തുരന്ന് തുരന്ന് പോയാല്‍ എവിടെയെത്തുമെന്ന് കുട്ടിക്കാലത്തെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല. യഥാര്‍ഥത്തില്‍ അങ്ങനെ തുരക്കുകയാണെങ്കില്‍ ഭൂമിയുടെ ഏത് ഭാഗത്തായിരിക്കും നമ്മളെത്തുക? ഈ ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഈ ഭൂപടം ഇറങ്ങിയിരിക്കുന്നത്.
ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ നിന്നും തുരന്ന് തുടങ്ങിയാല്‍ അവസാനിക്കുക അര്‍ജന്റീനയിലെ ബാഹിയ ബ്ലാങ്ക എന്ന സ്ഥലത്തായിരിക്കും. ന്യൂസിലന്റിലെ ഓക്‌ലണ്ടും സ്‌പെയിനിലെ മലാഗയും സെവില്ലയുമൊക്കെ മറുഭാഗത്ത് ഭൂമിയുള്ള പ്രദേശങ്ങളാണ്. റഷ്യയിലെ ഉലന്‍ ഉടേയുടെ നേരെ എതിര്‍വശത്തുള്ളത് ചിലിയിലെ പ്യൂട്ടേ നടാലെസാണ്.
കേരളത്തിൽ നിന്നു തുരന്നു പോയാൽ ഭൂമിക്ക് മറുപുറത്തുള്ള അമേരിക്കയിൽ എത്തുമോ? ഇല്ല എന്നതാണ് ഉത്തരം. സത്യത്തില്‍ ഇന്ത്യയടക്കം ഭൂമിയില്‍ ജനസംഖ്യ ഏറെയുള്ള പ്രദേശങ്ങളില്‍ നിന്ന് മറുവശത്തേക്ക് തുരന്ന് പോയാല്‍ കടലിലായിരിക്കും അവസാനിക്കുക. 71 ശതമാനവും വെള്ളം നിറഞ്ഞ ഭൂമിയില്‍ ഇത് അത്രയേറെ അദ്ഭുതകരമായ വസ്തുതയുമല്ല. ഇന്ത്യയുടെ മറുഭാഗം ഭൂരിഭാഗവും കടലാണെങ്കില്‍ നേരെ മറിച്ചാണ് ചൈനയുടേത്. ചൈനയിലേയും മംഗോളിയയിലേയും പ്രദേശങ്ങള്‍ക്ക് മറുപുറം അര്‍ജന്റീനയും ചിലിയുമാണ്.
മറുഭാഗത്ത് കടലുള്ള ഏറ്റവും വലിയ കരഭാഗം ഓസ്‌ട്രേലിയയാണെന്നും ആന്റിപോഡ്‌സ് വെബ്‌സൈറ്റ് പറയുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ടൈംസ് ചത്വരത്തില്‍ നിന്നും നേരെ തുരന്നുപോയാല്‍ പൊന്തിവരിക ഓസ്‌ട്രേലിയന്‍ തീരത്തായിരിക്കും. ഇനി ഭൂമിയുടെ ഒരുഭാഗത്തു നിന്നും മറുപുറത്തേക്കെത്താന്‍ എത്ര സമയമെടുക്കുമെന്നും ഇവര്‍ കണക്കുകൂട്ടിവെച്ചിട്ടുണ്ട്. ഏകദേശം 42 മിനിറ്റും 12 സെക്കന്റുമാണ് ഈ യാത്രക്കെടുക്കുകയത്രെ. അതേസമയം ഭൂമിയുടെ ഉള്‍ഭാഗത്തെ സാന്ദ്രതയിലുള്ള വ്യത്യാസം മൂലം ഇതിനേക്കാള്‍ നാല് മിനിറ്റുവരെ കുറവ് സമയത്തില്‍ എത്താനും സാധ്യതയുണ്ടെന്ന് കരുതുന്നു.
ഭൂമിയുടെ ഒരു ഭാഗത്തു നിന്നും താഴേക്ക് പതിക്കുന്ന ഒരാളുടെ വീഴ്ച്ചയുടെ വേഗത അകകാമ്പിനോടടുക്കും തോറും വര്‍ധിച്ചുവരും. ഭൂമിക്കുള്ളിലെ ഗുരുത്വാകര്‍ഷണബലത്തിലെ മാറ്റമാണ് ഇതിന് പിന്നില്‍ അകകാമ്പ് പിന്നിട്ട് കഴിഞ്ഞാല്‍ വീണ്ടും വേഗത കുറയും. ഉപരിതലത്തില്‍ ഭൂമിയുടെ കനം ക്യുബിക് മീറ്ററില്‍ ഏകദേശം 1000 കിലോഗ്രാമില്‍ താഴെയാണ് എന്നാല്‍ അകകാമ്പിലിത് ക്യുബിക് മീറ്ററിന് 13000 കിലോഗ്രാം വരും.