Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലശ്ശേരിക്കാരൻ വേണുവിന്റെ പേരിലുമുണ്ട് ഒരു വാൽനക്ഷത്രം, നക്ഷത്രമായി ഇന്ത്യയുടെ ബാപ്പു!

bappu-indira

മഹാത്മജിക്കൊപ്പം ലോകചരിത്രത്തിൽ കുറിക്കപ്പെട്ട മറ്റൊരു ‘ബാപ്പു’ കൂടിയുണ്ട് നമുക്ക്. ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിനു മുന്നിൽ പുത്തൻ താരാപഥം തുറന്നുതന്ന മനലി കല്ലാട് വേണു ബാപ്പു എന്ന ഡോ. എം.കെ. വെയ്നു ബാപ്പു. ഈ പേര് ഭൂമിയിലെന്നപോലെ നക്ഷത്രക്കൂട്ടങ്ങൾക്കിടയിലും എഴുതിച്ചേർക്കപ്പെട്ടു.

വേണു ബാപ്പുവെന്ന ജ്യോതിപ്രഭാവം നമുക്കിടയിൽ ജനിച്ചിട്ട് 90 വർഷം. 55 വർഷത്തെ സംഭവബഹുലമായ ജീവിതം പിന്നിട്ട് അകാലത്തിൽ പൊലിഞ്ഞപ്പോൾ, ജ്യോതിശാസ്ത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയായി മാറി ഈ മലയാളി. ഹൈദരാബാദ് നൈസാമിയ വാനനിരീക്ഷണ കേന്ദ്രത്തിൽ ജോലിചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് മാണിക്കോത്ത് കക്കുഴി ബാപ്പുവിന്റെയും സുനന്ദയുടെയും മകനായി 1927 ഓഗസ്റ്റ് 10ന് ചെന്നൈയിൽ ജനിച്ച വേണു 1982 ഓഗറ്റ് 19ന് മ്യൂണിക്കിൽ ഹൃദയശസ്ത്രക്രിയയെ തുടർന്നു മരിക്കുമ്പോൾ ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയന്റെ പ്രസിഡന്റായിരുന്നു.

ആകാശവിസ്മയങ്ങളുടെ പൊരുൾതേടി പോയ വേണു എന്ന ശാസ്ത്രകാരൻ കണ്ട സ്വപ്നങ്ങളെയും, പിന്തുടർന്ന പ്രകാശവർഷങ്ങളെയും കുറിച്ചുള്ള ഓർമ പങ്കിടുകയാണ് ജീവിതസഖിയായ യമുന വേണു ബാപ്പു (83). ബെംഗളൂരു കോറമംഗലയിലെ കാദംബരി എന്ന വീട്ടിലെ പൂക്കൾക്കും പുസ്തകങ്ങൾക്കും വേണുവിനെക്കുറിച്ച് ഒരുപാടു പറയാനുണ്ട്. നക്ഷത്രങ്ങളുടെ ഈ കൂട്ടുകാരനെക്കുറിച്ച്...

ഹാർവഡ് പകർന്ന സ്വാതന്ത്യം

രഹസ്യങ്ങൾ മിന്നിമറയുന്ന താരാപഥത്തിലെ ആയിരക്കണക്കിനു വാൽനക്ഷത്രളിൽ ഒന്ന് വേണുവിന്റെ പേരിലുള്ളതാണ്. ഇന്ത്യക്കാരന്റെ പേരിലുള്ള ഒരേയൊരു വാൽനക്ഷത്രം. 1949ൽ യുഎസ് ഹാർവഡ് സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെ 22 വയസ്സിൽ വേണു കണ്ടെത്തിയ ഇതിനെ ബാപ്പു- ബോക്- ന്യൂകിർക് വാൽനക്ഷത്രം എന്ന് ലോകം വിളിക്കുന്നു.

പ്രഫസർമാരായ ബാർട്ട് ജെ. ബോക്കിന്റെയും ഗോർഡൻ എ.ന്യൂകിർക്കിന്റെയും സഹായത്തോടെ വാൽനക്ഷത്രത്തിന്റെ സഞ്ചാരപഥവും വേഗവും കണ്ടെത്തി, ലോകത്തിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ പക്ഷേ, വേണുവിന് സ്കോളർഷിപ് നൽകി ഹാർവഡിലേക്ക് അയച്ച ഹൈദരാബാദ് സർക്കാർ, വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് ടെലഗ്രാം അടിച്ചു. വാൽനക്ഷത്രം കണ്ടുപിടിക്കാനല്ല, ആസ്ട്രോഫിസിക്സിൽ പിഎച്ച്ഡി എടുക്കാനാണ് അയച്ചതെന്ന് ഉപദേശിക്കാനായിരുന്നു സന്ദേശം.

അന്ന് വേണുവിനു പിന്തുണ നൽകിയതു വാൽനക്ഷത്രത്തിന്റെ ഉൽഭവ-പരിണാമങ്ങളെക്കുറിച്ചു പഠനം നടത്തിയിരുന്ന ഫ്രെഡ് ലോറൻസ് വിപ്പിൾ എന്ന ശാസ്ത്രജ്ഞൻ. ചരിത്രത്തിൽ ആദ്യമായാണു ഹാർവഡ് സർവകലാശാലയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഒരു വിദേശസർക്കാർ വിമർശിക്കുന്നതെന്നും, വേണുവിന്റെ കണ്ടുപിടിത്തം പുറത്തറിയിച്ചിരുന്നില്ലെങ്കിൽ വാനശാസ്ത്രത്തോടു ചെയ്യുന്ന ഗുരുതരമായ കൃത്യവിലോപമായേനെ എന്നും ഫ്രെഡ് ഇന്ത്യൻ എംബസിക്ക് എഴുതി.

രാജ്യം തിരിച്ചറിയാൻ മറന്ന ആ മികവിനെത്തേടി ആദരങ്ങളെത്തി. വേണുവിനും ബോക്കിനും ന്യൂകിർക്കിനും ഡോണോഹോ കോമറ്റ് മെഡൽ ലഭിച്ചു. മൂന്നുവർഷം കൊണ്ട് പിഎച്ച്ഡി പൂർത്തിയാക്കിയ വേണുവിന് 1951ൽ കലിഫോർണിയയിലെ മൗണ്ട് വിൽസൻ, പലോമർ വാനനിരീക്ഷണ കേന്ദ്രങ്ങളിൽ പരീക്ഷണം തുടരാൻ കാർണജി ഫെല്ലോഷിപ്പ് ലഭിച്ചതാണു വിൽസൻ-ബാപ്പു ഇഫക്ട് എന്ന സിദ്ധാന്തത്തിനു വഴിയൊരുക്കിയത്. ഇതു ലഭിച്ച ആദ്യ ഇന്ത്യക്കാരനും വേണുവാണ്.

ഒളിൻ ചഡോക് വിൽസൻ എന്ന ശാസ്ത്രജ്ഞനൊപ്പം പ്രത്യേകതരം നക്ഷത്രങ്ങളുടെ പ്രകാശദീപ്തിയും അവയുടെ വർണരാജിയുടെ സവിശേഷതയും തമ്മിലുള്ള ബന്ധം കണ്ടെത്തുകയായിരുന്നു. പ്രകാശവർഷങ്ങൾക്കപ്പുറത്തെ നക്ഷത്രങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഇന്നും വിൽസൻ-ബാപ്പു ഇഫക്ട് വഴിവിളക്കാണ്.

ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയന്റെ ഏഷ്യയിൽ നിന്നുള്ള ആദ്യ പ്രസിഡന്റ്, ഏഷ്യയിലെ ഏറ്റവും വലിയ ടെലസ്കോപ്പിന്റെ സ്ഥാപകൻ, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന്റെ സ്ഥാപക ഡയറക്ടർ, രാജ്യത്ത് ഒട്ടേറെ വാനനിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ച് ആസ്ട്രോ ഫിസിക്സിനും ജ്യോതിശാസ്ത്രമേഖലയ്ക്കും പുതിയമാനം പകർന്ന ശാസ്ത്രജ്ഞൻ... വേണുവിന്റെ പേരിൽ നേട്ടങ്ങൾ ഒരുപാടുണ്ട്.

1981ൽ രാജ്യം വേണുവിന് പത്മഭൂഷൺ നൽകി ആദരിച്ചു. ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ് യുജിസിയുടെ ഹരിഓം അവാർഡ് തുടങ്ങിയവയും ലഭിച്ചു.

venu-bappu

വേണു അഥവാ വെയ്നു ബാപ്പു

മുത്തശ്ശിയാണു വേണുവെന്ന പേരു നൽകിയതെന്ന് യമുന പറഞ്ഞു. സംഖ്യാശാസ്ത്രത്തിൽ ഏറെ വിശ്വസിച്ചിരുന്ന പിതാവ് വേണുവെന്ന പേരെഴുത്ത് ‘VAINU’ എന്നാക്കി. ഹൈദരാബാദിലെ സെന്റ് ആൻസ് കോൺവന്റിലും ഇസ്‍ലാമിയ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്തുപോലും ഇംഗ്ലിഷ് വിദ്യാഭ്യാസം ആവോളം ലഭിച്ചിരുന്ന തലശ്ശേരിയിലെ തീയ സമുദായത്തിൽ ജനിച്ചതു വേണുവിനു മുതൽക്കൂട്ടായി.

ഹൈസ്കൂൾ പഠനശേഷം 1942ൽ ഹൈദരാബാദ് നൈസാമിന്റെ കോളജിലേക്ക്. പുണെയിലെ നാഷനൽ കെമിക്കൽ ലബോറട്ടറിയുടെ ഡയറക്ടറായി വിരമിച്ച എൽ.കെ. ദൊരൈസ്വാമിയായിരുന്നു സ്കൂൾ കാലം മുതൽ മരിക്കുംവരെയും വേണുവിന്റെ ആത്മസുഹൃത്ത്. ക്രിക്കറ്റും സംഗീതവുമായിരുന്നു ഏറെയിഷ്ടം. ചാൾസ് എലിൻഡ് ബർഗിന്റെ ‘സ്പിരിറ്റ് ഓഫ് സെന്റ് ലൂയിസ്’ ആയിരുന്ന പൈലറ്റ് ആകാൻ കൂടി മോഹിച്ച വേണുവിന്റെ പ്രിയപുസ്തകം.

പി.ജി. വുഡ്ഹൗസ് പ്രിയ കഥാകാരൻ. വായനയിലേറെ ജീവചരിത്രങ്ങൾ. കാദംബരിയിലെ വായനമുറിയിൽ വിൻസ്റ്റൻ ചർച്ചിലിന്റെ പുസ്തകങ്ങളുമുണ്ട്. വേണുവിന്റെ ആഗ്രഹപ്രകാരം മരണശേഷം ശാസ്ത്രപുസ്തക ശേഖരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് (ഐഐഎ) ലൈബ്രറിക്കു സംഭാവന ചെയ്തു. 

അവിടേക്കു നൽകേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് തയറാക്കി മരിക്കും മുൻപ് യമുനയെ ഏൽപ്പിച്ചിരുന്നു. പെയിന്റിങ്ങും പുന്തോട്ടമുണ്ടാക്കലും മറ്റു വിനോദങ്ങൾ. ഐഐഎയുടെ മുറ്റത്ത് വേണുവിന്റെ നേതൃത്വത്തിൽ ഒരു റോസത്തോട്ടം പോലും ഉണ്ടായിരുന്നു.

related stories