Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്രം തേടിയ ആ ‘ഇരുണ്ട രഹസ്യം’ ഒടുവില്‍ ചൈനീസ് സാറ്റലൈറ്റിനു മുന്നില്‍!

china-rocket

വര്‍ഷങ്ങളായി ബഹിരാകാശത്ത് മനുഷ്യന്‍ തേടിക്കൊണ്ടിരിക്കുകയാണ് ആ ‘ഇരുണ്ട’ രഹസ്യത്തെ. പ്രപഞ്ചത്തിൽ ഇന്നേവരെ പിടിതരാതിരുന്ന ആ സത്യം ഒടുവില്‍ ചൈനയുടെ കൃത്രിമ ഉപഗ്രഹത്തിനു മുന്നില്‍ തെളിഞ്ഞതായി സൂചന. ഇരുണ്ട ദ്രവ്യത്തെ (ഡാര്‍ക് മാറ്റര്‍) പറ്റിയാണു പറഞ്ഞുവരുന്നത്. പ്രപഞ്ചത്തില്‍ സാധാരണ കാണുന്ന ദ്രവ്യങ്ങളായ ഗാലക്‌സി, നക്ഷത്രങ്ങള്‍, മരങ്ങള്‍, പാറകള്‍, ആറ്റം ഇവയെല്ലാം ആകെ പ്രപഞ്ചത്തിന്റെ അഞ്ചു ശതമാനമേയുള്ളൂ. എന്നാല്‍ 26.8 ശതമാനം ഇരുണ്ട ദ്രവ്യമാണ്. 68.3 ശതമാനം ഇരുണ്ട ഊര്‍ജവും (ഡാർക് എനർജി). ഇരുണ്ട ദ്രവ്യത്തെ കാണാൻ കഴിയില്ല. തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള പ്രകാശതരംഗങ്ങൾ ആഗിരണം ചെയ്യുകയോ ഉൽസർജിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അതിന്റെ സാന്നിധ്യമറിയാം. 

അതിവിദൂര ഗാലക്സികളിൽനിന്നുള്ള പ്രകാശം വളയാൻ കാരണം ഇരുണ്ടദ്രവ്യത്തിന്റെ ഗുരുത്വാകർഷണ സ്വാധീനമാണ്. അതിവേഗം കറങ്ങുന്ന ഗാലക്സികളിൽ നക്ഷത്രങ്ങളെ ചിതറിപ്പോകാവാതെ പിടിച്ചുനിർത്തുന്നതും ഇരുണ്ടദ്രവ്യത്തിന്റെ ആകർഷണബലമാണ്. നമ്മുടെ ശരീരത്തിനകത്തു കൂടെ വരെ കടന്നു പോകുന്നതാണ് ഡാര്‍ക് മാറ്റര്‍. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നും. ഇരുണ്ട ദ്രവ്യത്തിന്റെ വിതരണം വ്യക്തമാക്കുന്ന ത്രിമാന മാപ്പും നേരത്തേ ഗവേഷകർ തയാറാക്കിയിരുന്നു. ഇവയെ ‘പിടികൂടിയാൽ’ ഭൗതികശാസ്ത്രത്തിലും ബഹിരാകാശ ശാസ്ത്രത്തിലും ഏറ്റവും നിര്‍ണായക കണ്ടെത്തലുകളിലൊന്നായിരിക്കും ഇത്. 

ചൈനയുടെ ഡാര്‍ക്ക് മാറ്റര്‍ പാര്‍ട്ടിക്ക്ള്‍ എക്‌സ്‌പ്ലോറര്‍(ഡാംപെ) സാറ്റലൈറ്റാണ് ഇതിന്റെ സാന്നിധ്യം സംബന്ധിച്ച നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. വുകോങ് അഥവാ മങ്കി കിങ് എന്നും ഉപഗ്രഹത്തിനു പേരുണ്ട്. ബഹിരാകാശത്തെ ഹൈ-എനര്‍ജി കോസ്മിക് രശ്മികളുടെ പരിശോധനയ്ക്കിടെയാണ് ഇതു സംബന്ധിച്ച നിര്‍ണായക തെളിവ് ലഭിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ, എന്നാല്‍ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ച സിഗ്നലുകളാണ് സാറ്റലൈറ്റ് തിരിച്ചറിഞ്ഞത്. ഗവേഷണത്തിനിടെ അതീവ ഊര്‍ജശേഷിയുള്ള 350 കോടിയിലേറെ കോസ്മിക് രശ്മികളാണ് ഡാംപെ പരിശോധിച്ചത്. ഇവയില്‍ 100 ടെറാ ഇലക്ട്രോ്ണ്‍ വോള്‍ട്ട് ശേഷിയുള്ളവ വരെയുണ്ട്. പരിശോധിച്ചവയില്‍ വന്‍ ഊര്‍ജശേഷിയാണെങ്കിലും ആ ശേഷിയിൽ ഇടയ്ക്കിടെ മാറ്റം വരുന്ന രണ്ടുകോടിയോളം ഇലക്ട്രോണുകളും പോസിട്രോണുകളും ഉള്‍പ്പെടും. 

കണങ്ങളുടെ ഊര്‍ജപരിശോധനയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 ഗിഗാ ഇലക്ട്രോണ്‍ വോള്‍ട്‌സ് മുതല്‍ 4.6 ടെറാ ഇലക്ട്രോണ്‍ വോള്‍ട്‌സ് വരെ ഊര്‍ജപരിധിയിലുള്ള ഇലക്ട്രോണ്‍, പോസിട്രോണ്‍ സ്‌പെക്ട്രത്തിന്റെ കൃത്യമായ വിശകലനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു ടെറാ ഇലക്ട്രോണ്‍ വോള്‍ട്‌സ് വരെ ഊര്‍ജപരിധിയുള്ള ഇലക്ട്രോണ്‍, പോസിട്രോണ്‍ സ്‌പെക്ട്രത്തിന്റെ വിശകലനം ഇത്രയും കൃത്യതയോടെ ഇതാദ്യമായാണെന്നാണ് ഗവേഷകര്‍ പറയുന്നത്.  ഈ ഊര്‍ജപരിശോധനയ്ക്കിടെ ചില കൗതുകങ്ങളായ വിവരങ്ങളും ശ്രദ്ധയില്‍പ്പെട്ടു. സ്‌പെക്ട്രത്തില്‍ ഒരു ചെറിയ വിടവ് 0.9 ടെറാ ഇലക്ട്രോണ്‍ വോള്‍ട്‌സില്‍ സംഭവിച്ചു. 1.4 ടെറാ ഇലക്ട്രോണ്‍ വോള്‍ട്‌സിലാകട്ടെ അപ്രതീക്ഷിതമായ ഒരു കുതിച്ചുകയറ്റവും. ഒരു തരത്തിലും പ്രതീക്ഷിക്കാത്ത സിഗ്നലുകളായിരുന്നു ഇവ രണ്ടും. ഇവ ഇരുണ്ട ദ്രവ്യമാണെന്നാണ് സൂചനകള്‍. ഇരുണ്ട ദ്രവ്യം സംബന്ധിച്ച നിര്‍ണായക കണ്ടെത്തലിന്റെ പടിവാതില്‍ക്കലെത്തി എന്നാണു ഗവേഷകര്‍ അവകാശപ്പെടുന്നതും,

ചൈനയില്‍ നിന്നുള്ള നൂറിലേറെ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും കൂടാതെ ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഗവേഷകരും ഡാംപെയുടെ നിര്‍മാണത്തില്‍ സഹകരിച്ചിരുന്നു. ഉപഗ്രഹം അയയ്ക്കുന്ന ഡേറ്റ വിശകലനം ചെയ്യുന്നതിലും ഈ കൂട്ടായ്മയുണ്ട്. നിലവിലുള്ള നമ്മുടെ അറിവിനെയെല്ലാം കടന്ന് ബഹിരാകാശത്തെ അതീവ ഊര്‍ജശേഷിയുള്ള കണങ്ങളെപ്പറ്റി പഠിക്കാന്‍ ഡാംപെയുടെ കണ്ടെത്തലുകള്‍ സഹായിക്കുമെന്നാണു കരുതുന്നത്. 2015 ഡിസംബര്‍ 17നാണ് ഡാംപെ ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമിയില്‍ നിന്ന് 500 കി.മീ. മുകളിലാണ് ഭ്രമണം. 

ഡാംപെ അയച്ചു തരുന്ന ഡേറ്റയില്‍ നിന്നാണ് ഗവേഷകര്‍ കോസ്മിക് രശ്മികളുടെ ഇലക്ട്രോണ്‍-പോസിട്രോണ്‍ സ്‌പെക്ട്രം വരച്ചെടുത്തത്. ഇതില്‍ നിന്നാണിപ്പോള്‍ പ്രപഞ്ചരഹസ്യങ്ങള്‍ ഓരോന്നായി ചൂഴ്‌ന്നെടുക്കുന്നതും. മൂന്നു വര്‍ഷമാണ് ഡാംപെയുടെ കാലാവധി. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് അതിലുമേറെ കാലം പ്രവര്‍ത്തിക്കുമെന്നാണു സൂചന. ഇരുണ്ട ദ്രവ്യത്തിന്റെ രഹസ്യം അധികം വൈകാതെ തന്നെ ഡാംപെ വെളിച്ചത്തു കൊണ്ടുവരുമെന്നാണ് പുതിയ കണ്ടെത്തല്‍ നല്‍കുന്ന ഉറപ്പ്.

related stories