വ്രതശുദ്ധിയുടെ നിറവാണു പൊങ്കാല സമർപ്പണം. മനസ്സും ശരീരവും ആറ്റുകാലമ്മയിൽ അർപ്പിച്ചു കഠിന വ്രതം നോറ്റാണ് ഓരോ ഭക്തരും പൊങ്കാലയർപ്പിക്കാനെത്തുന്നത്
ഇഷ്ടവരം നേടുന്നതിനും ആയുരാരോഗ്യ സൗഖ്യത്തിനുമായി തികഞ്ഞ വ്രതശുദ്ധിയോടെ പൊങ്കാലയർപ്പണം നടത്തണമെന്നതു പാരമ്പര്യമായി കൈമാറിവരുന്ന സങ്കൽപ്പമാണ്.
കണ്ണകീചരിതം പാടി പഞ്ചലോഹക്കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങും. കാപ്പിൽ ഒരെണ്ണം ദേവിയുടെ ഉടവാളിൽ മേൽശാന്തി കെട്ടും. രണ്ടാമത്തെ കാപ്പ് മേൽശാന്തിയുടെ കൈയിൽ കീഴ്‌ശാന്തി കെട്ടും. ഉത്സവ ദിവസങ്ങളിൽ തേര് വിളക്കുകൾ തലയിലേറ്റി നൃത്തം ചെയ്‌തു ഭക്‌തരെത്തും
പൊങ്കാല തുടങ്ങും മുൻപ് സമീപത്തുള്ള ഗണപതി, ശിവ, ശാസ്താ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നല്ലതാണെന്നു പഴമക്കാർ പറയുന്നു.
പുതിയ വസ്ത്രങ്ങളാണു പൊങ്കാലിടുന്നവർ ധരിക്കുന്നത്. ഇതിനു സാധിക്കാത്തവർ അലക്കിയ വസ്ത്രങ്ങളും ഉപയാഗിക്കാം. സൂര്യനെ സാക്ഷിയാക്കി അമ്മയ്ക്കു സമർപ്പിക്കുന്നതാണു പൊങ്കാല.
പുതിയ മൺകലം സൂര്യതേജസിനെ സൂചിപ്പിക്കുന്നു അതിനാൽ പുതിയ മൺകലം തന്നെ പൊങ്കാലയ്ക്ക് ഉപയോഗിക്കണം. ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, തേൻ, നെയ്യ്, പഞ്ചസാര, കൽക്കണ്ടം, ഉണക്ക മുന്തിരിങ്ങ, അണ്ടിപരിപ്പ് എന്നിവയാണു പൊങ്കാല പായസത്തിനു ഉപയോഗിക്കുന്നത്.
ശതസൂര്യപ്രഭയാർന്ന ആറ്റുകാലമ്മയ്‌ക്ക് സന്താന സൗഭാഗ്യത്തിനായി, മംഗല്യത്തിനായി, ഉദ്യോഗലബ്‌ധിക്കായി, ഇഷ്‌ടകാര്യസാധ്യത്തിനായി അങ്ങനെ പലവിധ പ്രാർഥനകളുമായാണ് സ്‌ത്രീകൾ പൊങ്കാലയിടുന്നത്. പൊങ്കാലയിടുമ്പോൾ ദേവിക്കു സ്വയം നൈവേദ്യമർപ്പിക്കുന്നു