‘പമ്പാസ്നാനത്തിൽ ഉറപ്പ്, നെയ്യഭിഷേകവും ആശങ്കയില്ലാതെ; നിയന്ത്രണങ്ങളിൽ ഇളവ്’
കോവിഡ് നിയന്ത്രണങ്ങൾ കാരണം തീർഥാടകർ കുറഞ്ഞത് ദേവസ്വം ബോർഡിന്റെ വരുമാനത്തെ ശരിക്കും ബാധിച്ചു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും സർക്കാരിന്റെ സഹായം ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. കോവിഡ് പ്രതിസന്ധികളിൽ അയവ് വന്നതിനാൽ പഴയ രീതിയിലേക്ക് തീർഥാടനം തിരിച്ചു കൊണ്ടുവരാനുള്ള കഠിന പരിശ്രമമാണ് എവിടെയും... Sabarimala Updates
കോവിഡ് നിയന്ത്രണങ്ങൾ കാരണം തീർഥാടകർ കുറഞ്ഞത് ദേവസ്വം ബോർഡിന്റെ വരുമാനത്തെ ശരിക്കും ബാധിച്ചു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും സർക്കാരിന്റെ സഹായം ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. കോവിഡ് പ്രതിസന്ധികളിൽ അയവ് വന്നതിനാൽ പഴയ രീതിയിലേക്ക് തീർഥാടനം തിരിച്ചു കൊണ്ടുവരാനുള്ള കഠിന പരിശ്രമമാണ് എവിടെയും... Sabarimala Updates
കോവിഡ് നിയന്ത്രണങ്ങൾ കാരണം തീർഥാടകർ കുറഞ്ഞത് ദേവസ്വം ബോർഡിന്റെ വരുമാനത്തെ ശരിക്കും ബാധിച്ചു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും സർക്കാരിന്റെ സഹായം ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. കോവിഡ് പ്രതിസന്ധികളിൽ അയവ് വന്നതിനാൽ പഴയ രീതിയിലേക്ക് തീർഥാടനം തിരിച്ചു കൊണ്ടുവരാനുള്ള കഠിന പരിശ്രമമാണ് എവിടെയും... Sabarimala Updates
ശബരിമല∙ വ്രത മുദ്രാങ്കിതമായ മണ്ഡല കാല തീർഥാടനത്തിനു തുടക്കം കുറിച്ച് വീണ്ടും വൃശ്ചികമാസം എത്തുകയാണ്. തീർഥാടനത്തിനു തുടക്കം കുറിച്ച് നവംബർ 15ന് അയ്യപ്പ ക്ഷേത്രനട തുറക്കും. ജനുവരി 20 വരെ നീളുന്ന തീർഥാടന കാലത്ത് നാവിലും മനസ്സിലും ശബരീശ സ്തുതികളുമായി വിശുദ്ധിയുടെ പടവുകൾ താണ്ടി എത്തുന്ന ഭക്തരെ കണി കണ്ടാണ് ഇനി സന്നിധാനം, പമ്പ, ശരണ വീഥികൾ ഉണരുന്നതും ഉറങ്ങുന്നതും.
ആയിരക്കണക്കിനു തീർഥാടകരാണ് ദർശനത്തിനായി ശബരിമലയിൽ എത്താൻ ആഗ്രഹിക്കുന്നത്. മഹാ പ്രളയവും കോവിഡ് പ്രതിസന്ധിയും കഴിഞ്ഞ രണ്ട് വർഷം തീർഥാടനത്തെ ബാധിച്ചു. നിയന്ത്രണങ്ങൾ കാരണം നിരവധി ഭക്തർക്ക് എത്താൻ കഴിയാതെ വന്നു. കോവിഡ് പ്രതിസന്ധികളിൽ അയവ് വന്നതിനാൽ പഴയ രീതിയിലേക്ക് തീർഥാടനം തിരിച്ചു കൊണ്ടുവരാനുള്ള കഠിന പരിശ്രമമാണ് എവിടെയും. ഇതിനായി ദേവസ്വം ബോർഡും അയ്യപ്പ സേവാസംഘവും ഗുരുസ്വാമിമാരും മുന്നിട്ടിറങ്ങി പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്.
തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ഭക്തരെ സന്നിധാനത്തിൽ എത്തിക്കാനുള്ള പരിശ്രമങ്ങൾക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുതന്നെ നേരിട്ടിറങ്ങി. ഇതര സംസ്ഥാനങ്ങളിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങൾ, ഗുരുസ്വാമിമാർ, ദക്ഷിണേന്ത്യയിലെ ദേവസ്വം മന്ത്രിമാർ, ചീഫ് സെക്രട്ടറിമാർ എന്നിവരുടെ യോഗം വിളിച്ച് തീർഥാടനത്തെപ്പറ്റി വിശദീകരിക്കുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. ഈ വർഷത്തെ തീർഥാടന ഒരുക്കങ്ങൾ, നിയന്ത്രണങ്ങളിലെ ഇളവുകൾ തുടങ്ങിയവയും ഭക്തരുടെ പ്രധാന ആശങ്കകൾക്കുള്ള മറുപടിയും മനോരമ ഓൺലൈനിനു വേണ്ടി പങ്കുവയ്ക്കുകയാണ് ദേവസ്വം പ്രസിഡന്റ് എൻ.വാസു.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരെ ശബരിമലയിലേക്ക് ആകർഷിക്കാൻ എന്തൊക്കെ ചെയ്തു? അവരുടെ ആശങ്ക എന്തായിരുന്നു?
സന്നിധാനത്തിൽ ദർശനത്തിന് എത്തുന്ന അയ്യപ്പന്മാരിൽ 70 ശതമാനവും ഇതര സംസ്ഥാനക്കാരാണ്. കോവിഡ് നിയന്ത്രണങ്ങൾ കാരണം തീർഥാടകർ കുറഞ്ഞത് ദേവസ്വം ബോർഡിന്റെ വരുമാനത്തെ ശരിക്കും ബാധിച്ചു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും സർക്കാരിന്റെ സഹായം ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ദർശനത്തിനു ശബരിമലയിൽ എത്താൻ കഴിയുമോ, വന്നാൽ നെയ്യഭിഷേകം, പമ്പാ സ്നാനം എന്നിവ നടത്താൻ കഴിയുമോ, സന്നിധാനത്തിൽ താമസിച്ച് പുലർച്ചെ നിർമാല്യ ദർശനവും അഭിഷേകവും സാധ്യമാകുമോ എന്നൊക്കെയായിരുന്നു ഭക്തരുടെ ആശങ്ക. അതു കാരണം പലരും വ്രതമെടുക്കുന്നതിനു പോലും മടിച്ചു. ഇതിനു പരിഹാരമായി തമിഴ്നാട്, തെലങ്കാന, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ ഗുരു സ്വാമിമാരുടെ യോഗം വിളിച്ച് ആശങ്കകൾ ദൂരീകരിച്ചു.
നെയ്യഭിഷേകം, പമ്പാ സ്നാനം എന്നിവയ്ക്ക് അവസരം കിട്ടുമോ?
തീർച്ചയായും. ഇതര സംസ്ഥാനങ്ങളിൽ നടന്ന യോഗങ്ങളിൽ ഗുരുസ്വാമിമാരും ഭക്തരും പങ്കുവച്ച ആശങ്കകൾ മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവരെ ധരിപ്പിച്ചു. തീർഥാടന കാലത്ത് എല്ലാ ദിവസവും 12 മണി വരെ നെയ്യഭിഷേകം ഉണ്ട്. സാധാരണ പോലെ അഭിഷേകം ചെയ്യാനുള്ള അവസരം നൽകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. കൂടാതെ പമ്പാ സ്നാനം നടത്താനും അനുവദിക്കും. ഇതിന് അനുസരിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.
പമ്പയിൽ നടന്ന അവലോകന യോഗത്തിൽ പമ്പാ സ്നാനം അനുവദിക്കില്ലെന്നാണല്ലോ ദേവസ്വം മന്ത്രി പറഞ്ഞത്?
മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ പമ്പാ സ്നാനം അനുവദിക്കാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. ഇത് ഇതര സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരെയും അറിയിച്ചിട്ടുണ്ട്. പമ്പാ സ്നാനം പറ്റില്ലെന്ന് അല്ല ദേവസ്വം മന്ത്രി ഉദ്ദേശിച്ചത്. ആയിരക്കണക്കിനു തീർഥാടകർ കുളിക്കുമ്പോൾ നദിയിലെ വെള്ളം വേഗം മലിനമാകില്ലേ എന്നാണ്. മഴ പെയ്ത് ഇപ്പോൾ പമ്പാനദിയിൽ നല്ലതുപോലെ വെള്ളം ഒഴുകുന്നുണ്ട്. അതിനാൽ പമ്പാ സ്നാനം നടത്തുന്നതു കൊണ്ട് പ്രശ്നം വരില്ല. നദിയിലെ ജല നിരപ്പ് കുറയുമ്പോൾ എന്താണ് വേണ്ടതെന്ന് അപ്പോൾ ആലോചിക്കാം.
ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് ഇതരസംസ്ഥാനങ്ങളിലെ ഭക്തരുടെ സഹായം ലഭിക്കുമോ?
ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ശബരിമലയിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ പ്രയാസങ്ങൾ ഏറെയാണ്. സന്നിധാനത്തെ കെട്ടിടങ്ങളിൽ ഏറെയും കാലപ്പഴക്കം കൂടിയവയാണ്. അവയുടെ നവീകരണത്തിന് സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. സന്നിധാനത്തെ 7 കെട്ടിടങ്ങൾ ഗെസ്റ്റ് ഹൗസ് മാതൃകയിൽ വികസിപ്പിക്കാനുള്ള സഹായം ലഭിക്കും. അതേപോലെ രണ്ട് മെഗാവാട്ട് സോളർ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി സ്ഥാപിക്കാനുള്ള സഹായവും ഉറപ്പാക്കി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ സോളർ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സിയാലിനെയാണ് ഇതും ഏൽപിച്ചിട്ടുള്ളത്. തീർഥാടനം കഴിഞ്ഞാൽ ഉടൻ നിർമാണം തുടങ്ങും.
കുട്ടികളെ ദർശനത്തിന് അനുവദിക്കുമോ?
കുട്ടികളുടെ ദർശനത്തിന് തടസ്സമില്ല. അവരെ കൊണ്ടു വരാം. കുട്ടികൾക്ക് വാക്സിനേഷൻ നടക്കാത്തതിനാൽ അതിന്റെ സർട്ടിഫിക്കറ്റ് വേണ്ട. കഴിഞ്ഞ മാസ പൂജയ്ക്ക് കുട്ടികൾക്കും ആർടിപിസിആർ പരിശോധന നടത്തി സർട്ടിഫിക്കറ്റുമായാണു ഭക്തർ എത്തിയത്. കുട്ടികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം നിലയ്ക്കൽ എത്തി ആർടിപിസിആർ എടുക്കുന്നതിനുള്ള കാലതാമസം ഉണ്ടാകും.
ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ് എത്രവരെയായി?
കഴിഞ്ഞ വർഷം പരമാവധി 5000 അയ്യപ്പന്മാർക്കാണു ദർശന അനുമതി ലഭിച്ചത്. അതേ സ്ഥാനത്ത് ഇത്തവണ പ്രതിദിനം 25,000 അയ്യപ്പന്മാർക്കാണു ദർശനം അനുവദിച്ചിട്ടുള്ളത്. ദർശനത്തിനായി ഓൺലൈനിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തു വേണം വരാൻ. തിരക്കു നിയന്ത്രിക്കാൻ കാലത്തിന് അനുസരിച്ചുള്ള മാറ്റവുമായി പൊലീസാണ് വെർച്വൽക്യു ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയത്. www.sabarimala.org എന്ന വെബ് പോർട്ടലിലാണ് ബുക്ക് ചെയ്യേണ്ടത്.
തിരിച്ചറിയൽ രേഖയും ഫോട്ടോയും കൊടുത്തു വേണം ബുക്ക് ചെയ്യാൻ. പ്രതിദിനം 30,000 പേർ എന്ന കണക്കിലാണ് ഇത്തവണ ദർശനത്തിനുള്ള അവസരം ലഭിക്കുക. ഇതിനോടകം 12 ലക്ഷം അയ്യപ്പന്മാർ വെർച്വൽ ക്യൂ ബുക്ക് ചെയ്തു. ഒരേ സമയം നിരവധി പേർ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനാൽ ഒടിപി കിട്ടാൻ കാലതാമസം അനുഭവപ്പെടുന്നുണ്ട്. അതിനാൽ ദർശനത്തിന് എത്താൻ ആഗ്രഹിക്കുന്ന നിരവധി പേർക്ക് ബുക്ക് ചെയ്യാൻ കഴിയാതെ വരുന്നതായി പരാതിയും ഉയർന്നിട്ടുണ്ട്.
ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ അവസരം കിട്ടാത്ത തീർഥാടകർക്കായുള്ള സ്പോട് ബുക്കിങ്ങിന് പൊലീസ് നിലയ്ക്കലിൽ 5 പ്രത്യേക കൗണ്ടറുകൾ തുറക്കും. നേരത്തേ ബുക്ക് ചെയ്തവരുടെ രേഖകൾ പരിശോധിക്കാൻ 10 കൗണ്ടറുകളും ഉണ്ടാകും. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുമ്പോൾ നിലയ്ക്കലിൽ റിപ്പോർട്ട് ചെയ്യേണ്ട സമയം ലഭിക്കും. ആ സമയത്ത് എത്താത്തവരുടെ എണ്ണം കണക്കാക്കി അത്രയും പേർക്കാണ് സ്പോട് ബുക്കിങ്ങിലൂടെ ദർശനത്തിന് അനുമതി നൽകുക. സ്പോട് ബുക്കിങ് ആവശ്യമുള്ളവർ നിലയ്ക്കലിൽ അൽപ സമയം കാത്തുനിൽക്കേണ്ടിവരും.
വെർച്വൽ ക്യൂ അശാസ്ത്രീയമാണെന്നു തോന്നുന്നോ?
പൊലീസാണ് വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. അനാവശ്യ നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മാസ പൂജയ്ക്ക് പ്രതിദിനം 5000 പേർക്കാണ് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്. രണ്ടായിരം പേർ പോലും എത്താത്ത ദിവസമായിരുന്നു ഏറെയും. പലർക്കും ബുക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീർഥാടകരെ മടക്കി വിടരുത്. അവർക്ക് ദർശനത്തിന് അവസരം ഒരുക്കണം എന്നതാണ് ദേവസ്വം ബോർഡ് നിലപാട്. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്.
പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര അനുവദിക്കുമോ?
കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പരമ്പരാഗത കാനന പാതയിലൂടെ കാൽനടയായി എത്തി ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർഥാടകർ ഏറെയുണ്ട്. എരുമേലിയിൽ പേട്ട തുള്ളിയതിനു ശേഷം അഴുത, കരിമല വഴി വനത്തിലൂടെ പമ്പയിൽ എത്തുന്നതാണ് പരമ്പരാഗത കാനന പാത. കോവിഡ് കാരണം കഴിഞ്ഞ വർഷം കാനന പാതയിലൂടെ യാത്ര അനുവദിച്ചില്ല. ഇത്തവണയും കാനന പാതയിലൂടെയുള്ള യാത്ര അനുവദിക്കില്ല. ഒരു വർഷമായി പാത തെളിച്ച് സഞ്ചാര യോഗ്യമാക്കാത്തതിനാൽ കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാലാണ് നിയന്ത്രണം.
ശബരിമല തീർഥാടനത്തിൽ ഓർമിക്കാൻ...
∙ രേഖകൾ: ആധാർ കാർഡ്, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം. 2 ഡോസ് വാക്സീൻ എടുത്തവർക്ക് ആ സർട്ടിഫിക്കറ്റ് മതി.
∙ കോവിഡ് പരിശോധന: നിലയ്ക്കലിൽ ആർടി ലാംപ്, ആന്റിജൻ പരിശോധനാ സൗകര്യമുണ്ട്. ചെങ്ങന്നൂർ, കോട്ടയം, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിലും പ്രധാന ഇടത്താവളങ്ങളിലും ആർടിപിസിആർ പരിശോധനയ്ക്കുള്ള കിയോസ്കുകൾ ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്. ആർടി ലാംപിന്റെ പരിശോധനാ ഫലം 3 മണിക്കൂറിനുള്ളിൽ ലഭിക്കും. വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ സർട്ടിഫിക്കറ്റോ ഇല്ലാത്തവർക്കു പരിശോധനാ സൗകര്യം ഉപയോഗിക്കാം.
∙ പാർക്കിങ്: തീർഥാടകരുടെ വാഹനങ്ങൾക്കു പ്രവേശനം നിലയ്ക്കൽ വരെ മാത്രം. വാഹനങ്ങൾ അവിടെ പാർക്ക് ചെയ്ത ശേഷം തീർഥാടകർ കെഎസ്ആർടിസി ബസിൽ പമ്പയിലെത്തണം.
∙ നെയ്യഭിഷേകം: പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകം ഉണ്ടാകും (കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ സാധാരണ രീതിയിൽ നെയ്യഭിഷേകം പറ്റില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. നെയ്യ് സ്വീകരിച്ച ശേഷം പകരം അഭിഷേകം ചെയ്ത നെയ്യ് കൊടുത്താൽ മതിയെന്നാണു നിർദേശം. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല). ഉച്ചകഴിഞ്ഞ് എത്തുന്നവർക്കു നെയ്ത്തേങ്ങകൾ കൗണ്ടറിൽ നൽകി പകരം അഭിഷേകം ചെയ്ത നെയ്യ് വാങ്ങാം.
∙ വഴിപാട്: കളഭാഭിഷേകം, പുഷ്പാഭിഷേകം, അർച്ചന, ഗണപതിഹോമം, ഭഗവതി സേവ, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ തുടങ്ങിയ വഴിപാടുകൾ നടത്താൻ ഭക്തർക്കു സൗകര്യം ഉണ്ടാകും. ഉദയാസ്തമനപൂജ, പടിപൂജ, എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യാം.
∙ അപ്പം, അരവണ: പ്രധാന വഴിപാട് പ്രസാദമായ അപ്പവും അരവണയും സന്നിധാനത്തെ കൗണ്ടറിൽനിന്ന് ആവശ്യത്തിനു വാങ്ങാം.
∙ മലകയറ്റവും ഇറക്കവും: ദർശനത്തിനായി മലകയറുന്നതും ഇറങ്ങുന്നതും സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രം. നീലിമലയും അപ്പാച്ചിമേടും താണ്ടിയുള്ള ദർശനത്തിന് അവസരം ലഭിക്കില്ല.
∙ പരമ്പരാഗത കാനനപാത: അഴുത, കരിമല, കല്ലിടാംകുന്ന് വഴിയുള്ള പരമ്പരാഗത കാനന പാതയിലൂടെ തീർഥാടകരെ കടത്തി വിടില്ല. പുല്ലുമേട് വഴിയും യാത്ര അനുവദിക്കില്ല.
∙ വിരിവയ്ക്കൽ: രാത്രി സന്നിധാനത്തിൽ വിരിവച്ചു വിശ്രമിക്കാൻ അനുവദിക്കില്ല. എന്നാൽ സന്നിധാനത്ത് ഇരുമുടി അഴിച്ച് നെയ്യഭിഷേകത്തിനു തയാറെടുക്കാൻ സമയം ലഭിക്കും. കൂടുതൽ സമയം ഇരുന്നു വിശ്രമിക്കാൻ സമ്മതിക്കില്ല.
∙ ആശുപത്രി: സന്നിധാനം, പമ്പ, ചരൽമേട്, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആശുപത്രി സൗകര്യം ഉണ്ട്. അടിയന്തര ചികിത്സ വേണ്ടവരെ സന്നിധാനത്തുനിന്ന് പമ്പയിൽ എത്തിക്കാൻ 3 ഓഫ് റോഡ് ആംബുലൻസും ഉണ്ട്.
∙ ഡോളി: നടന്നു മലകയറാൻ ആരോഗ്യ സ്ഥിതി അനുവദിക്കാത്തവർക്ക് പമ്പയിൽനിന്ന് ഡോളി സൗകര്യമുണ്ട്.
English Summary: How Sabarima Preparing For 'Mandalakaalam': Devaswom Board resident N Vasu Explains