നെടുങ്കണ്ടം ∙ കേരള തമിഴ്നാട് അതിർത്തിയിൽ അതിതീവ്ര മഴ. വ്യാപക മണ്ണിടിച്ചിലും സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലും ഗതാഗത തടസ്സവും. 

തോട്ടം മേഖലയിലെ ജോലികൾ പൂർണമായി നിർത്തി. കുമളി മൂന്നാർ സംസ്ഥാനപാത, കൽകൂന്തൽ, തൂവൽ - എഴുകുംവയൽ റോഡ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ. ഗതാഗതം തടസ്സപ്പെട്ടു.

കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കല്ലാർ, ചിന്നാർ പുഴകളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ മുന്നറിയിപ്പ് നൽകി. പാറത്തോട് വില്ലേജിൽ പരിവർത്തനമേട് മുല്ലവേലിൽ ഷാജിയുടെ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഇരുമ്പ് കുത്തിയിൽ മിനി ജോസഫിന്റെ വീടിന്റെ പിൻഭാഗത്തും മണ്ണിടിച്ചിലുണ്ടായി വീട് അപകടവസ്ഥയിലാണ്. 

പാറത്തോട് വില്ലേജ് ഓഫിസർ ടി.എ.പ്രദീപ്, സ്പെഷൽ വില്ലേജ് ഓഫിസർ എൻ.മുരളീധരൻ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉടുമ്പൻചോല താലൂക്ക് ഓഫിസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഫോൺ 04868 232050.