അനന്ത് കുമാറിന്റെ സൂപ്പര്‍ 30 പരീക്ഷണം ഇന്ത്യയില്‍ സമാനമായ നിരവധി പ്രസ്ഥാനങ്ങള്‍ക്കു വിത്തു പാകിയിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നാണു പട്‌നയിലെ റഹ്മാനി 30. നിരവധി ന്യൂനപക്ഷ വിദ്യാർഥികള്‍ക്ക് ഐഐടികളിലേക്ക് പ്രവേശനം ഉറപ്പാക്കിയ റഹ്മാനി 30യില്‍ നിന്ന് ഈ വര്‍ഷം ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ വിജയികളായത് 137 പേരാണ്. ജെഇഇ മെയിന്‍, ജെഇഇ അഡ്വാന്‍സ്ഡ്, നീറ്റ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, നിയമ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കാണു റഹ്മാനി 30യില്‍ പരിശീലനം നല്‍കുന്നത്. 

മത പുരോഹിതനായ മൗലാന വാലി റഹ്മാനിയാണ് സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നില്‍ നില്‍ക്കുന്ന സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കു സൗജന്യ പരിശീലനം നല്‍കുന്ന ഈ സ്ഥാപനം നടത്തുന്നത്. 2008ല്‍ ആരംഭിച്ച റഹ്മാനി 30യിലൂടെ 2017 വരെ 213 വിദ്യാർഥികള്‍ ഐഐടികളിലെത്തി. പട്‌നയ്ക്ക് പുറമേ ഹൈരദാബാദിലും ഔറംഗബാദിലും റഹ്മാനി 30ക്കു സെന്ററുകളുണ്ട്. 

അന്‍ജുമാന്‍-ഇ-ഇസ്ലാം, മേമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ സഹായ സഹകരണങ്ങളോടെയാണ് സ്ഥാപനം നടക്കുന്നത്. ഒരു എന്‍ട്രന്‍സ് പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ് യോഗ്യരായ വിദ്യാർഥികളെ പരിശീലനത്തിനായി ഇവിടെ ഓരോ വര്‍ഷവും തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികള്‍ക്കു സൗജന്യ താമസവും ഭക്ഷണവും പരീക്ഷാ പരിശീലനവും ലഭിക്കും. വിദഗ്ധരായ അധ്യാപകരാണ് ഇവിടെ വിദ്യാർഥികള്‍ക്കു പരിശീലനം നല്‍കാന്‍ എത്തുന്നത്. വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്താനും അധ്യാപകരുടെ നിലവാരം നിരീക്ഷിക്കുന്നതിനും ഇവിടെ സംവിധാനങ്ങളുണ്ട്.