ചരിത്രത്തിന്റെ മൂല്യം ഡോ. മഹ്‌മൂദ് കൂരിയയ്ക്കു നേരത്തേ അറിയാമായിരുന്നു. സമപ്രായക്കാരെല്ലാം പ്രഫഷനൽ കോഴ്‌സുകൾ തേടിപ്പോയപ്പോൾ അതുകൊണ്ടാണു ചരിത്രത്തിന്റെ വഴിയേ സഞ്ചരിച്ചത്. നെതർലൻഡ്‌സിലെ ലെയ്‌ഡൻ സർവകലാശാലയിലെ ഈ മലയാളി ഗവേഷകനു ഡച്ച് സർക്കാരിൽനിന്നു ലഭിച്ച രണ്ടു കോടി രൂപയുടെ ഫെലോഷിപ് അതുകൊണ്ടാണ് ഇപ്പോൾ വാർത്തയായത്.

ഇന്ത്യ, ഇന്തൊനീഷ്യ, ശ്രീലങ്ക, മലേഷ്യ, മൊസാംബിക്, കൊമറോസ് എന്നീ രാജ്യങ്ങളിലെ മുസ്‌ലിം മരുമക്കത്തായ സമ്പ്രദായവും അതുവഴി സമുദായത്തിലെ സ്‌ത്രീകൾ കൈവരിക്കുന്ന ലിംഗസമത്വവും പഠിക്കാനാണു ഡച്ച് സർക്കാരിനു കീഴിലെ നാഷനൽ റിസർച് കൗൺസിൽ ഫെലോഷിപ് സമ്മാനിച്ചത്. ഒന്നര വർഷം മുൻപ് ഈ വിഷയത്തിൽ പ്രാഥമിക പഠനത്തിനു യുഎസിലെ സോഷ്യൽ സയൻസ് റിസർച് കൗൺസിലിൽനിന്നു 30 ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചിരുന്നു.

മലപ്പുറം പനങ്ങാങ്ങര പരേതനായ കൂരിയാടത്തൊടി കുഞ്ഞിമൊയ്‌തീൻ മുസല്യാരുടെയും മാമ്പ്രത്തൊടി മൈമൂനയുടെയും മകനായ മഹ്‌മൂദ് ഗവേഷണ ഗ്രന്ഥങ്ങളും രാജ്യാന്തര ജേണലുകളിൽ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠനവഴികൾ
അഞ്ചാം ക്ലാസ് മുതൽ മലപ്പുറം ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയിലാണു മഹ്‌മൂദ് പഠിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽനിന്നു ചരിത്രത്തിൽ ബിരുദം. ഡൽഹി ജെഎൻയുവിൽനിന്ന് പ്രാചീന ഇന്ത്യൻ ചരിത്രത്തിൽ പിജിയും എംഫില്ലും. ലെയ്‌ഡൻ സർവകലാശാലയിൽനിന്ന് ഇസ്‌ലാമിക നിയമ ചരിത്രത്തിൽ പിഎച്ച്ഡി. ലെയ്ഡനിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏഷ്യൻ സ്റ്റഡീസ്, ആഫ്രിക്കൻ സ്റ്റഡീസ് സെന്റർ ലെയ്ഡൻ, ഡച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ റബാത്ത് മൊറോക്കോ എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്.

ഭാഷയും വേണം
ചരിത്രപഠനത്തിനു വിവിധ ഭാഷകളുടെ പഠനമാണു പ്രധാനമായി സഹായിച്ചതെന്നു മഹ്‌മൂദ് പറയുന്നു. ദാറുൽഹുദായിലെ പഠന കാലത്ത് ഇംഗ്ലിഷ്, അറബിക്, ഉർദു, മലയാളം ഭാഷകൾ പഠിച്ചു; ഗവേഷണത്തിന്റെ ഭാഗമായി ഡച്ച്, ജർമൻ, പോർച്ചുഗീസ്, മലായ്, ബഹാസ, തമിഴ് ഭാഷകളും. 

കേരള താരതമ്യം
മുസ്‌ലിം മരുമക്കത്തായ രീതി കേരളത്തിലെ ചില ജില്ലകളിലേയുള്ളൂ എന്ന ധാരണ തിരുത്തുന്നതാണു മഹ്മൂദിന്റെ പഠനത്തിലെ വിവരം. കേരളത്തിലെയും മറ്റു സ്ഥലങ്ങളിലെയും മരുമക്കത്തായ രീതികളിലെ താരതമ്യവും അതുവഴി മുസ്‌ലിം സ്ത്രീകൾക്കു സ്വത്തു ഭാഗധേയം, കുടുംബ ഭരണം തുടങ്ങിയ കാര്യങ്ങളിൽ ലഭിക്കുന്ന സമത്വവുമാണു പഠിക്കുന്നത്.