പത്രവിതരണം മുതൽ തോട്ടപ്പണിവരെ, പരിഹസിച്ചവരുടെ മുന്നിൽ അതിഥിയായെത്തിച്ചത് നിയോഗം; പ്രജീഷ് പറയുന്നു...
ഇംഗ്ലിഷ് അറിയാത്തതിന്റെ പേരിൽ പരിഹസിച്ചവരും മലയാള പ്രസംഗ മത്സരത്തില്‍ പങ്കെടുത്താൽ മതിയെന്ന് ഉപദേശിച്ചവരും പ്രജീഷിന്റെ ഡൽഹി പ്രസംഗം കുട്ടികൾക്കു റഫറൻസാക്കി മാറ്റുകയായിരുന്നു. ഒരു ട്രോഫി ആഗ്രഹിച്ച പ്രജീഷിന് നൂറോളം പുരസ്കാരങ്ങൾ ലഭിച്ചുകഴിഞ്ഞു.
ഇംഗ്ലിഷ് അറിയാത്തതിന്റെ പേരിൽ പരിഹസിച്ചവരും മലയാള പ്രസംഗ മത്സരത്തില്‍ പങ്കെടുത്താൽ മതിയെന്ന് ഉപദേശിച്ചവരും പ്രജീഷിന്റെ ഡൽഹി പ്രസംഗം കുട്ടികൾക്കു റഫറൻസാക്കി മാറ്റുകയായിരുന്നു. ഒരു ട്രോഫി ആഗ്രഹിച്ച പ്രജീഷിന് നൂറോളം പുരസ്കാരങ്ങൾ ലഭിച്ചുകഴിഞ്ഞു.
ഇംഗ്ലിഷ് അറിയാത്തതിന്റെ പേരിൽ പരിഹസിച്ചവരും മലയാള പ്രസംഗ മത്സരത്തില്‍ പങ്കെടുത്താൽ മതിയെന്ന് ഉപദേശിച്ചവരും പ്രജീഷിന്റെ ഡൽഹി പ്രസംഗം കുട്ടികൾക്കു റഫറൻസാക്കി മാറ്റുകയായിരുന്നു. ഒരു ട്രോഫി ആഗ്രഹിച്ച പ്രജീഷിന് നൂറോളം പുരസ്കാരങ്ങൾ ലഭിച്ചുകഴിഞ്ഞു.
ഞായറാഴ്ച. കോളജ് അവധി. അതിരാവിലെ ശ്രീകാര്യം ചാവടിമുക്കില്‍നിന്ന് സൈക്കിള്‍ ചവിട്ടി ടെക്‌നോപാര്‍ക്കിലേക്ക്... പല ബില്‍ഡിങ്ങുകളിലായുള്ള ഓഫിസുകള്‍ കയറിയിറങ്ങി. അവിടത്തെ ചെടികളില്‍ വെള്ളം ഒഴിക്കലാണ് പണി. വാടിയ ചെടികള്‍ മാറ്റി പുതിയത് വയ്ക്കണം. അഞ്ചാം നിലയില്‍ എത്തിക്കാനുള്ള ചെടികളുമായി ലിഫറ്റില്‍ കയറിയതിന് സെക്യുരിറ്റി ജീവനക്കാരന്റെ ശകാരം. ‘ഇത് ഇവിടുത്തെ സ്റ്റാഫിനു വേണ്ടിയുള്ളതാണ്. അല്ലാതെ നിന്നെ പോലുള്ളവര്‍ക്ക് കയറാനുള്ളതല്ല...’ ചെടികളുമായി പടിക്കെട്ടുകള്‍ കയറിയിറങ്ങി. ഉച്ചവരെ ചെയ്യുന്ന ജോലിക്ക് 250 രൂപ കൂലി.
ഇത് ഏഴുവര്‍ഷം മുന്‍പുള്ള കഥയാണ്. ഇപ്പോള്‍ അതേ ടെക്‌നോപാര്‍ക്കില്‍ ടെക്കികളുടെ പഴ്‌സനാലിറ്റി കോണ്ടസ്റ്റില്‍ വിധികര്‍ത്താവിന്റെ കുപ്പായമണിഞ്ഞ് പ്രജീഷ് നിര്‍ഭയ എന്ന പ്രജീഷ് എ.പി. ക്ഷണിക്കപ്പെട്ട അതിഥിയാണ്. പ്രസംഗവും താര്‍ക്കിക ജ്ഞാനവും കൈമുതലാക്കിയ ഈ 30കാരന്‍ ഇന്ന് പരസ്യമേഖലയില്‍ നേട്ടം കൊയ്യുന്ന സംരംഭകനാണ്. പ്രസംഗത്തോട് സ്‌കൂള്‍ കാലത്തു തുടങ്ങിയ പ്രജീഷിന്റെ കമ്പം ദേശീയ പുരസ്‌കാരത്തിലേക്കും നിര്‍ഭയ ഡിബേറ്റിങ് സൊസൈറ്റിയെന്ന സ്വപ്‌നസാക്ഷാത്കാരത്തിലേക്കുമാണ് നയിച്ചത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച്, ദുരിതങ്ങള്‍ക്കിടയില്‍ വളര്‍ന്ന് ആത്മവിശ്വാസവും പരിശ്രമവും ചേര്‍ത്തുപിടിച്ച് വിജയത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന പ്രജീഷ് യുവാക്കള്‍ക്കു പ്രചോദനമാണ്.
പത്രമിടലിനു ശേഷം സ്‌കൂളിലേക്ക്.. പ്രസംഗകനെ തിരിച്ചറിഞ്ഞ കാലം
രണ്ടുവയസ്സുള്ളപ്പോൾ മുതൽ പ്രജീഷിന്റെയും അമ്മയുടെയും കാര്യങ്ങള്‍ നോക്കിയത് കൊച്ചച്ഛനായിരുന്നു. പത്താം ക്ലാസിലായതോടെ സ്വന്തം ചെലവിനായി പത്രമിടല്‍ ജോലി ഏറ്റെടുത്തു. ശരാശി വിദ്യാര്‍ഥിയായിരുന്ന പ്രജീഷിന്റെ ജീവിതത്തില്‍ ആദ്യ വഴിത്തിരിവുണ്ടായത് പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി കാലത്താണ്. 12-ാം ക്ലാസ് യാത്രയയപ്പു ചടങ്ങില്‍ തന്നിലെ പ്രസംഗകനെ തിരിച്ചറിഞ്ഞ നിമിഷം. അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ പ്രജീഷിന്റെ രസകരമായ വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടിയായിരുന്നു.
ബിരുദവും ബിരുദാനന്തര ബിരുദവും മാര്‍ ഇവാനിയോസില്‍. ബിരുദപഠന കാലത്തിന്റെ തുടക്കത്തില്‍ നിരാശകള്‍ മാത്രം. പങ്കെടുക്കുന്ന പ്രസംഗം, ക്വിസ്, സംവാദ മത്സരങ്ങളിലെല്ലാം തോല്‍വി. കോളജിലെ കഴിവുള്ള കുട്ടികള്‍ക്കിടയില്‍ താനൊന്നുമല്ലെന്ന ചിന്ത വല്ലാതെ അലട്ടി. ആദ്യ വര്‍ഷത്തില്‍ സംസ്ഥാനതല വിജയികളായവര്‍ക്കൊപ്പം കൂടി കാര്യങ്ങള്‍ പഠിച്ചെടുത്തു. പിന്നീട് മത്സരങ്ങളിലേക്കു കടക്കാന്‍ തുടങ്ങി, സമ്മാനങ്ങള്‍ വന്നുതുടങ്ങി. മൂന്നാം വര്‍ഷം ആയപ്പോഴേക്കും സര്‍വകലാശാലാ തലത്തില്‍ നേട്ടങ്ങളായി. മുന്‍കാല വിജയികളെ മറികടന്ന് പ്രസംഗ, സംവാദ മേഖല പ്രജീഷ് തന്റേതാക്കി.
ഈ സമയത്താണ് പഴ്‌സനാലിറ്റി കോണ്ടസ്റ്റ് വരുന്നത്. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, മാര്‍ക്കറ്റിങ് എന്നിങ്ങനെ നിരവധി റൗണ്ടുകള്‍ കടന്നാണ് വിജയിയെ കണ്ടെത്തുന്നത്. പ്രസംഗത്തിനിടെ മത്സരാര്‍ഥിയെ മാനസികമായി തളര്‍ത്താനുള്ള ശ്രമങ്ങളും ഉണ്ടാകും. എന്നാല്‍ പരിഹാസ കൂവലുകളെ വാക്ചാതുര്യം കൊണ്ട് കയ്യടികളാക്കി പ്രജീഷ് മാറ്റുകയായിരുന്നു. വിജയം പ്രജീഷിനൊപ്പമായി.
ടെക്‌നോപാര്‍ക്കിലെ തോട്ടക്കാരന്‍
പഠനം മാത്രമല്ല, മത്സരങ്ങളില്‍ തുടരാന്‍ കൂടിയായിരുന്നു മാര്‍ ഇവാനിയോസില്‍ത്തന്നെ എംകോമിന് ചേര്‍ന്നത്. എംജി സര്‍വകലാശാല, എറണാകുളം ലോ കോളജ്, എറണാകുളം പബ്ലിക് ലൈബ്രറി, കോഴിക്കോട് എന്‍ഐടി തുടങ്ങി നിരവധിയിടങ്ങളില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. 2012 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ, ‘ഊര്‍ജ പരിപാലനം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം പ്രജീഷിനായിരുന്നു.
യാത്രകള്‍ കൂടിയതോടെ പത്രമിടുന്നതു നിര്‍ത്തേണ്ടി വന്നു. പകരം തോട്ടക്കാരന്റെ കുപ്പായമണിഞ്ഞു. പത്രമിട്ടിരുന്ന വീട്ടിലെ ഗിരീഷേട്ടന്‍ ആണ് ടെക്‌നോപാര്‍ക്കിലെ തോട്ടക്കാരന്റെ ജോലിയെക്കുറിച്ചു പറയുന്നത്. ഞായറാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ജോലി, 250 രൂപ കൂലി. ചെടികള്‍ക്കു വെള്ളമൊഴിക്കണം, ഓഫിസുകളിലെ ഇന്‍ഡോര്‍ പ്ലാന്റുകളെ ശുശ്രൂഷിക്കണം. നിള, തേജസ്വിനി, ഗായത്രി, ലീല എന്നിങ്ങനെ എല്ലാ ബില്‍ഡിങ്ങുകളും കയറിയിറങ്ങി പണിയെടുത്തു. അഞ്ചാം നിലകളില്‍ ചെടികള്‍ എത്തിക്കാന്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ കയറിയതിന് സെക്യൂരിറ്റി ജീവനക്കാരന്‍ ശകാരിച്ചു. പിന്നീട് ചെടികളും തൂക്കി പടികയറ്റം..
സീറോ ടു ഹീറോ...
കോളജ് കഴിഞ്ഞതോടെ ഒരു സ്ഥാപനത്തിൽ അധ്യപകനായി കയറി. ഇതിനിടയ്ക്ക് പല മത്സരങ്ങളുടെയും വിധികർത്താവായി. പ്രസംഗ, ഡിബേറ്റ് മേഖലയിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ തുടങ്ങി. 2014ല്‍ നിര്‍ഭയ ഡിബേറ്റിങ് സൊസൈറ്റി ആരംഭിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ തുടങ്ങി. 2016 ല്‍ നെഹ്‌റു യുവകേന്ദ്ര നടത്തിയ പ്രസംഗ മത്സരം പ്രജീഷിന്റെയും നിര്‍ഭയയുടെയും തലവര മാറ്റി. കേന്ദ്രസർക്കാർ നടത്തുന്ന ആദ്യ പ്രസംഗ മത്സരമായിരുന്നു അത്. ബ്ലോക്ക് തലത്തിൽ തുടങ്ങിയ മത്സരത്തിന്റെ അവസാനഘട്ടം ഡൽഹിയിൽ വച്ചായിരുന്നു. ‘രാഷ്ട്ര നിര്‍മാണവും രാജ്യ സ്‌നേഹവും’ എന്ന വിഷയത്തില്‍ നടന്ന മത്സരത്തിൽ പ്രജീഷ് രണ്ടാംസ്ഥാനം നേടി. ഹിന്ദിയിൽ പ്രസംഗിച്ച മഹാരാഷ്ട്ര സ്വദേശിയാണ് ഒന്നാമതെത്തിയത്.
ദേശീയ പുരസ്‌കാരം എത്തിയതോടെ നിര്‍ഭയ കൂടുതല്‍ ശക്തമായി. കൂടുതൽ വേദികൾ ലഭിച്ചുതുടങ്ങി. ഇംഗ്ലിഷ് അറിയാത്തതിന്റെ പേരിൽ പരിഹസിച്ചവരും മലയാള പ്രസംഗ മത്സരത്തില്‍ പങ്കെടുത്താൽ മതിയെന്ന് ഉപദേശിച്ചവരും പ്രജീഷിന്റെ ഡൽഹി പ്രസംഗം കുട്ടികൾക്കു റഫറൻസാക്കി മാറ്റുകയായിരുന്നു. ഒരു ട്രോഫി ആഗ്രഹിച്ച പ്രജീഷിന് നൂറോളം പുരസ്കാരങ്ങൾ ലഭിച്ചുകഴിഞ്ഞു.
പബ്ലിക് സ്പീക്കിങ്ങില്‍ വിജയം കൈവരിച്ചതിനു പിന്നാലെ പ്രജീഷ് കടന്നത് സംരംഭകത്വത്തിലേക്കാണ്. സിനിമയെ ഇഷ്ടപ്പെടുന്ന ആ യുവാവ് തിരഞ്ഞെടുത്തത് അഡ്വർടൈസിങ് മേഖലയായിരുന്നു. സിവില്‍ സര്‍വീസ് സ്വപ്‌നം കണ്ടിരുന്ന പ്രജീഷിന്റെയുള്ളിൽ ബിസിനസ് ആശയം ഉടലെടുത്തത് ടെക്നോപാർക്കിൽ നിന്നാണ്. അവിടുത്തെ ചില ഓഫിസ് മുറികളിൽ കുറിച്ച വാചകങ്ങൾ അത്രയേറെ ആകർഷിക്കുകയും പ്രചോദനം നൽകുകയും ചെയ്തു. സാമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ സിവിൽ സർവീസ് തിരഞ്ഞെടുത്ത പ്രജീഷ്, ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് സംരംഭകരാണെന്ന് തിരിച്ചറിയുകയായിരുന്നു. 2018 ലാണ് നിര്‍ഭയ ഇന്‍ഫോടെയ്ൻമെന്റ്സ് എന്ന അഡ്വർടൈസിങ് കമ്പനിക്ക് തുടക്കമിടുന്നത്. കോവിഡ് കാലത്തും നിരവധി പ്രൊജക്ടുകളുമായി പ്രജീഷും കൂട്ടരും മുന്നേറുകയാണ്. നിര്‍ഭയ പ്രൊഡക്‌ഷന്‍, നിര്‍ഭയ പബ്ലിക്കേഷന്‍സ് തുടങ്ങിയവ ചേർന്ന നിര്‍ഭയ ഗ്രൂപ്പ് ആണ് പ്രജീഷിന്റെ സ്വപ്നം. അതിലേക്കുള്ള യാത്രയിലാണിപ്പോൾ..
സ്വപ്നം കണ്ടാൽ പോര, പരിശ്രമിക്കണം
‘‘സംരംഭം എന്നുപറഞ്ഞാല്‍ ഇപ്പോഴും ആളുകള്‍ക്ക് പേടിയാണ്. ഇന്നും എന്നോട് ചോദിക്കുന്നു, എന്തുകൊണ്ട് സിവില്‍ സര്‍വീസ് എഴുതുന്നില്ല, പിഎസ്‌സി എഴുതുന്നില്ല എന്നൊക്കെ. ഇതുവരെ പിഎസ്‌സി എഴുതിയിട്ടില്ല. ഇനിയും അങ്ങനെതന്നെ മതിയെന്നാണ് ആഗ്രഹം. സർക്കാർ ജോലി കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നവരാണ് നമുക്കിടയിൽ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നാട്ടുകാരും വീട്ടുകാരും പറയുന്ന മോശം വാക്കുകളിൽ തളരരുത്. അതിജീവിക്കാനുള്ള അവസാന പോരാട്ടത്തിൽ പ്രകൃതി തന്നെ നമുക്ക് അനുഗ്രഹമായി മാറുന്ന സ്ഥിതിയുണ്ടാകും. അത് അതനുഭവിച്ചയാളാണ് ഞാൻ. പലർക്കും കരിയർ മിസ്റ്റേക്കുകൾ പറ്റാറുണ്ട്. അത് തിരിച്ചറിയുന്ന നിമിഷം മാറിചിന്തിക്കാൻ തയാറാവണം. ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നീങ്ങണമെങ്കിൽ പരിശ്രമം വേണം. ഒരു പെട്ടിക്കട തുടങ്ങിയാല്‍ പോലും അയാള്‍ക്ക് കോടീശ്വരന്‍ ആകാന്‍ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. മക്ഡൊണാൾഡ്സും കെഎഫ്‌സിയുമെല്ലാം ഒരു ബ്രാഞ്ചില്‍നിന്നു തുടങ്ങി പന്തലിച്ചതാണ്. കഠിനാധ്വാനമുണ്ടെങ്കിൽ എവിടെയും വിജയം നേടാം.... ’’ പ്രജീഷ് ആത്മവിശ്വാസത്തിന്റെ ആൾരൂപമാകുകയാണ്.
Content Summary : Success Story Of Prejish Nirbhaya