കായിക പ്രതിഭകളെ കണ്ടെത്താൻ പരീക്ഷ

ന്യൂഡൽഹി ∙ അഞ്ചു മുതൽ 18 വയസ്സു വരെയുള്ള കുട്ടികളിൽ നിന്നു കായികതാരങ്ങളെ വളർത്തിയെടുക്കാൻ കേന്ദ്രപദ്ധതി. കായികക്ഷമതയളക്കാനും കായികമികവു കണ്ടെത്താനുമുള്ള രണ്ടു പരീക്ഷകൾ രാജ്യത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കാനാണു നീക്കം. 

കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ‘ഖേലോ ഇന്ത്യ’യാണ് ഇതിനു മേൽനോട്ടം വഹിക്കുക.എല്ലാ സർക്കാർ, സ്വകാര്യ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളെയും പദ്ധതിയുടെ ഭാഗമാക്കും. മാനവശേഷി മന്ത്രാലയത്തിനൊപ്പം സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ സ്‌കൂളുകളും ഏകോപനത്തിൽ പങ്കാളികളാകും.

ഫിറ്റ്നെസ്  സ്കെയിൽ

കായികരംഗത്ത് ഏറ്റവും മികവു പുലർത്തുന്ന രാജ്യങ്ങളിലെ മാതൃക പി‌ന്തുടർന്ന് ‘ഇന്ത്യൻ ഫിറ്റ്നെസ് സ്കെയിൽ’ തയാറാക്കി വരികയാണ്. സ്കൂളുകൾക്കും കുട്ടികൾക്കുമായി സോഫ്‌റ്റ്‌വെയറും മൊബൈൽ അപ്ലിക്കേഷനും വികസിപ്പിക്കുന്ന ജോലിയും പുരോഗമിക്കുന്നു.

രണ്ടു കായിക പരീക്ഷകൾ

പ്രായമനുസരിച്ചു രണ്ടു പരീക്ഷകളാണു തയാറാക്കുക.

അഞ്ചു മുതൽ എട്ടു വരെ വയസ്സുകാർക്ക്: ഉയരവും ഭാരവും അളന്നു ബി‌എംഐ ടെസ്റ്റ്, ബാലൻസ് ടെസ്റ്റ്, ഏകോ‌പനമളക്കുന്ന ടാപ് ടെസ്റ്റ്. 

ഒൻപതു മുതൽ 18 വയസ്സു വരെ: ഉയരവും ഭാരവും (ബിഎംഐ), ഹ്രസ്വദൂര– മധ്യദൂര ഓട്ടം, പുഷ് അപ്, മെ‌യ്‌വഴക്കം.

ഫിറ്റസ്റ്റ് ചിൽഡ്രൻ, ഫിറ്റസ്റ്റ് സിറ്റി, ഫിറ്റസ്റ്റ് സ്കൂൾ, ഫിറ്റസ്റ്റ് സ്‌റ്റേറ്റ് എന്നിങ്ങനെയുള്ള കണക്കെടുപ്പുകളുമുണ്ടാകും.