69 നൊബേൽ ജേതാക്കളെ സൃഷ്ടിച്ച, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സർവകലാശാല; ക്ലാസുകൾ നയിക്കുന്നത് ലോകത്തെ തന്നെ അവസാനവാക്കെന്നു വിശേഷിപ്പിക്കാവുന്ന അധ്യാപകർ; ലോകോത്തര പഠനസൗകര്യങ്ങൾ. ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സർവകലാശാലയുടെ ചില വിശേഷണങ്ങളാണിത്.  ഓക്സ്ഫഡിൽ പ്രവേശനം ലഭിക്കുക ബുദ്ധിമുട്ടാണെങ്കിലും ബാലികേറാമലയല്ല. ഓരോ വർഷവും നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ വിവിധ കോഴ്സുകൾ പഠിക്കാനെത്തുന്നു. 

എളുപ്പമല്ല പഠനം: തിരക്കു പിടിച്ച ഷെഡ്യൂളാണ് ഓക്സ്ഫഡിലേത്. സെമസ്റ്ററിന്റെയോ വർഷത്തിന്റെയോ അവസാനം പരീക്ഷ എന്നതല്ല രീതി. തുടർച്ചയായ പരീക്ഷകളും അസൈൻമെന്റുകളുമുണ്ട്. അധ്യാപകർ ഇവ വിശദമായി പരിശോധിച്ച് വിദ്യാർഥിയുമായി ചർച്ച നടത്തും. 

പ്രവേശന നടപടികൾ: ഓക്സ്ഫഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.ox.ac.uk) വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ മുതൽ അഡ്മിഷൻ വരെയുള്ള നടപടികൾ ഒരു വർഷത്തോളം നീളും. അതുകൊണ്ടു തന്നെ ഓക്സ്ഫഡിൽ പഠിക്കാൻ ലക്ഷ്യമിടുന്നവർ നേരത്തേ തന്നെ ശ്രമിച്ചുതുടങ്ങണം. ഒരേ വകുപ്പിനു കീഴിൽ ചെറിയ വ്യത്യാസങ്ങളോടെ വിവിധ കോഴ്സുകളുണ്ടാകും. ഇവയിലേതെന്നു വ്യക്തമായി തീരുമാനിച്ചുവേണം അപേക്ഷിക്കാൻ. മിക്ക കോഴ്സുകൾക്കും ഐഇഎൽടിഎസ് സ്കോറും നോക്കും. 

പ്രവേശനം നേടാനാഗ്രഹിക്കുന്ന കോളജുകളിലെ അധ്യാപകരുമായി ഇമെയിൽ വഴി നമ്മുടെ അക്കാദമിക് താൽപര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതും ഗുണകരമാകും. 

സ്കോളർഷിപ്പുകൾ: കോഴ്സ് ഫീ താരതമ്യേന കൂടുതലാണ്. ഒട്ടേറെ സ്കോളർഷിപ്പുകളുണ്ടെങ്കിലും കടുത്ത മൽസരം അതിജീവിച്ചു നേടിയെടുക്കണം. ഇന്ത്യൻ വിദ്യാർഥികൾക്കായി പുറത്തു നിന്നുള്ള സ്കോളർഷിപ്പുകളുമുണ്ട്. ഉദാ: ഫെലിക്സ് സ്കോളർഷിപ്, ആഗാ ഖാൻ ഫൗണ്ടേഷൻ സ്കോളർഷിപ്, കോമൺവെൽത്ത് സ്കോളർഷിപ്. 

ബെസ്റ്റിൻ സാമുവൽ

ഗവേഷണരംഗത്തെഅവസാന വാക്ക്
ഓരോ വിദ്യാർഥിയും എഴുതുന്ന പ്രബന്ധങ്ങൾ വിലയിരുത്തുന്നത് അതതു വിഷയങ്ങളിൽ ലോകത്തെ തന്നെ എണ്ണപ്പെട്ട പ്രഗത്ഭർ– ഇതാണ് ഓക്സ്ഫഡിന്റെ മെച്ചമെന്നു ഡവലപ്മെന്റ് സ്റ്റഡീസിൽ എംഫിൽ ചെയ്യുന്ന കോട്ടയം സ്വദേശി ബെസ്റ്റിൻ സാമുവൽ പറയുന്നു. അതിന്റേതായ സമ്മർദമുണ്ടാകും. പക്ഷേ ആ പഠനാന്തരീക്ഷം നൽകുന്ന അറിവും അനുഭവങ്ങളും പറഞ്ഞറിയിക്കാനാകാത്തതാണ്.

മദ്രാസ് ക്രിസ്ത്യൻ കോളജിൽ  നിന്ന് ഇംഗ്ലിഷ് ലിറ്ററേച്ചറിൽ ബിരുദം നേടിയ ബെസ്റ്റിൻ ഹൈദരാബാദ് സർവകലാശാലയിൽ നിന്നാണ് പോസ്റ്റ് ഗ്രാജുവേഷൻ നേടിയത്. അതിനു ശേഷം ചെന്നൈയിലെ ഒരു എൻജിഒയിൽ 2 വർഷം ജോലി ചെയ്തു. പിന്നീടാണ് ഓക്‌സ്ഫഡിൽ എത്തുന്നത്.