കേരളത്തിലെ ആദ്യ രണ്ടു റാങ്കുകാരും എവിടെ പഠിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. എയിംസ്, ജിപ്മെർ ഫലങ്ങൾ കൂടി അറിഞ്ഞശേഷം കോളജ് തിരഞ്ഞെടുക്കും. 

രാജ്യത്തെ 29 ാം റാങ്കും കേരളത്തിലെ ഒന്നാം റാങ്കും നേടിയ കൊച്ചി കടവന്ത്ര സ്വദേശി അതുൽ മനോജ് ഹാവൽസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് എം.പി.മനോജിന്റെയും ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്സ് അധ്യാപിക ദീപയുടെയും മകനാണ്. ലഭിച്ച മാർക്ക് 720ൽ 688. നാലാം ക്ലാസിൽ പഠിക്കുന്ന ആർണവ് ആണു സഹോദരൻ.

കേരളത്തിൽ രണ്ടാമതെത്തിയ ഹൃദ്യ ലക്ഷ്മി ബോസ് (687 മാർക്ക്, ദേശീയ തലത്തിൽ 31ാം റാങ്ക്) കാസർകോട് മധുർ–മന്നിപ്പാടി വിവേകാനന്ദ നഗറിലാണു താമസം. ദേശീയതലത്തിൽ മുന്നിലെത്തിയ 5 പെൺകുട്ടികളിൽ ഒരാൾ കൂടിയാണ്. ഡൽഹിയിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ കോട്ടയം കുറുപ്പന്തറ മാഞ്ഞൂർ ടി.പി.ബോസിന്റെയും കാസർകോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഫിസിക്സ് അധ്യാപിക ജെമിനിയുടെയും മകളാണ്. കാസർകോട് വിദ്യാനഗർ കേന്ദ്രീയ വിദ്യാലയത്തിൽ കഴിഞ്ഞവർഷം 12 ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഒരു വർഷം നീറ്റ് പരിശീലനത്തിനു മാറ്റിവയ്ക്കുകയായിരുന്നു. പ്ലസ്ടു പഠനം പൂർത്തിയാക്കിയ ആനന്ദ് പ്രഭാബോസാണു സഹോദരൻ.

കേരളത്തിൽ മൂന്നാമതെത്തിയ വി.പി. അശ്വിൻ (686 മാർക്ക്, ദേശീയ തലത്തിൽ 33ാം റാങ്ക്) മലപ്പുറം താനൂർ കൂട്ടിലങ്ങാടി സരോജിനി നിലയത്തിൽ വി.പി.ബിനോയിയുടെയും ഇട്ടിലാക്കൽ എൽപി സ്കൂൾ അധ്യാപിക സിന്ധുവിന്റെയും മകനാണ്. താനൂർ എംഇഎസ് സ്കൂളിൽ പഠിച്ച അശ്വിനും നീറ്റിൽ ഇതു രണ്ടാം ശ്രമം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചേർന്നു പഠിക്കാനാണു താൽപര്യം.