ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ പിഎസ്‌‌സി പരീക്ഷയിൽ ക്രമക്കേടു കാട്ടുന്നവർ ഇനി ഉറപ്പായും കുടുങ്ങും.പരീക്ഷാ ക്രമക്കേടിന് ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഏതൊക്കെയെന്നും അത് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും അതു പിടികൂടേണ്ടത് എങ്ങനെയെന്നും എല്ലാ പിഎസ്‌സി ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി വരികയാണ്. 

സൈബർ സെല്ലിലെ വിദഗ്ധരായ പൊലീസ് ഓഫിസർമാരാണു പരിശീലനം നൽകുന്നത്.11 ജില്ലകളിൽ പൂർത്തിയായി.കെഎഎസ് പരീക്ഷയ്ക്കു മുൻപായി എല്ലാ പഴുതും അടയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.പിഎസ്‌സി നടത്തുന്ന ഏറ്റവും ഉയർന്ന തസ്തകയിലേക്കുള്ള പരീക്ഷയാണു കെഎഎസ്.അതു ലഭിക്കുന്നവർ മതിയായ യോഗ്യതയുള്ളവരായിരിക്കണമെന്നു പിഎസ്‌സിക്കു നിർബന്ധമുണ്ട്.ഈ സാഹചര്യത്തിൽ പരിശീലനം ലഭിക്കുന്ന പിഎസ്‌സി ഉദ്യോഗസ്ഥർ പിന്നീട് ഇൻവിജിലേറ്റർമാർക്കും മറ്റും ഇക്കാര്യം വിശദീകരിച്ചു കൊടുക്കും. 

ക്രമക്കേടിന് ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെക്കുറിച്ചു പിഎസ്‌സി ഉദ്യോഗസ്ഥർക്കും ഇൻവിജിലേറ്റർമാർക്കുമുള്ള അജ്ഞത മുതലെടുത്താണ് ഇതുവരെ ചിലർ പരീക്ഷാ ക്രമക്കേടു നടത്തിയിരുന്നത്. കോൺസ്റ്റബിൾ പരീക്ഷയ്ക്കു ചില ഉദ്യോഗാർഥികൾ സ്മാർട് വാച്ചു വഴി ഉത്തരങ്ങൾ സ്വീകരിച്ചതു പിടികൂടിയിരുന്നു. ഇങ്ങനെ ക്രമക്കേടു കാട്ടിയവർക്ക പരീക്ഷയിലെ ചോദ്യങ്ങളെക്കുറിച്ചോ അതിന്റെ ഉത്തരമെന്തെന്നോ ധാരണയൊന്നും ഇല്ലാതിരുന്നിട്ടും ഉയർന്ന റാങ്ക് നേടാനായി. ഇനിയതു നടപ്പില്ല. ഉദ്യോഗാർഥിയുടെ കയ്യിൽ ഇലക്ട്രോണിക് ഉപകരണങ്ങളുണ്ടെങ്കിൽ പരീക്ഷയ്ക്കു മുൻപേ പിടികൂടും. കണ്ണു വെട്ടിച്ച് അകത്തു കടത്തിയാലും പരീക്ഷയ്ക്കിടെ പിടിക്കും.

ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തുന്ന പരിശീലന പരിപാടിക്കു പുറമേ കെഎഎസ് പരീക്ഷയുടെ ചീഫ് സൂപ്രണ്ടുമാർക്കായി ജില്ലാതലത്തിൽ പ്രത്യേക ക്ലാസുകൾ അടുത്ത 3.4 തീയതികളിൽ പിഎസ്‌സി നടത്തുന്നുണ്ട്. പരീക്ഷ നടത്തേണ്ടതെങ്ങനെയെന്നു വിശദീകരിക്കുന്ന ഈ യോഗങ്ങളിൽ പിഎസ്‌സി അംഗങ്ങൾ പങ്കെടുക്കും.