സിവിൽ പൊലീസ് ഒാഫിസർ തസ്തികയുടെ 778 ഒഴിവുകൾ കൂടി പൊലീസ് വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം (എസ്എപി), ഇടുക്കി (കെഎപി–5), എറണാകുളം (കെഎപി–1), മലപ്പുറം (എംഎസ്പി) ജില്ലകളിലായാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്– 317. ഏറ്റവും കുറവ് മലപ്പുറത്ത്– 41. തിരുവനന്തപുരത്ത് 154, ഇടുക്കിയിൽ 266, ഒഴിവുകളും റിപ്പോർട്ട്  ചെയ്തിട്ടുണ്ട്.

ഇടുക്കി, എറണാകുളം ജില്ലകളിൽ ആദ്യഘട്ടത്തിൽ കുറവ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. 7 ബറ്റാലിയനുകളിലായി നിലവിലുള്ള സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റുകളിൽ പതിനായിരത്തിലധികം പേർ ഉൾപ്പെട്ടിട്ടുണ്ട്. ലിസ്റ്റുകളുടെ കാലാവധി ജൂൺ 30ന് അവസാനിക്കും.  

ഇടുക്കിയിൽ നിയമനം വൈകും

ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമന ശുപാർശ തയാറാക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. ഈ മാസം തന്നെ ശുപാർശ ഉദ്യോഗാർഥികൾക്കു നൽകാനാണു തീരുമാനം. എന്നാൽ മുൻ ലിസ്റ്റിലെ ഒഴിവുകൾ സംബന്ധിച്ചു കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഇടുക്കിയിൽ നിയമന ശുപാർശ വൈകും. 

മുൻ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപു താൽക്കാലികമായി റിപ്പോർട്ട് ചെയ്ത 181 ഒഴിവുകൾ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നൽകണമെന്നു കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പൊലീസ് വകുപ്പ് ഇതിൽ അപ്പീൽ നൽകിയിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ 181 ഒഴിവുകളിൽ എന്തു ചെയ്യണമെന്ന് അറിയിക്കാൻ കേന്ദ്ര ഒാഫിസിലേക്ക് ജില്ലാ ഒാഫിസ് കത്തു നൽകിയിട്ടുണ്ട്. ഇതിന്റെ മറുപടി ലഭിക്കുന്ന മുറയ്ക്കേ ഇടുക്കിയിൽ നിയമന ശുപാർശ തുടങ്ങൂ.

ഇതുവരെ 3010 നിയമന ശുപാർശ

സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ 3010 പേർക്കാണ് നിയമന ശുപാർശ നൽകിയത്. ഏറ്റവും കൂടുതൽ പേർക്ക് നിയമനശുപാർശ ലഭിച്ചത്  തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ്– 700 വീതം. ഏറ്റവും കുറഞ്ഞ നിയമന ശുപാർശ ഇടുക്കി ജില്ലയിൽ– മൂന്ന്.