കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) ഫെബ്രുവരി 22നു നടത്തിയ പരീക്ഷ എഴുതിയത് 3,13,040 പേർ. സ്ട്രീം ഒന്ന്, രണ്ട് വിഭാഗങ്ങളിൽ പരീക്ഷ എഴുതിയവരുടെ എണ്ണമാണ് ഇത്. രണ്ടു സ്ട്രീമുകളിലായി 5,74,493 പേർ അപേക്ഷ നൽകിയിരുന്നു. ഇതിൽ 3,99,797 പേർ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകി. സ്ട്രീം രണ്ടിൽ കൺഫർമേഷൻ നൽകിയ  1240 േപരുടെ അപേക്ഷ സൂക്ഷ്മ പരിശോധനയിൽ പിന്നീട് പിഎസ്‌സി നിരസിച്ചു. 

ഇതോടെ പരീക്ഷ എഴുതാൻ അർഹത നേടിയവരുടെ എണ്ണം 3,98,557 ആയി കുറഞ്ഞു. ഇവരിൽ 5233 പേർ സ്ട്രീം ഒന്നിലും രണ്ടിലും പരീക്ഷ എഴുതാൻ അർഹതയുള്ള പൊതു ഉദ്യോഗാർഥികളായിരുന്നു. അതിനാൽ യഥാർഥ അപേക്ഷകർ 3,93,324. ഇവരിലാണ് 3,13,040 പേർ (79.58%) പരീക്ഷ എഴുതിയത്.  80,284 പേർ പരീക്ഷ എഴുതിയില്ല. സ്ട്രീം മൂന്നിൽ 1457 പേരാണ്  കൺഫർമേഷൻ നൽകിയത്. ഇവരിൽ എത്ര പേർ പരീക്ഷ എഴുതി എന്ന കണക്ക് ലഭ്യമല്ല. പരീക്ഷ എഴുതാതിരുന്ന 80,284 പേർ കൺഫർമേഷൻ നൽകാതിരുന്നെങ്കിൽ 350 പരീക്ഷാ കേന്ദ്രമെങ്കിലും പിഎസ്‌സിക്കു കുറയ്ക്കാമായിരുന്നു. ഇതോടൊപ്പം ഒരു കോടിയോളം രൂപ ലാഭിക്കാനാകുമായിരുന്നെന്നും  വിലയിരുത്തപ്പെടുന്നു.  

‘കെഎഎസ് ചോദ്യത്തിൽ അസ്വാഭാവികതയില്ല’

കെഎഎസ് പരീക്ഷയുടെ ചോദ്യങ്ങളിൽ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.  ചോദ്യ പേപ്പർ സംബന്ധിച്ച പിഎസ്‌സിയുടെ വിശദീകരണം മുഖവിലയ്ക്കെടുക്കുന്നു. വിവിധ മേഖലകളിലെ വിദഗ്ധരാണ് ചോദ്യം തയാറാക്കുന്നതെന്നു പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ടെന്നും പി. ടി. തോമസ് എംഎൽഎയ്ക്കു  നിയമസഭയിൽ  മുഖ്യമന്ത്രി മറുപടി നൽകി.