തലസ്ഥാനത്തെ ലോക്ഡൗൺ പിഎസ്‌സി നിയമന നടപടിയെ സാരമായി ബാധിക്കും. കോവിഡ് മൂലം അഞ്ചു മാസമായി സ്തംഭിച്ച പിഎസ്‌സി പ്രവർത്തനം സാധാരണ നിലയിലേക്കു മടങ്ങുമ്പോഴാണു വീണ്ടും ലോക്ഡൗൺ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ട വകുപ്പുകളും അടഞ്ഞു കിടക്കുകയാണ്.

ഈ മാസം മൊത്തം മുപ്പത്തഞ്ചോളം റാങ്ക് പട്ടികകൾ കാലഹരണപ്പെടും. മന്ത്രിസഭ തീരുമാനിച്ചാലേ പിഎസ്‌സിക്കു റാങ്ക് പട്ടികകൾ നീട്ടാനാവൂ. 

എന്നാൽ, റാങ്ക് പട്ടിക നീട്ടേണ്ടതില്ലെന്നുമുള്ള കടുംപിടിത്തത്തിലാണു സർക്കാർ. ലാസ്റ്റ് ഗ്രേഡ് സെർവന്റ്, എൽഡി ക്ലാർക്ക് തുടങ്ങി ഒട്ടേറെ പട്ടികകളുടെ കാലാവധി അവസാനിക്കാൻ മാസങ്ങളേയുള്ളൂ.

വീണ്ടും ലോക്ഡൗൺ വന്നതോടെ പിഎസ്‌സി ഓഫിസും ഡയറക്ടറേറ്റുകളുമെല്ലാം പൂട്ടി. നേരത്തേ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്കു നിയമന ശുപാർശ അയയ്ക്കണമെങ്കിൽ ജീവനക്കാർ എത്തണം. 

ജില്ലാ ഓഫിസുകളിൽ ലോക്ഡൗൺ ഇല്ലെങ്കിലും ആസ്ഥാന ഓഫിസിൽ നിന്നുള്ള ക്ലിയറൻസ് ആവശ്യമാണ്. സെക്രട്ടേറിയറ്റിലെ ലാസ്റ്റ് ഗ്രേഡ് സർവീസിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിക്കുകയും 11 ലക്ഷം അപേക്ഷ ലഭിക്കുകയും ചെയ്തുവെങ്കിലും പരീക്ഷ നടത്താൻ സാധിക്കുന്നില്ല. 

ഇനി പരീക്ഷ നടത്തിയാലും സെക്രട്ടേറിയറ്റിൽ ജീവനക്കാർ അധികമായതിനാൽ മാറ്റി നിയമിക്കണമെന്ന നിലപാടിലാണു സർക്കാർ. ഇതു മൂലം എത്ര പേർക്കു ജോലി ലഭിക്കുമെന്ന് ഉറപ്പില്ല.

English Summary: Lockdown for postings in Kerala due to covid