ഡോക്ടറാകാൻ പോയി സൂപ്പർ എൻജിനീയറായ മെട്രോമാൻ; ആദ്യ ശമ്പളം 180 രൂപ
ഡിഎംആർസി എംഡിയായി നിയമിതനായത് 65–ാം വയസ്സിലാണ്. 88–ാം വയസ്സിലാണു പടിയിറങ്ങിയത്. പ്രായവും കാലവുമൊന്നുമല്ല ഒരാളുടെ കർമവീര്യത്തെ തേജോമയമാക്കുന്നത്, ഇച്ഛാശക്തിയാണ്. അധ്യാപകർ കുട്ടികൾക്ക് എന്തു നൽകുന്നോ അതവർ തിരികെ
ഡിഎംആർസി എംഡിയായി നിയമിതനായത് 65–ാം വയസ്സിലാണ്. 88–ാം വയസ്സിലാണു പടിയിറങ്ങിയത്. പ്രായവും കാലവുമൊന്നുമല്ല ഒരാളുടെ കർമവീര്യത്തെ തേജോമയമാക്കുന്നത്, ഇച്ഛാശക്തിയാണ്. അധ്യാപകർ കുട്ടികൾക്ക് എന്തു നൽകുന്നോ അതവർ തിരികെ
ഡിഎംആർസി എംഡിയായി നിയമിതനായത് 65–ാം വയസ്സിലാണ്. 88–ാം വയസ്സിലാണു പടിയിറങ്ങിയത്. പ്രായവും കാലവുമൊന്നുമല്ല ഒരാളുടെ കർമവീര്യത്തെ തേജോമയമാക്കുന്നത്, ഇച്ഛാശക്തിയാണ്. അധ്യാപകർ കുട്ടികൾക്ക് എന്തു നൽകുന്നോ അതവർ തിരികെ
ഞങ്ങൾ ജനിച്ചു വളർന്നതു കുഗ്രാമത്തിലായിരുന്നെങ്കിലും, മക്കളെയെല്ലാം പഠിപ്പിച്ചു വലിയ ജോലിക്കാരാക്കണമെന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമായിരുന്നു. ഞാൻ പഠിക്കുന്ന കാലത്തേ സഹോദരങ്ങൾ പലരും ജോലിക്കാരായി. അപ്പേട്ടൻ എന്നു ഞങ്ങൾ വിളിക്കുന്ന മൂത്ത സഹോദരൻ കൃഷ്ണമേനോനാണ് എനിക്കു വഴികാട്ടിയായത്.
എന്നെ ഡോക്ടറാക്കാനായിരുന്നു ഏട്ടനു മോഹം. അതിനായി ഫസ്റ്റ് ഗ്രൂപ്പെടുത്തു കോളജിൽ ചേർന്ന വർഷംതന്നെ മെഡിസിനു സെക്കൻഡ് ഗ്രൂപ്പ് നിർബന്ധമാക്കി. അതോടെ പഠനവഴി എൻജിനീയറിങ്ങായി. കാക്കിനാഡ എൻജിനീയറിങ് കോളജിൽനിന്ന് ഒന്നാം റാങ്കോടെ സിവിൽ എൻജിനീയറിങ് പാസായ ഉടൻ കേരളം, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ പിഡബ്ല്യുഡി വിഭാഗത്തിൽ ജൂനിയർ എൻജിനീയറായി നിയമനം ലഭിച്ചു. പക്ഷേ, പോകാൻ ഏട്ടൻ സമ്മതിച്ചില്ല.
ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എൻജിനീയേഴ്സ് (ഐആർഎസ്ഇ) പരീക്ഷ എഴുതാൻ ഏട്ടൻ നിർദേശിച്ചു. ലൈബ്രറിയും വിദ്യാർഥികളുമായുള്ള സമ്പർക്കവുമെല്ലാം പ്രയോജനപ്പെടുത്തി ആ പരീക്ഷയ്ക്കു തയാറെടുക്കാൻ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇടക്കാല ജോലിക്കു ചേരാനായിരുന്നു ഏട്ടന്റെ ഉപദേശം. അങ്ങനെ ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് ആയി കോഴിക്കോട് പോളിടെക്നിക്കിൽ ചേർന്നു. ആദ്യ ശമ്പളം 180 രൂപ. ഏട്ടൻ പറഞ്ഞതു തന്നെയായിരുന്നു ശരി. കുട്ടികളെ പഠിപ്പിച്ച ഹൈഡ്രോളിക്സിലെ കണക്ക് ഐആർഎസ്ഇ പരീക്ഷയ്ക്കു നിർണായകമായി.
പോളിയിൽ രണ്ടു വർഷ ബോണ്ട് ഉണ്ടായിരുന്നു. പക്ഷേ, ആറു മാസത്തിനിടെ ഐആർഎസ്ഇ പരീക്ഷ എഴുതിക്കഴിഞ്ഞതോടെ അവിടെ തുടരാൻ താൽപര്യം കുറഞ്ഞു. കൂടുതൽ മികച്ച വഴി നോക്കാൻ ധൈര്യം തന്നത് അവിടെ പ്രഫസറായിരുന്ന യു.കെ.എൻ.നായർ സാറാണ്. വൈകാതെ മുംബൈ പോർട് ട്രസ്റ്റിൽ ജോലിക്കു കയറി. ‘ബുച്ചർ ഐലൻഡ്സ്’ എന്നറിയപ്പെട്ട ദ്വീപിലായിരുന്നു ജോലി. മുംബൈയിലെ ആ കടൽ ജോലി അനുഭവമാണ് പിന്നീടു പാമ്പൻ പാലത്തിന്റെ പുനർനിർമാണകാലത്ത് എന്നിൽ ആത്മവീര്യം നിറച്ചത്.
ജോലിത്തിരക്കിനിടെ ഐആർഎസ്ഇ പരീക്ഷാഫലം വന്നതുപോലും ഓർത്തില്ല. ഒരു സുഹൃത്തിന്റെ കത്തിൽനിന്നാണു ഫലം വന്നതറിഞ്ഞത്. പഴയ പത്രങ്ങൾ തിരക്കി ഫലം അറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. റെയിൽവേ തിരഞ്ഞെടുത്ത 18 പേരിൽ ഒരാളും ഏഴാം റാങ്കുകാരനുമായിരുന്നു ഞാൻ!
ദക്ഷിണ റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനീയറായി 1954 ഡിസംബർ 17 നു മദ്രാസിൽ ജോലിയിൽ പ്രവേശിച്ചു. തുടക്കശമ്പളം 350 രൂപ. ആ യാത്രയാണ് എൻജിനീയറിങ് റെയിൽവേ ബോർഡ് മെംബർ സ്ഥാനംവരെ എന്നെ എത്തിച്ചത്. പാമ്പൻ പാലവും ഡൽഹി മെട്രോയുമടക്കം അഭിമാനകരമായ ഒട്ടേറെ പദ്ധതികളുടെ ഭാഗമാകാൻ കഴിഞ്ഞു. കേരളത്തിൽ ആദ്യമായി കൊച്ചിയിൽ മെട്രോ ഓടിക്കാൻ പാതയൊരുക്കിയതിന്റെ ചാരിതാർഥ്യം ഏറെ.
ഇന്ത്യയിൽ മെട്രോ റെയിൽ വിഭാവനം ചെയ്തെങ്കിലും ടിക്കറ്റെടുക്കാതെ ഞാൻ ഒരിടത്തും മെട്രോയിൽ യാത്ര ചെയ്യാറില്ല. മിക്കപ്പോഴും യോഗങ്ങൾക്കോ പരിശോധനയ്ക്കോ പോകുമ്പോൾ, ഹോട്ടലുകൾ ഒഴിവാക്കി റെയിൽവേ ഗെസ്റ്റ് ഹൗസുകളിലായിരുന്നു താമസം. അവിടെ 120 രൂപയോളം മതി. ഒതുങ്ങി ജീവിക്കാനുള്ള ആ പരിചയം ഇന്നും സന്തോഷത്തോടെ തുടരുന്നു.
തൊഴിൽ എന്നെ പഠിപ്പിച്ചത്
അർപ്പണബോധവും അത്മാർഥതയും സത്യസന്ധതയും ചോരാതെ നോക്കിയാൽ മികവിന്റെ നേർരേഖയിലൂടെ തിളങ്ങാമെന്നു പഠിച്ചത് സഹോദരൻമാരുടെ ജീവിതം നോക്കിയാണ്. പക്വത, അച്ചടക്കം, തൊഴിൽപരമായ മികവ്, സമൂഹത്തോടുള്ള പ്രതിബദ്ധത, മൂല്യങ്ങളിലും ആദർശങ്ങളിലുമുള്ള വിശ്വാസം, ആരോഗ്യം, ദൈവാനുഗ്രഹം... ഇവയെല്ലാം ഒരുദ്യോഗസ്ഥനു കൂടിയേ തീരൂ.
‘നഹി കല്യാണകൃത് കശ്ചിത് ദുർഗതീം താത ഗച്ഛതി’ എന്ന ഭഗവദ്ഗീതാ വരികൾ എപ്പോഴും മനസ്സിലുണ്ട്. ‘സദ്കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഒരിക്കലും ദുഃഖങ്ങൾ (ദുർഗതി) വരില്ല’ എന്ന ഈ ഗീതാവാക്യം എന്നും എനിക്കു ദിശാസൂചിയാണ്. ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ (ഡിഎംആർസി) എംഡിയായി നിയമിതനായത് 65–ാം വയസ്സിലാണ്. 88–ാം വയസ്സിലാണു പടിയിറങ്ങിയത്. പ്രായവും കാലവുമൊന്നുമല്ല ഒരാളുടെ കർമവീര്യത്തെ തേജോമയമാക്കുന്നത്, ഇച്ഛാശക്തിയാണ്. അധ്യാപകർ കുട്ടികൾക്ക് എന്തു നൽകുന്നോ അതവർ തിരികെ നൽകുമെന്ന ധാരണ മനസ്സിലുറപ്പിച്ചത് കോഴിക്കോട് പോളിടെക്നിക്കിലെ ജോലിക്കാലമാണ്.
പാമ്പൻ പാലം പൂർത്തിയാക്കിയപ്പോൾ കേന്ദ്രമന്ത്രി എസ്.കെ.പാട്ടീൽ സമ്മാനിച്ച മെഡൽ പൊന്നാനിയിലെ വീട്ടിലുണ്ട്. ജീവിതത്തിൽ ലഭിച്ച ആ ആദ്യ പുരസ്കാരം അത്യധ്വാനത്തിന് അംഗീകാരം ഉറപ്പെന്ന സത്യത്തിന്റെ ദൃഷ്ടാന്തമാണ്. ഇടറി വീഴാനും വീഴ്ത്താനും സാധ്യതയുണ്ടായിരുന്ന സാഹചര്യങ്ങൾ ഒരുപാടുണ്ടായപ്പോഴും മൂല്യങ്ങളാണെനിക്കു കരുത്തായത്. ഓർക്കുക, തൊഴിൽ ഒരു നിലപാടാണ്; ഒരു സംസ്കാരവും.
English Summary: First Job And Career Of E Sreedharan