ജോലിയിലും പിന്നീടു രാഷ്ട്രീയത്തിലും, ഇഷ്ടമേഖലയായ സാമൂഹ്യസേവനത്തിന് അവസരമുണ്ടായ അനുഭവം വിവരിക്കുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥൻ സ്കൂൾ പഠനകാലത്തേ പൊതുപ്രവർത്തനം ശീലമാക്കിയ അച്ഛൻ ജി.കാർത്തികേയന്റെ ചോര, കുട്ടിക്കാലത്തേ എന്നിലും ഉണർത്തിയതു സമൂഹസേവനമെന്ന ചിന്ത

ജോലിയിലും പിന്നീടു രാഷ്ട്രീയത്തിലും, ഇഷ്ടമേഖലയായ സാമൂഹ്യസേവനത്തിന് അവസരമുണ്ടായ അനുഭവം വിവരിക്കുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥൻ സ്കൂൾ പഠനകാലത്തേ പൊതുപ്രവർത്തനം ശീലമാക്കിയ അച്ഛൻ ജി.കാർത്തികേയന്റെ ചോര, കുട്ടിക്കാലത്തേ എന്നിലും ഉണർത്തിയതു സമൂഹസേവനമെന്ന ചിന്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയിലും പിന്നീടു രാഷ്ട്രീയത്തിലും, ഇഷ്ടമേഖലയായ സാമൂഹ്യസേവനത്തിന് അവസരമുണ്ടായ അനുഭവം വിവരിക്കുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥൻ സ്കൂൾ പഠനകാലത്തേ പൊതുപ്രവർത്തനം ശീലമാക്കിയ അച്ഛൻ ജി.കാർത്തികേയന്റെ ചോര, കുട്ടിക്കാലത്തേ എന്നിലും ഉണർത്തിയതു സമൂഹസേവനമെന്ന ചിന്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയിലും പിന്നീടു രാഷ്ട്രീയത്തിലും, ഇഷ്ടമേഖലയായ സാമൂഹ്യസേവനത്തിന് അവസരമുണ്ടായ അനുഭവം വിവരിക്കുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥൻ. 

 

ADVERTISEMENT

സ്കൂൾ പഠനകാലത്തേ പൊതുപ്രവർത്തനം ശീലമാക്കിയ അച്ഛൻ ജി.കാർത്തികേയന്റെ ചോര, കുട്ടിക്കാലത്തേ എന്നിലും ഉണർത്തിയതു സമൂഹസേവനമെന്ന ചിന്ത തന്നെയാണ്. അത് എങ്ങനെ, എവിടെ എന്നൊന്നും അന്നു പിടിയില്ല. പക്ഷേ, ജോലിയിലും പിന്നീട് അച്ഛന്റെ വിയോഗശേഷം രാഷ്ട്രീയത്തിലും സാമൂഹ്യസേവനമെന്ന മേഖലയിലേക്കു ഞാൻ എത്തിപ്പെടുകതന്നെ ചെയ്തതു ജീവിതയാത്രയിലെ വിസ്മയിപ്പിക്കുന്ന യാദൃശ്ചികയാണ്. 

 

പ്ലസ്ടു കഴിഞ്ഞ് എൻജിനീയറിങ് എൻട്രൻസിനു നല്ല റാങ്ക് (714) ലഭിച്ചു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലും (സിഇടി) കോഴിക്കോട് ആർഇസിയിലും പ്രവേശനം കിട്ടിയെങ്കിലും സിഇടി തിരഞ്ഞെടുത്തു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചിനു ചേർന്നു. ചേട്ടനും അവിടെയായിരുന്നു പഠിച്ചത്. 

 

ADVERTISEMENT

അച്ഛന്റെ രാഷ്ട്രീയപാരമ്പര്യം ഞാൻ ആദ്യം പയറ്റിയതു സിഇടിയിലായിരുന്നു. പഠനത്തിൽ കുറച്ചൊക്കെ ശ്രദ്ധ നഷ്ടപ്പെട്ടു. എങ്കിലും, ബാക്പേപ്പറൊന്നുമില്ലാതെ 70% മുകളിൽ മാർക്കോടെ എല്ലാ സെമസ്റ്ററും പാസായി. കോഴ്സ് കഴിയുംമുൻപു 2005 ൽ ക്യാംപസ് സിലക്‌ഷൻ വഴി ‘മൈൻഡ്ട്രീ കൺസൽറ്റിങ്’ എന്ന ഐടി സ്ഥാപനത്തിൽ ജോലി ലഭിച്ചു. എന്റെ ആദ്യ ജോലി അതായിരുന്നു. 

 

എംബിഎയ്ക്കു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ജോലിയിൽ മനസ്സുടക്കി. അതുവരെ തിരുവനന്തപുരത്തു മാത്രം കറങ്ങിക്കളിച്ചതിനാൽ ബെംഗളൂരുവിൽ അടിച്ചു പൊളിക്കാം എന്ന ചിന്തയുമുണ്ടായിരുന്നു. പക്ഷേ, സോഫ്റ്റ്‌വെയർ എൻജിനിയർ ജോലി അത്ര അടിച്ചുപൊളിയല്ലെന്ന് ട്രെയിനിങ് സമയത്തുതന്നെ മനസിലായി. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് പഠിച്ചതിനാൽ കോഡിങ് ഉൾപ്പെടെയുള്ള സാങ്കേതികകാര്യങ്ങളി‍ൽ വലിയ പിടിയുണ്ടായിരുന്നില്ല. 

 

ADVERTISEMENT

പക്ഷേ, രാഷ്ട്രീയപ്രവർത്തനപരിചയം ഈ കാലയളവിൽ വലിയ പിടിവള്ളിയായി. പ്രസന്റേഷനിലും കമ്യൂണിക്കേഷനിലും തിളങ്ങാൻ കഴിഞ്ഞത് രാഷ്ട്രീയരംഗത്തെ പരിചയം കൊണ്ടായിരുന്നു. ഇപ്പോഴത്തെ ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ നന്നായി ‘തള്ളാൻ’ അറിയാമായിരുന്നു. അതു കേട്ട് അവർ ഞാനൊരു കോഡിങ് ഭീകരനാണെന്നു തെറ്റിദ്ധരിച്ച് ഏറ്റവും വലിയ പ്രൊജക്ടിൽ ചേർത്തു. പണി കിട്ടിയെന്ന് അപ്പോഴാണു മനസ്സിലായത്. രക്ഷകരായി എത്തിയതു ‘കോഡിങ് പുലികളായ’ തൃശൂരുകാരൻ റോളൻസ്, തിരുവനന്തപുരത്തുകാരൻ ദീപു എന്നീ സഹപ്രവർത്തകരാണ്. എന്റെ കോഡിങ് ഭാരം പങ്കിടാൻ അവർ സന്നദ്ധരായി. പകരം അവർക്കു ഫുട്ബോൾ മാച്ചുകൾ ഡൗൺലോഡ് ചെയ്തു കൊടുക്കുക തുടങ്ങിയ ക്വട്ടേഷനുകൾ ഞാൻ ഏറ്റെടുത്തു. അവർ രണ്ടു പേരും ഇപ്പോൾ കോഡിങ് രംഗത്തെ അതികായന്മാരാണ്. 

 

ജോലിക്കൊപ്പം എംബിഎ പ്രവേശനത്തിനുള്ള തയാറെടുപ്പും നടത്തി. 98.3% മാർക്കോടെ ‘ക്യാറ്റ്’ വിജയിച്ചു. ജോലി വിട്ട് ഗുഡ്ഗാവ് എംഡിഐയിൽ എംബിഎയ്ക്കു ചേർന്നു. അവിടെയും ഏറെ സഹായിച്ചതു കമ്യൂണിക്കേഷൻ സ്കിൽ ആയിരുന്നു. നല്ല മാർക്കോടെ കോഴ്സ് പൂർത്തിയാക്കുംമുൻപേ 2008 ൽ ക്യാംപസ് പ്ലേസ്മെന്റ് വഴി ടാറ്റ സൺസിൽ മാനേജ്മെന്റ് ട്രെയിനിയായി ജോലിക്കു കയറി.  

ആദ്യം ടെലി സർവീസസിലായിരുന്നു. പിന്നീട് ഉത്തരാഖണ്ഡിലെ ടാറ്റ മോട്ടോഴ്സിലും ‘ബോംബെ ഹൗസ്’ എന്നറിയപ്പെടുന്ന ടാറ്റ സൺസ് ഹെഡ്ക്വാർട്ടേഴ്സിലും 5 വർഷത്തോളം ജോലി ചെയ്തു. ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റയുടെ ടീമിൽ ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിക്കുന്നത് അങ്ങനെയാണ്. ടാറ്റ ട്രസ്റ്റിന്റെ സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഏകോപനമായിരുന്നു ജോലി. മഹാരാഷ്ട്ര, മധ്യപ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ ഉൾപ്പെടെ ഒട്ടേറെ പ്രൊജക്ടുകൾക്കു നേതൃത്വം നൽകാൻ എനിക്ക് അവസരം ലഭിച്ചു. മൂന്നു വർഷത്തോളം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തു. 

 

ചെറുപ്പത്തിലേ ഞാൻ മോഹിച്ച മേഖല ഏറെ ആസ്വദിച്ച കാലമായിരുന്നു അത്. അവിടെനിന്നാണ്, 2015 ൽ അച്ഛന്റെ വിയോഗത്തോടെ അപ്രതീക്ഷിതമായി രാഷ്ട്രീയരംഗത്തേക്കെത്തുന്നത്. രണ്ടു തവണ എംഎൽഎയായി. ചെറുപ്പത്തിലേ മനസ്സിൽ കയറിക്കൂടിയ പൊതുസേവനത്തിന്റെ പാതയിലൂടെ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ പദവിയടക്കം രാഷ്ട്രീയത്തിന്റെ തിരക്കുകളിലൂടെ നീങ്ങുന്നു. 

 

തൊഴിൽ എന്നെ പഠിപ്പിച്ചത് 

വെറും ജോലി എന്നതിലേറെ മനസ്സിന് ഇഷ്ടമുള്ള മേഖലയിൽ തൊഴിലെടുക്കാൻ എല്ലാവർക്കും അവസരം കിട്ടിയെന്നു വരില്ല. പക്ഷേ, അതിനായി പരമാവധി ശ്രമിക്കുക. ഇഷ്ടപ്പെട്ട ജോലിയോ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടു നേടിയ ജോലിയോ മനസ്സിനു സുഖം നൽകുക എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? 

 

ഇടപെടുന്നവർ എത്ര ചെറിയവരോ വലിയവരോ ആകട്ടെ, ആദരവോടെ പെരുമാറുക എന്ന വലിയ പാഠം പഠിച്ചത് രത്തൻ ടാറ്റയിൽനിന്നാണ്. അപരിചതനായ ആളാണു കാണാൻ വരുന്നതെങ്കിൽപോലും, അവർ മടങ്ങുമ്പോൾ അദ്ദേഹം വാതിൽപ്പടി വരെ കൂടെ ചെല്ലുമായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ് അദ്ദേഹം പഠിപ്പിച്ചു തന്നത്. അച്ഛന്റെ അകാലവിയോഗത്തിനു പിറകെ രാഷ്ട്രീയ നിയോഗം ഏറ്റെടുക്കേണ്ടി വന്നപ്പോഴും ഈ പാഠമാണു മുന്നോട്ടു നയിച്ചത്; ഇപ്പോഴും നയിക്കുന്നതും. 

English Summary: First Job And Career Of K. S. Sabarinadhan