എന്റെ തെറ്റുകളൊന്നും തെറ്റല്ല, അന്യർക്ക് തെറ്റായി തോന്നുന്നതാണ് എന്നാണോ വിചാരം; നല്ല സുഹൃത്തുക്കളില്ലാത്തതിനു കാരണമതാവാം
നാം സത്യത്തെ അംഗീകരിക്കാൻ ശ്രമിക്കണം. സ്വന്തം പോരായ്മകൾ ഇല്ലെന്നു നടിക്കരുത്. ‘എന്റെ തെറ്റുകളൊന്നും തെറ്റല്ല, അന്യർക്ക് തെറ്റായി തോന്നുന്നതാണ്’ എന്ന വിചാരം വേണ്ട. എന്നെപ്പറ്റി എന്റെ വിലയിരുത്തലല്ല
നാം സത്യത്തെ അംഗീകരിക്കാൻ ശ്രമിക്കണം. സ്വന്തം പോരായ്മകൾ ഇല്ലെന്നു നടിക്കരുത്. ‘എന്റെ തെറ്റുകളൊന്നും തെറ്റല്ല, അന്യർക്ക് തെറ്റായി തോന്നുന്നതാണ്’ എന്ന വിചാരം വേണ്ട. എന്നെപ്പറ്റി എന്റെ വിലയിരുത്തലല്ല
നാം സത്യത്തെ അംഗീകരിക്കാൻ ശ്രമിക്കണം. സ്വന്തം പോരായ്മകൾ ഇല്ലെന്നു നടിക്കരുത്. ‘എന്റെ തെറ്റുകളൊന്നും തെറ്റല്ല, അന്യർക്ക് തെറ്റായി തോന്നുന്നതാണ്’ എന്ന വിചാരം വേണ്ട. എന്നെപ്പറ്റി എന്റെ വിലയിരുത്തലല്ല
പരിചയക്കാർ പല തരത്തിലുണ്ട്. വഴിയിൽ കാണുമ്പോൾ ‘ഹലോ’ എന്നു പറയും. അവർ ആരെന്നോ ഏതു തരക്കാരനെന്നോ എന്ന് നമുക്ക് അറിയാൻ വയ്യാതിരിക്കാം. കല്യാണസ്ഥലത്തും മറ്റും പരസ്പരം കാണും. എന്തെങ്കിലും ചിലതു പറയുംം. പല പ്രാവശ്യം ഇതെല്ലാം ചെയ്തവരോട് നിങ്ങൾ ആരെന്ന് ചോദിക്കാനാവില്ല. ജോലിസ്ഥലത്തു വച്ചു പരിചയപ്പെടുന്ന ധാരാളം പേരുണ്ടായിരിക്കാം. സംഭാഷണം ജോലിക്കാര്യത്തിനപ്പുറം പോകില്ല. കേവലം പരിചയക്കാർ. മറ്റു ചിലരങ്ങനെയെല്ല. പരസ്പരം അങ്ങേയറ്റം പരിഗണന. സ്നേഹം. വീട്ടുകാരുടെ വരെ സൗഖ്യം ആത്മാർത്ഥമായി അന്വേഷിക്കും. എതു പ്രതിസന്ധിയിലും സഹായത്തിനെത്തും. ഒരു മറയുമില്ലാതെ എന്തും തുറന്നു പറയാം. പരാതിയില്ല, പരിഭവമില്ല. ഇത്തരത്തിൽപ്പെട്ടവർ തീരെച്ചുരുക്കം. കൂടിവന്നാൽ ഒന്നോ രണ്ടോ പേരാകും ഒരാൾക്ക്.
‘എനിക്ക് ഏറ്റവും കൂടുതൽ അറിയാവുന്നയാൾ ഞാൻ തന്നെ’ എന്ന് ഓരോരുത്തരും വിചാരിക്കുന്നു. ഇത് എത്രത്തോളം ശരിയാണെന്ന് നാം പരിശോധിക്കാറുണ്ടോ? ഇല്ലെന്നതാണ് വാസ്തവം. പക്ഷേ അങ്ങനെ പരിശോധിക്കുന്നത് സ്വയം തിരിച്ചറിയാൻ സഹായിക്കും. അതുവഴി, നാം മറ്റുള്ളവരോട് പെരുമാറുന്ന രീതി പരിഷ്കരിച്ച് അന്യർക്ക് കൂടുതൽ സ്വീകാര്യനാകും. സൗഹൃദങ്ങൾ മെച്ചപ്പെടും.
ഞാനാര് എന്നതിന് നാല് ഉത്തരങ്ങളുണ്ട്.
1. ഞാൻ എത്തരക്കാരനെന്നു ഞാൻ ചിന്തിക്കുന്നത്
2. ഞാൻ എത്തരക്കാരനെന്നു അന്യരെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നത്
3. ഞാൻ എത്തരക്കാരനെന്നു അന്യർ ചിന്തിക്കുന്നത്
4. യഥാർത്ഥത്തിൽ ഞാൻ ആരെന്നത്
ഈ നാലും വ്യത്യസ്തം. ഞാൻ ആരെന്ന് ഞാൻ തിരിച്ചറിയണമെങ്കിൽ, ഇപ്പറഞ്ഞതിലെ ഒന്ന് നാലിനോട് കഴിയുന്നത്ര അടുത്തുനിൽക്കണം. നാം സത്യത്തെ അംഗീകരിക്കാൻ ശ്രമിക്കണം. സ്വന്തം പോരായ്മകൾ ഇല്ലെന്നു നടിക്കരുത്. ‘എന്റെ തെറ്റുകളൊന്നും തെറ്റല്ല, അന്യർക്ക് തെറ്റായി തോന്നുന്നതാണ്’ എന്ന വിചാരം വേണ്ട. എന്നെപ്പറ്റി എന്റെ വിലയിരുത്തലല്ല, അന്യരുടെ വിലയിരുത്തലാകാം വസ്തുനിഷ്ഠം. ഞാനെന്ന ഭാവം ഉപേക്ഷിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. നല്ലവനെന്ന് അന്യരെക്കൊണ്ടു ചിന്തിപ്പിക്കുകയല്ല, നല്ലവനായി ജീവിക്കുകയാണ് വേണ്ടത്.
‘ഞാനാര്?’ എന്നു തിരിച്ചറിയാൻ ചില ചോദ്യങ്ങൾ സ്വയം ചോദിച്ച് സത്യസന്ധമായി ഉത്തരം പറഞ്ഞുനോക്കാം.
നിങ്ങളുടെ പ്രധാന സ്വപ്നമെന്ത്? തെല്ലു വിവരിക്കുക
ഒരു വർഷം, 3 വർഷം, 5 വർഷം, 10 വർഷം കഴിയുമ്പോൾ നിങ്ങൾ എവിടെയെത്തിയിരിക്കണം?
അടുത്ത ഒരു വർഷത്തിനകം നേടാൻ ലക്ഷ്യമിടുന്ന നാലു കാര്യങ്ങൾ?
നിങ്ങളെ തൃപ്തിപ്പെടുത്തുന്ന നാലു കാര്യങ്ങൾ?
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ നിങ്ങൾക്കു വന്ന മാറ്റങ്ങൾ? ഇവ നിങ്ങളെ എന്തെല്ലാം പഠിപ്പിച്ചു?
ആരോടെല്ലാമാണ് നിങ്ങൾ മുഖംമൂടിയിട്ടു പെരുമാറുന്നത്? ‘ആരോടും അങ്ങനെ പെരുമാറുന്നില്ല’ എന്നു പറയാമോ?
ഇന്ന് നിങ്ങളുടെ ജീവിതത്തിലെ അവസാനദിവസമാണെങ്കിൽ, നിങ്ങൾ എന്തെല്ലാം ചെയ്യും?
നിങ്ങളെപ്പറ്റി നിങ്ങൾ അഭിമാനിക്കുന്ന അഞ്ചു കാര്യങ്ങൾ?
നിങ്ങൾ സ്വയം തിരുത്തണമെന്നു കരുതുന്ന അഞ്ചു കാര്യങ്ങൾ? ‘ഒന്നും തിരുത്തേണ്ട, എല്ലാം തീർത്തും ശരി’ എന്ന വിചാരമുണ്ടോ?
ഏതു കാര്യമാണ് നിങ്ങൾക്ക് പരമാവധി സംതൃപ്തി പകർന്നു നൽകുന്നത്?
നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ജോലി?
ഏതു തരത്തിലുള്ള വ്യക്തിയാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
നിങ്ങളെ ഏതു തരത്തിൽ വിശേഷിപ്പിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം? ‘ആരെന്തു വിചാരിച്ചാലും എനിക്കെന്ത്?’ എന്ന വിചാരമുണ്ടോ?
ജീവിതത്തിലെ ഏറ്റവും മധുരിക്കുന്ന ഓർമ്മ?
മറക്കാൻ ഏറ്റവും കുടുതൽ ആഗ്രഹിക്കുന്ന കാര്യം?
ആഗ്രഹിക്കുന്നത് ചെയ്യാൻ തടസ്സമായി തോന്നുന്ന കാര്യങ്ങൾ?
നിങ്ങൾ ഏറ്റവും ഭയപ്പെടുന്ന കാര്യം?
ആവശ്യത്തിലേറെ ധനമുണ്ടെങ്കിൽ അതിലെ ഒരു പങ്ക് സന്തോഷത്തോടെ ആർക്കെങ്കിലും കൊടുക്കുമോ?
‘ഞാനാര്?’ എന്ന ചോദ്യം പുത്തനല്ല. ബി.സി. എട്ടാം നൂറ്റാണ്ടിൽ ഗ്രീസിലെ ഡെൽഫിയിലുണ്ടായിരുന്ന അപ്പോളോ ദേവാലയത്തിന്റെ പ്രവേശനകവാടത്തിൽ പ്രാധാന്യം നൽകി എഴുതിവച്ചിരുന്നത് ‘നിന്നെ അറിയുക’ എന്ന്. മഹാപണ്ഡിതന്മാരും ദാർശനികരും എക്കാലവും ഇതെക്കുറിച്ചു ചിന്തിച്ചിരുന്നു.
‘നീയാര്? ഞാനാര്? എവിടെ നിന്നു വന്നു? എന്റെ അമ്മയാര്? അച്ഛനാര്?’ എന്നീ ചോദ്യങ്ങൾ ചോദിക്കാൻ ശങ്കരാചാര്യർ ആവശ്യപ്പെട്ടു.
(കസ്ത്വം കോഽഹം കുത ആയാതഃ
കാ മേ ജനനീ കോ മേ താതഃ – ഭജഗോവിന്ദം – 23)
പ്രായോഗികബുദ്ധിയുടെ തമ്പുരാനായ ചാണക്യൻ വിവേകത്തിന്റെ ഭാഷയിൽ നിർദ്ദേശിച്ചു : ‘കാലമേത്, മിത്രങ്ങളാരെല്ലാം, ദേശമേത്, വരവുചെലവുകളെത്ര, ഞാനാര്, എന്റെ ശക്തിയെന്ത് എന്നിവയെപ്പറ്റി വീണ്ടും വീണ്ടും ചിന്തിക്കണം.’
(കഃ കാലഃ കാനി മിത്രാണി കോ ദേശഃ കൗ വ്യായാഗമൗ
കശ്ചാഹം കാ ച മേ ശക്തിഃ ഇതി ചിന്ത്യം മുഹുര്‍മുഹുഃ)
‘ഞാൻ കേമനാണ്. എന്നോളം ബുദ്ധി മറ്റാർക്കുമില്ല. ഞാൻ പറയുന്നതു മനസ്സിലാക്കാൻ പോലും മറ്റുള്ളവർക്ക് കഴിവില്’ എന്ന രീതിയിൽ ടീനേജുകാർ ചിന്തിച്ചപോകുക സാധാരണം. അതു ശരിയല്ലെന്നു തിരിച്ചറിയുമ്പോഴാണ് വിവേകത്തിന്റെ പാതയിലേക്കു കടക്കുക. കൗമാരം പിന്നിടുന്നതോടെ അത്തരം വികലധാരണകൾ മിക്കവരിലും ഇല്ലാതാകും. പക്ഷേ ചിലർ ഇതിന്റെ അടിമയായി തുടരും. അഹങ്കാരികളെന്ന ലേബൽ നെറ്റിയിലൊട്ടിച്ചു പോയാൽ, അന്യർ അകലും. സാമൂഹികബന്ധങ്ങൾ തകരാറിലാകും. ഇതിലെ തിരിച്ചറിവ് നമ്മെ വിനയത്തിന്റെ വഴിയിലേക്ക് നയിച്ചുകൊള്ളും. ഞാനാരെന്നു ചിന്തിക്കാൻ ക്ഷമയില്ലെങ്കിൽ ഏറ്റവും വലിയ അപരിചിതൻ ഞാൻ തന്നെയായിരിക്കും. നിങ്ങൾ ഏറ്റവും കൂടുതൽ ഇടപഴകുന്നത് നിങ്ങളോട്. ഏറ്റവും കൂടുതൽ സംസാരിക്കുന്നതും നിങ്ങളോട്. അതുകൊണ്ട് നിങ്ങളെ നന്നായി മനസ്സിലാക്കിയിരിക്കണം.
ലിയർ രാജാവിനെക്കൊണ്ട് ആഴത്തിലുള്ള ചോദ്യം ഷേക്സ്പിയർ ചോദിപ്പിക്കുന്നുണ്ട് : Who is it that can tell me who I am? (കിങ് ലിയർ – 1:4). രണ്ടു കാര്യങ്ങളിതിലുണ്ട്. ഞാനാര്? അതു വിലയിരുത്തി എന്നെ അറിയിക്കാൻ ആർക്കു കഴിയും? ഇതോടു കൂട്ടിവായിച്ചു ചിന്തിക്കേണ്ട വരി ബൈബിളിലുണ്ട് :‘മനുഷ്യനെ ഓർക്കാൻമാത്രം അവൻ ആരാണ്?’ (സങ്കീർത്തനം 8:4).
ഫ്രഞ്ച് ദാർശനികൻ ഡിക്കാർട് (René Descartes, 1596 – 1650) : ‘ഞാൻ ചിന്തിക്കുന്നു. അതിനാൽ ഞാനാണ്.’
മഹദ്വചനങ്ങൾ നമ്മെ ഉദാത്തമായ ആശയങ്ങളിലേക്കു നയിക്കുന്നു. സത്യസസന്ധമയി വിലയിരുത്തി, സ്വയം ആരെന്നറിഞ്ഞ്, അഹന്ത കൂടാതെ കഴിയുന്നതാണ് വിജയത്തിലേക്കുള്ള വഴിയെന്നോർക്കാം.
English Summary: Career Column By BS Warrier: Relationship