ഏറ്റവും മികച്ചതിനെയൊഴികെ എല്ലാറ്റിനെയും നാം തിരസ്കരിക്കുന്നതു ശരിയാണോ?
നിങ്ങൾക്കിഷ്ടമില്ലാത്തയാൾ പറയുന്നത് കുറെ നേരം കേൾക്കേണ്ടിവന്നുവെന്നു കരുതുക. കേൾക്കാൻ താല്പര്യമില്ലെങ്കിലും ചിലതു കേട്ടുപോകുന്നു. ഒടുവിൽ നിങ്ങൾ സൂചിപ്പിക്കും, അയാളിങ്ങനെ പറഞ്ഞെന്ന്. എങ്ങനെ?...Motivation, B.S.Warrer Column, Career Guru
നിങ്ങൾക്കിഷ്ടമില്ലാത്തയാൾ പറയുന്നത് കുറെ നേരം കേൾക്കേണ്ടിവന്നുവെന്നു കരുതുക. കേൾക്കാൻ താല്പര്യമില്ലെങ്കിലും ചിലതു കേട്ടുപോകുന്നു. ഒടുവിൽ നിങ്ങൾ സൂചിപ്പിക്കും, അയാളിങ്ങനെ പറഞ്ഞെന്ന്. എങ്ങനെ?...Motivation, B.S.Warrer Column, Career Guru
നിങ്ങൾക്കിഷ്ടമില്ലാത്തയാൾ പറയുന്നത് കുറെ നേരം കേൾക്കേണ്ടിവന്നുവെന്നു കരുതുക. കേൾക്കാൻ താല്പര്യമില്ലെങ്കിലും ചിലതു കേട്ടുപോകുന്നു. ഒടുവിൽ നിങ്ങൾ സൂചിപ്പിക്കും, അയാളിങ്ങനെ പറഞ്ഞെന്ന്. എങ്ങനെ?...Motivation, B.S.Warrer Column, Career Guru
നിങ്ങൾക്കിഷ്ടമില്ലാത്തയാൾ പറയുന്നത് കുറെ നേരം കേൾക്കേണ്ടിവന്നുവെന്നു കരുതുക. കേൾക്കാൻ താല്പര്യമില്ലെങ്കിലും ചിലതു കേട്ടുപോകുന്നു. ഒടുവിൽ നിങ്ങൾ സൂചിപ്പിക്കും, അയാളിങ്ങനെ പറഞ്ഞെന്ന്. എങ്ങനെ? നിങ്ങൾക്കിഷ്ടപ്പെടുന്ന ഏതെങ്കിലും കാര്യം. അതായത് നിങ്ങൾക്കു കേൾക്കാൻ സുഖമുള്ള കാര്യം നിങ്ങൾ തിരഞ്ഞെടുത്തു കേൾക്കുന്നു. ഇതു സൂചിപ്പിക്കുന്ന മൊഴിയുണ്ട്, ‘കേട്ടു സന്തോഷിക്കാവുന്നതു നിങ്ങൾ കേൾക്കുന്നു.’ അല്ലാത്തതു നിങ്ങൾ ഉപേക്ഷിച്ചുകളയും.
ഒരു പറ്റം ഫുട്ബോൾ കളിക്കാരുടെ പ്രകടനം നിങ്ങൾ ശ്രദ്ധിച്ചു കാണുന്നെന്നിരിക്കട്ടെ. കൂട്ടത്തിൽ നന്നായി കളിക്കുന്നയാളെ മാത്രമാവും നിങ്ങൾ മനസ്സിൽ വയ്ക്കുക. ഇങ്ങനെ ഏറ്റവും നല്ലതിനെ മാത്രം തിരഞ്ഞെടുത്ത് മനസ്സിൽ വയ്ക്കുന്നതിനെ ‘ചെറി പിക്കിങ്’ എന്നു പറയും. ഇതു മനുഷ്യസഹജം. എങ്കിലും ഇത് ആരോഗ്യകരമായി നിയന്ത്രിച്ചില്ലെങ്കിൽ നാം കുഴപ്പത്തിലായേക്കാമെന്നും ഓർക്കണം. ഏറ്റവും മികച്ചതിനെയൊഴികെ എല്ലാറ്റിനെയും നാം തിരസ്കരിക്കുന്നതു ശരിയാണോ? 100 കുട്ടികൾ പരീക്ഷയെഴുതി ജയിക്കുമ്പോൾ എല്ലാവർക്കും ഒന്നാം റാങ്ക് നേടാനാവില്ല. അതുകൊണ്ട് മറ്റു 99 പേരും അവഗണിക്കപ്പെടേണ്ടവരെന്നു കരുതാമോ?
ചെറിയോ മറ്റു പഴങ്ങളോ പറിച്ചെടുക്കുന്നയാൾ ഏറ്റവും എളുപ്പം പറിച്ചെടുക്കാവുന്നതിലാവും താൽപര്യം കാട്ടുക. എത്താത്ത കൊമ്പത്തേത് കഴിയുമെങ്കിൽ ഉപേക്ഷിക്കും. ഉപേക്ഷിക്കുന്നവയെല്ലാം മോശമല്ലെന്ന് ഓർക്കുക.
സാങ്കേതികപ്രവർത്തനങ്ങളിലും ശാസ്ത്രഗവേഷണങ്ങളിലും മറ്റും ചെറി പിക്കിങ് നമ്മെ വഴിതെറ്റിക്കാം. കാൻസർ ചികിത്സിക്കുന്ന മെഡിക്കൽ ഡോക്ടറുടെ കഥയുണ്ട്. കാൻസറിന് ഒരു കാരണം കായം കഴിക്കുന്നതാണെന്ന ആശയം മനസ്സിലെത്തിയിരുന്നു. വരുന്ന രോഗികളോടെല്ലാം കായം കഴിക്കാറുണ്ടോയെന്നു ചോദിക്കും. രോഗികൾ തെല്ലു സംശയിച്ചു നിന്നിട്ട്, കായം ചേർത്ത സാമ്പാറോ മറ്റോ കഴിക്കാറുണ്ടെന്നു പറയും. ഉടൻ തന്നെ തന്റെ കണക്കുപുസ്തകത്തിൽ കായം കഴിക്കുന്ന കാൻസർ രോഗികളുടെ കൂട്ടത്തിൽ ഇവരെയും ചേർക്കും. തന്റെ സിദ്ധാന്തത്തിന് ഓരോ രോഗിയും കൂടുതൽ ശക്തി പകരുന്നതിൽ ഡോക്ടർക്കു സന്തോഷം. കായം കഴിക്കാത്തവരെ ഗവേഷണക്കാര്യത്തിൽ ഡോക്ടർ അവഗണിച്ചുപോന്നു. മുൻവിധി അദ്ദേഹത്തെ വഴി തെറ്റിക്കുകയായിരുന്നല്ലോ.
നിരീശ്വരവാദിയായ സാമൂഹികപ്രവർത്തകൻ ക്ഷയരോഗാശുപത്രിയിലെത്തി, രോഗികളുടെ വിവരം ശേഖരിച്ചു. 98% രോഗികളും തങ്ങൾ ഈശ്വരവിശ്വാസികളാണെന്നു പറഞ്ഞു. ക്ഷയരോഗത്തിന് ഒരു കാരണം ഈശ്വരവിശ്വാസമാണെന്ന് അദ്ദേഹം വാദിച്ചത്രേ. തനിക്ക് അനുകൂലമായി കാര്യം ചെറിപിക്കിങ് നടത്തി വിശകലനം ചെയ്തത് കൊണ്ടെത്തിച്ച വികലമായ കണ്ടെത്തൽ.
ഗാന്ധിഭക്തനായ ഗ്രാമീണകർഷകനെക്കുറിച്ചുള്ള നർമ്മകഥയുണ്ട്. 18 വയസ്സായ മകൻ അദ്ദേഹത്തോടു ചോദിച്ചു, ഗാന്ധിജിയുടെ ജീവിതം അനുകരിക്കുന്നതു നല്ലതാണോയെന്ന്. ‘എന്താ ഇത്ര സംശയം? അദ്ദേഹത്തെക്കാൾ വലിയ മാതൃകയുണ്ടോ?’ എന്നായിരുന്നു പ്രതികരണം. അച്ഛനോട് പറയാൻ സംശയിച്ചിരുന്ന കാര്യം മകൻ പുറത്തെടുത്തു. ‘അച്ഛാ, 13 വയസ്സിലല്ലേ ഗാന്ധിജി വിവാഹം കഴിച്ചത്?’ സേവനബഹുലമായ ഗാന്ധിചരിതത്തിൽ മകൻ തിരഞ്ഞെടുത്ത കാര്യം നോക്കൂ.
അഞ്ചു പതിറ്റാണ്ടിലേറെ കഠിനാദ്ധ്വാനം ചെയ്ത് തറവാടിന്റെ ആസ്തികൾ വൻതോതിൽ വർദ്ധിപ്പിച്ച കാരണവരുണ്ടായിരുന്നു. കടുത്ത ചിട്ട സ്വയം നടപ്പാക്കുകയും കുടുംബത്തിലെ എല്ലാവരെയും കൊണ്ട് നടപ്പാക്കിക്കുകയും ചെയ്തിരുന്നു. ഏറെ കണിശക്കാരനായതുകാരണം താഴത്തെ തലമുറയിലുള്ളവർക്ക് അദ്ദേഹത്തോട് താൽപര്യക്കുറവ്. വാർദ്ധക്യത്തിലെത്തിയ കാരണവർ ഒരുനാൾ അറയിൽനിന്നു നാലുകെട്ടിലേക്ക് ഭരണിയുമായി വരുമ്പോൾ, കൈയബദ്ധംവന്ന് ഭരണി താഴെവീണു പൊട്ടിപ്പോയി. ആ കാരണവർ പിൽക്കാലത്ത് അറിയപ്പെട്ടിരുന്നത് ‘ഭരണി പൊട്ടിച്ച അമ്മാവൻ’ എന്ന്.
എതിർകക്ഷിയിൽപ്പെട്ടവർ പറയുന്നത് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് അവർക്കെതിരെവരുംവിധം ഉദ്ധരിക്കുന്ന രീതി രാഷ്ട്രീയനേതാക്കൾ നിരന്തരം സ്വീകരിച്ചുവരുന്നു. ‘എന്റെ പേരിലുള്ള അഴിമതി തെളിയിച്ചാൽ, ഞാൻ രാജി വയ്ക്കും’ എന്ന് മന്ത്രി പറഞ്ഞെന്നിരിക്കട്ടെ. പിറ്റേന്ന് പ്രതിപക്ഷത്തെ നേതാവ് പ്രസ്താവിക്കും, മന്ത്രി രാജിസന്നദ്ധത വ്യക്തമാക്കിക്കഴിഞ്ഞെന്ന്. വാക്യത്തിലെ ആദ്യഭാഗം വിട്ടുകളയുന്ന രീതി. നാളെ ഈ മന്ത്രി പ്രതിപക്ഷത്തു വന്നാൽ ഇതേ അടവ് പ്രയോഗിക്കാൻ മടിക്കില്ല.
പ്രശസ്തസാഹിത്യകാരൻ നാടകത്തെപ്പറ്റി :‘ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച നാടകം ഇതാണ്. ഈ വർഷം ഞാൻ ഒരു നാടകമേ കണ്ടിട്ടുള്ളൂ.’ പിറ്റേന്ന് നാടകക്കമ്പനി ആദ്യവാക്യം മാത്രമെടുത്ത് പരസ്യം ചെയ്തു.
ബന്ധുവീട്ടിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഗൃഹനാഥനു ഫോൺ. ‘അയൽപക്കക്കാരനാണ്. ഉടൻ വരും. ആൾ ഷേക്സ്പിയറാണ്’ എന്നു കേട്ടപ്പോൾ എനിക്കു സന്തോഷം തോന്നി. പുതിയ വല്ലതും കേട്ടു മനസ്സിലാക്കാമല്ലോ. പക്ഷേ അദ്ദേഹം വന്ന് ഒരു മണിക്കൂറോളം സംസാരിച്ചു പിരിഞ്ഞപ്പോൾ വിജ്ഞാനത്തിന്റെയോ വിവേകത്തിന്റെയോ ചെറുതരിപോലും കേട്ടില്ല. നിരാശയോടെ സുഹൃത്തിനോടു ചോദിച്ചു, ‘ഷേക്സ്പിയറാണെന്നു പറഞ്ഞിട്ട്?’ മറുപടി പോയതിങ്ങനെ :‘കണ്ടില്ലേ മുഴുക്കഷണ്ടിത്തല?’
ഗവേഷകവിദ്യാർത്ഥികൾ, കുറ്റാന്വേഷകർ, രോഗനിർണയം നടത്തുന്ന മെഡിക്കൽ ഡോക്ടർമാർ മുതലായ സത്യാന്വേഷികൾ മനസ്സിൽ വയ്ക്കേണ്ട കാര്യമാണ് ഇത്തരം വീഴ്ചയുടെ സാധ്യത. ശാസ്ത്രഗവേഷണം പരാജയപ്പെടാൻ ഈ സമീപനം മാത്രം മതി. ശരിയാണെന്നു താൻ കരുതുന്ന കാര്യങ്ങളെപ്പോലെതന്നെ ശരിയാകാതിരിക്കാമെന്നു കരുതുന്ന കാര്യങ്ങളും ആഴത്തിൽ പഠിച്ച വിലയിരുത്തിയെങ്കിൽ മാത്രമേ സത്യത്തിലെത്താൻ കഴിയൂ. മുൻവിധികളും പക്ഷപാതങ്ങളും സത്യത്തിലേക്കുള്ള പാതയിലെ തടസ്സങ്ങളാണ്.
ചെറി പിക്കിങ്ങിലൂടെ വഴിതെറ്റിക്കുന്ന പരസ്യക്കാരുണ്ട്. ‘ആയിരം ഡെന്റൽ ഡോക്ടർമാർ ശിപാർശ ചെയ്യുന്ന ടൂത്ത് പേസ്റ്റ്’ എന്ന പരസ്യത്തിൽ മിക്കവരും വീഴും. പക്ഷേ ഇതെപ്പറ്റി ഒന്നും പറയാത്ത രണ്ടേമുക്കാൽ ലക്ഷത്തിലേറെ ഡെന്റൽ ഡോക്ടർമാർ ഇന്ത്യയിലുണ്ടന്നത് അവർ മറച്ചുപിടിക്കുന്നു. ഇതിനു വിപരീതമായ രീതിയിലും വാർത്ത വരാം. പുതുതായി രംഗത്തുവന്ന മരുന്നിനെക്കുറിച്ച് ബന്ധപ്പെട്ട 5000 ഡോക്ടർമാരുടെ അഭിപ്രായം ശേഖരിച്ചപ്പോൾ 4800 പേരും അതു ഫലപ്രദമെന്നു പറഞ്ഞെന്നിരിക്കട്ടെ. 200 പേർക്കേ എതിരഭിപ്രായമുള്ളൂ. പക്ഷേ ‘നൂറു കണക്കിനു ഡോക്ടർമാർ നിഷ്പ്രയോജനമെന്നു കരുതുന്ന മരുന്ന്’ എന്ന് ഒരാൾക്ക് റിപ്പോർട്ട് ചെയ്യാം.
അമേരിക്കൻ ദാർശനികൻ സാമുവൽ ഹാരിസൻ : ‘ആയിരക്കണക്കിനു വർഷങ്ങളായി പലരും തങ്ങളുടെ ചെയ്തികൾ ശരിയെന്നു വരുത്താൻ ബൈബിളിലെ സൗകര്യപ്രദമെന്നു തോന്നുന്ന വരികൾ തിരഞ്ഞെടുത്തു പ്രയോഗിക്കാറുണ്ട്.’ ഇവിടെയുള്ളവർ രാമായണത്തെയും മഹാഭാരതത്തെയും കൂടി ഇക്കാര്യത്തിൽ വെറുതേ വിടാറില്ലല്ലോ.
ലോട്ടറിയിൽ 50 ലക്ഷം രൂപ ഒന്നാം സമ്മാനം നേടിയയാളെപ്പറ്റി ചിത്രസഹിതം വലിയ വാർത്ത വായിക്കുന്ന പലരും ലോട്ടറിട്ടിക്കറ്റ് വാങ്ങി പണം നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളെപ്പറ്റി ഓർക്കാറില്ല.
നാം ഓരോ കാര്യവും നിരീക്ഷിക്കുമ്പോൾ, ഭാഗികവീക്ഷണം മൂലം വിലയിരുത്തലുകൾ പാളിപ്പോകാനുള്ള സാധ്യതകളും മനസ്സിൽ വയ്ക്കണം. അല്ലാത്തപക്ഷം നമ്മുടെ ബോധ്യങ്ങളിലും ധാരണകളിലും വീഴ്ചകൾ വരാം. ഇത് നമ്മുടെ സമീപനത്തെയും പെരുമാറ്റത്തെയും ബാധിച്ചേക്കാം. തീരുമാനങ്ങളിൽ പിശകു വരാനും മതി. സമഗ്രവീക്ഷണവും സന്തുലിതസമീപനവും പാലിക്കാൻ ബോധപൂർവം യത്നിക്കേണ്ടതുണ്ട്. അറിഞ്ഞോ അറിയാതെയോ ചെറി പിക്കിങ് വേണ്ട. ചെറിമരത്തിനോടു പുറംതിരിഞ്ഞു നിന്ന് ചെറിപ്പഴം പറിക്കാനാവില്ലെന്നും കൂട്ടത്തിലോർക്കാം.
Content Summary : B.S.Warrier Motivational Column - Is cherry picking a good idea?