കർമ്മനിരതരാകാം
നൂറു രൂപ നോട്ട് മേശപ്പുറത്തു വച്ചിട്ട് ഞാൻ പുറത്തുപോയി. തിരികെയെത്തിയപ്പോൾ നോട്ടു മേശപ്പുറത്തില്ല. അത് ആരോ എടുത്തെന്നു തീർച്ച. ആരുമില്ലെങ്കിൽ കാറ്റടിച്ചു പോയതാകാം. ഏതായാലും നോട്ടിൽ...Ulkazhcha Motivational Column, B.S.Warrier, What winners do to win
നൂറു രൂപ നോട്ട് മേശപ്പുറത്തു വച്ചിട്ട് ഞാൻ പുറത്തുപോയി. തിരികെയെത്തിയപ്പോൾ നോട്ടു മേശപ്പുറത്തില്ല. അത് ആരോ എടുത്തെന്നു തീർച്ച. ആരുമില്ലെങ്കിൽ കാറ്റടിച്ചു പോയതാകാം. ഏതായാലും നോട്ടിൽ...Ulkazhcha Motivational Column, B.S.Warrier, What winners do to win
നൂറു രൂപ നോട്ട് മേശപ്പുറത്തു വച്ചിട്ട് ഞാൻ പുറത്തുപോയി. തിരികെയെത്തിയപ്പോൾ നോട്ടു മേശപ്പുറത്തില്ല. അത് ആരോ എടുത്തെന്നു തീർച്ച. ആരുമില്ലെങ്കിൽ കാറ്റടിച്ചു പോയതാകാം. ഏതായാലും നോട്ടിൽ...Ulkazhcha Motivational Column, B.S.Warrier, What winners do to win
നൂറു രൂപ നോട്ട് മേശപ്പുറത്തു വച്ചിട്ട് ഞാൻ പുറത്തുപോയി. തിരികെയെത്തിയപ്പോൾ നോട്ടു മേശപ്പുറത്തില്ല. അത് ആരോ എടുത്തെന്നു തീർച്ച. ആരുമില്ലെങ്കിൽ കാറ്റടിച്ചു പോയതാകാം. ഏതായാലും നോട്ടിൽ ഏതോ ബലം പ്രയാഗിച്ചിരിക്കുന്നു, ഇല്ലായിരുന്നെങ്കിൽ നോട്ട് വച്ചിടത്തുതന്നെ കണ്ടേനെ.
ഗ്രൗണ്ടിൽ ഫുട്ബോൾ ശക്തമായടിച്ചു വിട്ടെന്നു കരുതുക. എതിർടീമിലെ കളിക്കാരൻ അതു തടഞ്ഞു നിർത്തിയെന്നു വരാം. ഗ്രൗണ്ടിൽ ആരുമില്ലെങ്കിൽ അത് മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കും. ക്രമേണ വേഗം കുറഞ്ഞ് ഉരുണ്ടുരുണ്ടു നിൽക്കുന്നതിനു കാരണം, വായുവിന്റെ പ്രതിരോധവും തറയിലെ ഘർഷണവും അതിൽ പ്രയോഗിക്കപ്പെടുന്നതുകൊണ്ട്. അതായത്, പന്തിൽ ഏതെങ്കിലും ബലം പ്രയോഗിക്കപ്പെടുന്നില്ലെങ്കിൽ അതു മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കും.
നിശ്ചലമായിരിക്കുന്ന കറൻസി നോട്ടായാലും, ചലിക്കുന്ന പന്തായാലും അതിന്റെ നിലയ്ക്കു മാറ്റം വരണമെങ്കിൽ അതിൽ ബലപ്രയോഗമുണ്ടാകണം. ന്യൂട്ടന്റെ ഒന്നാം ചലനനിയമം സൂചിപ്പിക്കുന്നത് ഈ ആശയമാണ്. ഒന്നും ചെയ്തില്ലെങ്കിൽ മാറ്റമുണ്ടാകില്ല.
നമ്മുടെ ജീവിതത്തിലും എന്തെങ്കിലും മാറ്റം വരണമെങ്കിൽ എന്തെങ്കിലും ചെയ്തേ തീരൂ. വലിയ മാറ്റം വേണമെങ്കിൽ കാര്യമായി പ്രവർത്തിക്കണം. കഴിവിന്റെ പരമാവധി നിരന്തരം ചെയ്യുന്നവരാണ് വലിയ മാറ്റങ്ങൾ വരുത്തുന്നത്. മനുഷ്യജീവിതമെന്ന അനുഗ്രഹം എത്രയോ അമൂല്യം. വെറുതേ മടിപിടിച്ചിരുന്ന് അതിന്റെ പവിത്രത കളഞ്ഞുകുളിക്കണോ?
പക്ഷേ പലരും ഇക്കാര്യം ഓർക്കുന്നില്ല. കഴിയുന്നത്ര കുറച്ചു ജോലി ചെയ്യുന്നത് സുഖമാണെന്നു തെറ്റിദ്ധരിക്കുന്നവരുണ്ട്. അത്തരക്കാരാണല്ലോ ജോലിസ്ഥലത്ത് വേണ്ടവിധം പ്രവർത്തിക്കാതെ ഒളിച്ചുകളിക്കുന്നത്. ജോലിസമയത്ത് കൃത്യനിർവഹണം നടത്താത്ത പല ജീവനക്കാരും അര മണിക്കൂർ കൂടുതൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, നിയമവും ചട്ടവും പറഞ്ഞ് പ്രതിഷേധിച്ചുകളയും. കർമ്മനിരതരാകുന്നതിനു പകരം ആലസ്യത്തെ പുണരുന്നവർ തങ്ങൾക്ക് അർഹതയുള്ള പലതും നഷ്ടപ്പെടുത്തുന്നു.
‘നിന്റെ വൻശത്രു നിന്റെ ശരീരത്തിൽത്തന്നെ. അത് മടിയാണ്’ എന്ന് അർത്ഥമുള്ള മൊഴി സംസ്കൃതത്തിലുണ്ട്:
ആലസ്യം ഹി മനുഷ്യാണാം
ശരിരസ്ഥോ മഹാരിപുഃ
തെല്ലു കൂടുതൽ ജോലി ചെയ്തതുകൊണ്ട് ഒന്നും നഷ്ടപ്പെടില്ല. ‘വിയർപ്പിൽ മുങ്ങി മരിച്ചവരില്ല.’ ഏവർക്കുമുള്ള 24 മണിക്കൂർ വേണ്ടവിധം വകയിരുത്തി, ചിട്ടയൊപ്പിച്ചു പ്രവർത്തിച്ച്, മഹാവിജയങ്ങൾ കൈവരിച്ച പ്രയത്നശാലികളെ നാം കണ്ടുപഠിക്കണം. പ്രവർത്തനംവഴി വലിയ ഫലങ്ങളൊന്നും ഉളവാക്കാൻ തനിക്കു കഴിയുമോയെന്ന് ശങ്കിക്കുന്നവർക്ക് മൂളിപ്പറക്കുന്ന കൊതുകുള്ള മുറിയിൽ ഉറങ്ങിനോക്കാം.
വിജയികൾക്കു ചില പൊതുശീലങ്ങളുണ്ട് :
∙ അവർ പ്രയത്നശാലികളാണ്.
∙ നന്നായി പ്രയത്നിക്കണമെന്നുള്ളതിനാൽ അവർ ഏതിനും നേരം കണ്ടെത്തുന്നു. സമയക്കുറവിനെ പഴിച്ച് തടിതപ്പുന്നില്ല.
∙ പ്രശ്നമുണ്ടായാൽ ഒഴിഞ്ഞുമാറാതെ അതിനെ നേരിട്ട്, പരിഹാരം കണ്ടെത്തുന്നു.
∙ തിരിച്ചടി വന്നാൽ ആ വഴി ഉപേക്ഷിച്ചു പോകാതെ, അതിന്റെ കാരണം പഠിച്ച് തെറ്റുതിരുത്തി മുന്നേറുന്നു.
∙ ഇടയ്ക്കൊന്നു കാലിടറി വീഴാതെ ഒരു കുഞ്ഞും നടക്കാൻ പഠിച്ചിട്ടില്ലല്ലോ.
∙ തെറ്റിൽനിന്നു പാഠം പഠിക്കുന്നു.
∙ നിസ്സാരതടസ്സങ്ങളെ പെരുപ്പിച്ചുകാട്ടി ഒളിച്ചോടുന്നതിനു പകരം, അവയെ മറികടന്ന് മുഖ്യകാര്യങ്ങൾ ഏകാഗ്രതയോടെ ചെയ്തുതീർക്കുന്നു.
∙ കടുംപിടിത്തത്തിനു പോകാതെ, സ്വന്തം മൂല്യങ്ങൾ നഷ്ടപ്പെടുത്താതെയുള്ള വിട്ടുവീഴ്ചകൾ ചെയ്യുന്നു.
∙ സ്വന്തം തെറ്റ് അന്യരിൽ ആരോപിച്ച് മിടുക്കനെന്നു ഭാവിക്കുന്നതിനു പകരം, തെറ്റു സമ്മതിച്ച് അതു തിരുത്താൻ സന്മനസ്സു കാട്ടുന്നു.
∙ വിജയിക്കാൻ സഹായിച്ചവരോട് കൃതജ്ഞത പുലർത്തുന്നു.
∙ കൂട്ടായ പ്രവർത്തനംവഴിയുള്ള വിജയം കൈവരുമ്പോൾ, വീഴ്ചകളുണ്ടെങ്കിൽ എന്റെയും സാമർത്ഥ്യങ്ങൾ സഹപ്രവർത്തകരുടെയും എന്ന രീതിയിൽ പെരുമാറുന്നു.
∙ സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നു.
∙ അന്യരുടെ കുറ്റങ്ങൾ വലുതാക്കി ചിത്രീകരിച്ച് സ്വയം മേനി നടികക്കുന്നില്ല.
∙ അർഹതയുള്ളവരെ ഉളളഴിഞ്ഞ് അംഗീകരിക്കുന്നു.
‘വാക്കുകളെക്കാളുറക്കെ പ്രവൃത്തി സംസാരിക്കും. പക്ഷേ പലപ്പോഴും അതു സംഭവിക്കുന്നില്ല’ എന്നു മാർക് ട്വെയിൻ. പറയുന്നതിനല്ല ചെയ്യുന്നതിനാണ് പ്രാധാന്യം. അന്യർ നമ്മെ വിലയിരുത്തുന്നതും നമ്മുടെ വാക്കുകളെക്കാൾ പ്രവൃത്തികളെ നോക്കിയിട്ടല്ലേ? വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് വിശ്വാസ്യത നിർണയിക്കുന്നത്.
രണ്ടുപ്രചോദകപ്രഭാഷകർ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂചിപ്പിച്ചതിങ്ങനെ:
ഇസ്രയേൽമോർ ഐവർ : ‘പ്രവത്തി വാക്കുകളെക്കാൾ കൂടുമ്പോൾ വിജയത്തിന് സ്വപ്നങ്ങളെക്കാൾ ഭാരമേറുന്നു. കൂടുതൽ ചെയ്യുക, കുറച്ചു പറയുക.’
സ്റ്റീവ് മരബോളി : ‘ലോകം എന്റെ ദേവാലയം. പ്രവൃത്തികൾ പ്രാർത്ഥന. പെരുമാറ്റം വിശ്വാസപ്രമാണം.’
നന്മ നിറഞ്ഞവനെ സൃഷ്ടിക്കുന്നത് കേവലം ആഗ്രഹങ്ങളോ ആസൂത്രണമോ അല്ല, പ്രവൃത്തികളാണ്. ആഗ്രഹം – ചിന്ത – പ്രവൃത്തി എന്ന ക്രമം ഏതു പ്രവർത്തനത്തിനു പിന്നിലുമുണ്ട്. മികച്ച ലക്ഷ്യങ്ങളും ചിന്താരീതിയും നമുക്കു വേണം.
‘അമ്മയെപ്പോലെ മറ്റുള്ളവർ കരുതണമെന്ന് ആഗ്രഹിക്കുന്നവർ അതനുസരിച്ച് പ്രവർത്തിക്കണം’ എന്ന് അമേരിക്കൻ ഗ്രന്ഥകർത്രി ജാനറ്റ് വാൾസ്.
ആയാതമായാതം അപേക്ഷണീയം
ഗതം ഗതം സർവം ഉപേക്ഷണീയം
‘കിട്ടുന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുക, പോയതൊക്കെ പോകട്ടെ. അതേപ്പറ്റി വിഷമിക്കേണ്ട’ എന്നാണ് ഈ വരികള്‍ അര്‍ഥമാക്കുന്നത്. അഭികാമ്യമല്ലാത്ത രീതി. എല്ലാം വിധിക്കു വിടുകയല്ല, കഴിവുള്ളത്ര നിരന്തരം പ്രവർത്തിക്കുകയാണു വേണ്ടത്. നേട്ടങ്ങൾ കൈവരിക്കാനുള്ള വഴിയും ഇതു തന്നെ.
‘പ്രവൃത്തി എപ്പോഴും സന്തോഷം പകരണമെന്നില്ല. പക്ഷ പ്രവൃത്തിയില്ലാതെ സന്തോഷമില്ല’ എന്ന ചിന്തകനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന ബെഞ്ചമിൻ ഡിസ്രായേലി. സത്യസന്ധമായ വാക്കും ധാർമ്മികമായ പ്രവൃത്തിയും വിജയത്തിലേക്കുള്ള പടവുകൾ. പ്രവൃത്തി ആരാധനയുമാണ്.
Content Summary : Ulkazhcha Motivational Column - What winners do to win