അക്കാദമിക് യോഗ്യതകൾ ഇന്ത്യയും ഫ്രാൻസും പരസ്പരം അംഗീകരിക്കുന്ന കരാറിന് ഈ മാസം ഒന്നുമുതൽ പ്രാബല്യമായി. ഇന്ത്യയിലെ സർക്കാർ അംഗീകൃത സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ്, ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകൾക്കു ഫ്രാൻസിൽ അംഗീകാരമുണ്ടാകും. 

ഫ്രാൻസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണമേറാൻ തീരുമാനം വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നതായി മുംബൈയിലെ ഫ്രഞ്ച് കോൺസൽ ജനറൽ സോണിയ ബാർബ്രി പറഞ്ഞു. നിലവിൽ 9,000 ഇന്ത്യക്കാരാണു ഫ്രഞ്ച് സർവകലാശാലകളിൽ പഠിക്കുന്നത്. 2025 ആകുമ്പോൾ ഇത് 15,000 ആയി ഉയരുമെന്നാണു വിലയിരുത്തൽ. ഇംഗ്ലിഷ് പഠനമാധ്യമമായ കോഴ്സുകൾ ഫ്രാൻസിൽ ഏറെയുണ്ട്. പഠനശേഷം ജോലിക്കായി 2 വർഷത്തേക്കു വീസയും ലഭിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചപ്പോൾ ഒപ്പുവച്ച കരാറാണ് ഇപ്പോൾ പ്രാബല്യത്തിലായിരിക്കുന്നത്.