സ്‌കൂളിനെക്കുറിച്ചുള്ള ഗൃഹാതുര സ്മരണകളില്‍ ഉച്ചയൂണിന്റെ രുചി കൂടി കയറി വരാറില്ലേ. ചിരിച്ചും കളിച്ചും പങ്കുവച്ചും കയ്യിട്ടു വാരിയും ആഘോഷമാക്കിയ ചോറുരുള നേരങ്ങള്‍. എന്‍സിഇആര്‍ടിയുടെ നിര്‍ദേശം നടപ്പാകുമെങ്കില്‍ ആ നിമിഷങ്ങളിലേക്ക് ഇനി മധുര മനോഹരമായ ഗാനങ്ങളുടെ ഈണങ്ങളും കൂടി ഒഴുകിയെത്തും.

സ്‌കൂളുകളില്‍ ഉച്ചഭക്ഷണ നേരത്ത് പ്രായത്തിന് അനുയോജ്യമായ പാട്ടുകള്‍ വച്ചു കൊടുക്കണമെന്നാണ് എന്‍സിഇആര്‍ടിയുടെ നിര്‍ദേശം. പോസിറ്റീവും ആനന്ദപ്രദവുമായ അന്തരീക്ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷണം. കല സമന്വയിപ്പിച്ചുള്ള പഠനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശ രേഖകളിലാണ് ഉച്ചയൂണു സമയത്തെ പാട്ടും ഇടം പിടിച്ചത്. 

ജാമിയ മിലിയ ഇസ്‌ലാമിയയുടെ സഹകരണത്തോടെ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ 34 സ്‌കൂളുകളില്‍ ഒരു വര്‍ഷം നടത്തിയ പഠനത്തിനൊടുവിലാണ് കലാ ഠനത്തെ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശ രേഖകള്‍ പ്രസിദ്ധീകരിച്ചത്. പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ കലാപഠനത്തിന് പ്രത്യേകം നിര്‍ദേശങ്ങളാണ് എന്‍സിഇആര്‍ടി നല്‍കുന്നത്.

കുട്ടികളുടെ കലാപരമായ കഴിവുകളെക്കുറിച്ചു മോശം അഭിപ്രായങ്ങള്‍ നല്‍കാതിരിക്കുക, അവരുടെ കലാസൃഷ്ടികളെ താരതമ്യം ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. കലാസൃഷ്ടിയെ വിലയിരുത്താതെ കലാപ്രവര്‍ത്തനത്തെ വിലയിരുത്തണമെന്നും കലയെ വിഷയമായി കാണുന്നതിനു പകരം ഒരു ഉപകരണമായി കാണണമെന്നും എന്‍സിഇആര്‍ടി കൂട്ടിച്ചേര്‍ക്കുന്നു.