കോളജ് വിദ്യാഭ്യാസ വകുപ്പും കേരള ചലച്ചിത്ര അക്കാദമിയും സിഡിറ്റും വിമെൻസ് കോളജ് മലയാളവിഭാഗവും ചേർന്നു സംഘടിപ്പിച്ച ചലച്ചിത്ര സെമിനാർ ഉദ്ഘാടനം ചെയ്യാൻ വഴുതക്കാട് വിമെൻസ് കോളജിലെത്തിയ അടൂർ ഗോപാലകൃഷ്ണനൊപ്പം ചിത്രമെടുക്കാനായി വിദ്യാർഥികൾ കൂടിയപ്പോൾ. ചിത്രം∙മനോരമ

തിരുവനന്തപുരം ∙ മലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്കാരം താഴ്ന്നുപോയെന്നു പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.  മോഹൻലാൽ പുലിയെ പിടിക്കാൻ പോകുന്ന സിനിമ ചന്ദനക്കുറിയൊക്കെ ഇട്ട് വെളുപ്പിനെ തന്നെ തിയറ്ററിൽ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകർ. ബിഎയും എംഎയുമൊക്കെ നേടിയ അഭ്യസ്ത വിദ്യരായ ആളുകളും അധ്യാപകരുമൊക്ക ഇക്കൂട്ടത്തിലുണ്ട്. സിനിമയോടുള്ള ഈ സമീപനം അപമാനകരമാണ്. ഇന്നും ഇന്നലെയുമൊക്കെ ഭേദപ്പെട്ട മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ആഘോഷങ്ങൾ മലയാളസിനിമയിൽ നടക്കുന്നത്. 

കോളജ് വിദ്യാഭ്യാസ വകുപ്പും ചലച്ചിത്ര അക്കാദമിയും സിഡിറ്റും വിമൻസ് കോളജ് മലയാള വിഭാഗവും സംഘടിപ്പിച്ച ഏഴു ദിവസത്തെ ചലച്ചിത്ര സെമിനാർ വഴുതക്കാട് വിമൻസ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.   

വഴിയിലൂടെ പോകുന്നവരും സിനിമ എടുക്കുന്നു !

ഡിജിറ്റൽ ടെക്നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവർ പോലും സിനിമ എടുക്കുകയാണ്. ചലച്ചിത്രകലയുടെ സാങ്കേതികവിദ്യകളോ സൗന്ദര്യാത്മകതയോ ഒന്നും അറിയണമെന്നില്ല. ഇന്ത്യയിലെയും ലോകത്തെയും മികച്ച സിനിമകൾ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് ഈ സിനിമാപിടിത്തം. സിനിമ എടുക്കാമെന്നല്ലാതെ ഇതു കാണാൻ ആളുണ്ടാവില്ല എന്നതാണു ഫലം. ആരും കാണാൻ വന്നില്ലെങ്കിലുള്ള ആക്ഷേപം കാണികൾക്കു നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കിൽ ആർട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇത്.

സ്കൂളിലെ കുട്ടികൾ ഇപ്പോൾ കൂട്ടത്തോടെ സിനിമ എടുക്കുകയാണ്. കുട്ടികളുടെ താൽപര്യമല്ല അധ്യാപകരുടെ നിർബന്ധ ബുദ്ധിയാണ്.  ഇതു കുട്ടികളുടെ ഭാവിയെ ഇല്ലായ്മ ചെയ്യും. ഈ പ്രായത്തിൽ കൂട്ടികൾ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും വളരുകയാണു വേണ്ടതെന്നും അടൂർ പറഞ്ഞു.

പ്രിൻസിപ്പൽ ഡോ. ജി. വിജയലക്ഷ്മി അധ്യക്ഷയായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, സി ഡിറ്റ് റജിസ്ട്രാർ ജയദേവ് ആനന്ദ്, മലയാളവിഭാഗം അധ്യക്ഷൻ ഡോ. എസ്. നൗഷാദ്, സെമിനാർ കോ–ഓർഡിനേറ്റർ ഡോ. സ്വപ്ന ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. ഇന്നു ചലച്ചിത്രകലയുടെ വികാസപരിണാമങ്ങൾ എന്ന വിഷയത്തിൽ സംവാദവും പ്രബന്ധ അവതരണവും നടക്കും.