വിന്ദുജയെത്തി സിനിമാ താരമായല്ല, 1991 ൽ കാസർകോട് നടന്ന സംസ്ഥാന കലോത്സവത്തിലെ കലാതിലകമായി. തിരുവനന്തപുരവും കാസർകോടും തമ്മിലുള്ള ദൂരത്തെ പഴി ചൊല്ലി മടിച്ചാണ് വർഷങ്ങൾക്കു മുൻപെത്തിയതെങ്കിൽ, ഇന്നലെ വന്നതു ഹൃദയം കൊണ്ട് ഏറ്റവുമടുത്തയിടത്തേക്ക്. 'ദൂരക്കൂടുതൽ കാരണം മത്സരത്തിൽ പങ്കെടുക്കാൻ ഒരു ചെറിയ മടി അന്നുണ്ടായിരുന്നു. എന്നാൽ ആ മത്സരം സമ്മാനിച്ചതു ജീവിതത്തിൽ മറക്കാനാകാത്ത നാളുകളാണ്.' വിന്ദുജ പറയുന്നു.

അന്നത്തെ കലോത്സവത്തിൽ അനുഭവിച്ച കാസർകോടൻ നന്മകൾ ഇന്നുമവരുടെ മനസ്സിലുണ്ട്. താമസിക്കാനായി വീടുകളിലേക്കു ക്ഷണിച്ച്, വീട്ടുകാർ തുറന്നിടുന്ന വാതിലുകളും കാസർകോട്ടെ അമ്മമാർ വീടുകളിൽ പാകം ചെയ്തു വേദിയിലേക്കു പൊതിഞ്ഞെത്തിച്ചിരുന്ന ഭക്ഷണങ്ങളുമൊക്കെ പഴയ കലാതിലകം വീണ്ടും ഓർമിച്ചു. ഇന്നലെ മിക്ക വേദികളിലുമെത്തിയ താരം ഇന്നു കലോത്സവം തീർന്ന ശേഷമേ മടങ്ങൂ.

English Summary : School Youth Festival