സംസ്ഥാനത്തെ സ്കൂളുകളിൽ തലയെണ്ണലിനു ശേഷം വിദ്യാർഥികളുടെ പട്ടികയുടെ ആധികാരികത ഉറപ്പുവരുത്താൻ ഐടി മിഷനു നൽകാൻ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. വിദ്യാർഥികളുടേതായി റജിസ്റ്റർ ചെയ്തിരിക്കുന്ന ആധാർ നമ്പരുകളുമായി ഒത്തുനോക്കുന്നതിനാണിത്. 

ആധികാരികത ഉറപ്പുവരുത്താൻ െഎടി മിഷൻ കൂടി വരുന്നതോടെ വിദ്യാർഥി പട്ടിക കൃത്യമാകുമെന്നതിനാൽ ഇതൊരു സ്ഥിരം സംവിധാനമാക്കുന്നതിനാണ് നിർദേശം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന 37.17 ലക്ഷം വിദ്യാർഥികളിൽ 2.51 ലക്ഷം വിദ്യാർഥികളുടെ ആധാർ വിശദാംശങ്ങളെക്കുറിച്ചു സംശയമുയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു പരിശോധന കൂടി നടത്തുന്നതിന് വകുപ്പ് ശുപാർശ ചെയ്യുന്നത്.

അടുത്ത അധ്യയന വർഷം തുടങ്ങുമ്പോൾ ഓരോ ക്ലാസിലും ജയിച്ചുവരുന്നവർക്ക് അടുത്ത ക്ലാസിലേക്കു പ്രവേശനനടപടികൾക്കൊപ്പം ആധാർ വെരിഫിക്കേഷൻ കൂടി നടത്തുവാനും തീരുമാനിച്ചു. ഇതോടെ വിദ്യാർഥികളുടെ കാര്യത്തിൽ കൂടുതൽ കണിശത വരുമെന്നും ഇടയ്ക്ക് മാറി വരുന്ന വിദ്യാർഥികളും ചേരുന്നതിനാൽ വിജയിച്ച് പുതിയ ക്ലാസിലെത്തുന്നവരുടെ ആധാർ പരിശോധന നിർബന്ധമാക്കാമെന്നുമാണു വകുപ്പിന്റെ തീരുമാനം. 

പത്താംക്ലാസിൽ ചേർന്ന വിദ്യാർഥികളുടെ എണ്ണവും പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്ത വരുടെ എണ്ണത്തിലും ഉള്ള വലിയ വ്യത്യാസവും സ്കൂളുകളിൽ നേരിട്ടെത്തി പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.