ആവറേജ് ആണെങ്കിൽ എന്താണ് കുഴപ്പം?; മത്സരബുദ്ധിയിൽ മതിമറന്നോ മലയാളി?
വെറും ശരാശരിക്കാർ ആയാൽ ജീവിതത്തിൽ ഗതി പിടിക്കില്ല എന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ? ശരാശരിക്കാരെ അംഗീകരിക്കാൻ മടിയുള്ളവരാണോ നമ്മൾ മലയാളികൾ? അതെ, അതൊരു വളരെ പ്രസക്തമായ ചോദ്യം തന്നെയാവുന്നു. പ്രത്യേകിച്ച് മത്സരാധിഷ്ഠിതമായ നമ്മുടെ ഈ കാലത്ത്..
വെറും ശരാശരിക്കാർ ആയാൽ ജീവിതത്തിൽ ഗതി പിടിക്കില്ല എന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ? ശരാശരിക്കാരെ അംഗീകരിക്കാൻ മടിയുള്ളവരാണോ നമ്മൾ മലയാളികൾ? അതെ, അതൊരു വളരെ പ്രസക്തമായ ചോദ്യം തന്നെയാവുന്നു. പ്രത്യേകിച്ച് മത്സരാധിഷ്ഠിതമായ നമ്മുടെ ഈ കാലത്ത്..
വെറും ശരാശരിക്കാർ ആയാൽ ജീവിതത്തിൽ ഗതി പിടിക്കില്ല എന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ? ശരാശരിക്കാരെ അംഗീകരിക്കാൻ മടിയുള്ളവരാണോ നമ്മൾ മലയാളികൾ? അതെ, അതൊരു വളരെ പ്രസക്തമായ ചോദ്യം തന്നെയാവുന്നു. പ്രത്യേകിച്ച് മത്സരാധിഷ്ഠിതമായ നമ്മുടെ ഈ കാലത്ത്..
ഒരു കാര്യം തുറന്നു ചോദിക്കട്ടെ! ജീവിതത്തിൽ ‘ശരാശരിക്കാരായി’ പോവുന്നത് ഒരു കുറവാണെന്നു കരുതുന്നയാളാണോ നിങ്ങൾ? വെറും ശരാശരിക്കാർ ആയാൽ ജീവിതത്തിൽ ഗതി പിടിക്കില്ല എന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ? ശരാശരിക്കാരെ അംഗീകരിക്കാൻ മടിയുള്ളവരാണോ നമ്മൾ മലയാളികൾ? അതെ, അതൊരു വളരെ പ്രസക്തമായ ചോദ്യം തന്നെയാവുന്നു. പ്രത്യേകിച്ച് മത്സരാധിഷ്ഠിതമായ നമ്മുടെ ഈ കാലത്ത്..
സമൂഹത്തിന്റെ അവഗണന തോളിലേറ്റിയാണ് പല ശരാശരിക്കാരുടെയും ജീവിതം മുന്നോട്ട് നീങ്ങുന്നത്. ഒരു നിശ്ചിത നിലവാരത്തിനപ്പുറം അവർ ഒന്നിലും വിജയിക്കില്ലെന്ന ചിന്ത അവർ പോലും പുലർത്തുന്നതിന് കാരണം അവർ നേരിടുന്ന പുച്ഛവും പരിഹാസവും അവഗണനയുമാണ്. എന്നാൽ പുതുതലമുറയിൽ ചിലരെങ്കിലും ഇന്ന് ചോദിക്കുന്നു..‘ആവറേജ് ആയാൽ എന്താ കുഴപ്പം?’
മലയാളിയുടെ കൂട്ടയോട്ടം
2020ലെ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമിയുടെ കണക്ക് പ്രകാരം സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക് 26.5 ശതമാനമാണ്. ജോലി തേടിപ്പോവുന്ന പലയിടത്തും അവസരങ്ങൾ ലഭിക്കാതെ പോകുന്നവരിൽ, ഏത് തൊഴിൽ ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നവരിൽ ശരാശരിക്കാർ മാത്രമല്ല, പഠനത്തിൽ മുൻനിരയിൽ നിൽക്കുന്നവരും ഉൾപ്പെടുന്നു. ഇത് വിരൽ ചൂണ്ടുന്നത് തൊഴിലധിഷ്‌ഠിതമായ വിദ്യാഭ്യാസത്തിലേക്ക് സംസ്ഥാനം ഇനിയും ചുവടുവയ്ക്കാനുണ്ട് എന്ന വസ്തുതയാണ്. ഒരു വിദ്യാർഥിയുടെ പഠന കാലത്ത് തുടങ്ങുന്നതാണ് ഒന്നാമനാവാനോ, ഒന്നാം നിരയിൽ ഇടം പിടിക്കുന്നതിനോ വേണ്ടിയുള്ള മത്സരങ്ങൾ. മക്കളുടെ ഭാവിയും നന്മയും കരുതിയാണെന്ന് മാതാപിതാക്കൾ ചിന്തിക്കുന്നു. ഓരോ വർഷവും പഠനഭാരം കൊണ്ട് ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകൾ നോക്കുക. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്‌മയാണ് അമിതമായ മത്സരബുദ്ധി വിളിച്ചുപറയുന്നത്.
ആവറേജുകാരോടുള്ള സമൂഹത്തിന്റെ പരുക്കനായ മനോഭാവം വിളിച്ചുപറയുന്ന മിനി വെബ് സീരീസാണ് ആദിത്യൻ ചന്ദ്രശേഖരുടെ സംവിധാനത്തിൽ ആർഷാ ബൈജു പ്രധാന വേഷം അവതരിപ്പിച്ച ‘ആവറേജ് അമ്പിളി’. അമ്പിളിയെ പോലെ പലരും കേരളത്തിൽ ജീവിക്കുന്നുവെന്നത് അവഗണിക്കാനാവാത്ത യാഥാർഥ്യമാണ്. ‘ഞാൻ ആവറേജ് ആണല്ലോ..എനിക്കെന്ത് ചെയ്യാൻ കഴിയും’ എന്ന ധാരണ വച്ചുപുലർത്തുന്നയാളുകൾ നമുക്ക് ചുറ്റും തന്നെയുണ്ട്. ഒരുപക്ഷേ അവരിൽ നമ്മളും ഉൾപ്പെടുന്നു.
തഴയപ്പെടുന്നോ ആവറേജുകാർ?
നല്ലതോ മോശമോ അല്ലാത്ത കാര്യമാവുന്നു ‘ശരാശരി’. ഒരു കാര്യത്തിന്റെ ഗുണമോ ദോഷമോ കണ്ടെത്താൻ കഴിയാതെവന്നാൽ അതിനെ കയ്യൊഴിയുകയാണ് സാധാരണ മലയാളികളുടെ പതിവ്. ഇതിന് ഗുണവശമുണ്ട്. സമൂഹത്തിന്റെ സമ്മർദത്തിൽ നിന്ന് അകന്നുനിൽക്കാൻ ശരാശരി മിടുക്കർക്ക് സാധിക്കുന്നു. അവരുടെയുള്ളിൽ ഒരു പ്രചോദനം ഉണ്ടാവുന്ന പക്ഷം അവർ ആഗ്രഹിക്കുന്ന ജീവിതത്തിലേക്ക് അവർ ചുവടുവയ്പ്പ് തുടങ്ങുന്നു. പ്രതീക്ഷകളില്ലാത്ത ശരാശരിക്കാർക്ക് കുറവ് ഭാരം താങ്ങിയാൽ മതിയെന്നതും പ്രതീക്ഷാഭാരം പേറുന്ന ഉന്നതരേക്കാൾ അവർ അവരോട് തന്നെയാണ് കൂടുതലും മറുപടി നൽകുന്നത് എന്നതും കൊണ്ടാണ് അവർക്ക് പലരേയും ആശ്ചര്യപ്പെടുത്തും വിധം മുന്നേറാൻ സാധിക്കുന്നത്.
പൊതുസമൂഹത്തിന്റെ തഴുകലിനേക്കാൽ ഏറെ തഴയൽ അനുഭവിച്ചാണ് ശരാശരിക്കാർ കഴിഞ്ഞുകൂടുന്നത്. റാങ്ക്നേട്ടങ്ങൾ ആഘോഷിക്കുകയും ശരാശരി നേട്ടത്തെ കാര്യമായി പരിഗണിക്കാതെ പോവുകയും ചെയ്യുന്ന വിദ്യാഭ്യാസരീതിയിൽ തുടങ്ങുന്നതാണ് ഈ തരംതിരിവ്. വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങുന്നില്ല. തൊഴിൽരംഗത്തും സാമൂഹികഇടപെടലുകളിലും ശരാശരിക്കാരെ കാര്യമായി പരിഗണിക്കാതെ പോവുന്നത് കാലങ്ങളായി കേൾക്കുന്ന ആക്ഷേപമാണ്. ‘ഒരാളുടെ ജോലി എന്താണെന്ന് അന്വേഷിക്കുന്നത് അയാളെ എത്രമാത്രം ബഹുമാനിക്കണമെന്ന് തീരുമാനിക്കാനാണ്’, അവതാരകനും സംവിധായകനും സിനിമാനടനുമായ രമേഷ് പിഷാരടി പങ്കുവച്ച വാക്കുകൾക്ക് ഏറെയുണ്ട് പ്രസക്‌തി.
ഗ്രേഡിങ് വന്നാൽ എല്ലാം മാറുമോ?
കേരളത്തിൽ ഒരുകാലത്ത് ഉയർന്നുനിന്ന റാങ്കിങ് മത്സരത്തിനും വിദ്യാർഥി സമ്മർദത്തിനും പരിഹാരം കുറിക്കുകയെന്ന ലക്ഷ്യത്തോടെ 2005 അക്കാദമിക വർഷം മുതലാണ് പത്താം ക്ലാസ് തലത്തിൽ ഗ്രേഡിങ് സമ്പ്രദായം കൊണ്ടുവന്നത്. ഗ്രേഡുകൾ ഏർപ്പെടുത്തിയതോടെ ഒന്നാമനും രണ്ടാമനും വേണ്ടിയുള്ള മത്സരത്തിന് ഒരറുതി ലഭിക്കുമെന്നും വിദ്യാർഥികൾ വിഷയങ്ങൾ കൂടുതൽ മനസ്സിലാക്കി പഠിക്കാൻ തുടങ്ങുമെന്നുമാണ് പല അധ്യാപകരും കണക്കുകൂട്ടിയത്. ആദ്യഘട്ടത്തിൽ മാർക്കും ഗ്രേഡും ഉൾപ്പെടുത്തിയാണ് മാർക്ക്‌ലിസ്റ്റുകൾ പിന്നീട് 2007ൽ പൂർണ്ണമായ ഗ്രേഡിങ് സമ്പ്രദായത്തിലേക്ക് കേരളം ചുവടുവച്ചു. എന്നാൽ ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വന്നിട്ടും പഠനസമ്മർദത്തിന് ഒരു കുറവുമില്ലെന്ന് ചില വിദ്യാർഥികളെങ്കിലും ചൂണ്ടിക്കാട്ടുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായില്ലെങ്കിൽ തുടർ പഠനത്തിന് അഡ്‌മിഷൻ കിട്ടാതെപോകുമോ എന്ന ആശങ്ക അവരെ അലട്ടുന്നു. പഠനമെന്നത് സമ്മർദം നിറഞ്ഞ അനുഭവമായി മാറുന്നു.
‘ഗ്രേഡിങ് രീതിയാണെങ്കിലും ചിലപ്പോഴൊക്കെ വലിയ തോതിൽ മാനസിക സമ്മർദം നേരിടേണ്ടി വരുന്നുണ്ട്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയില്ലെങ്കിൽ പ്ലസ് വണ്ണിന് എങ്ങനെ അഡ്മിഷൻ ലഭിക്കും എന്നറിയില്ല. പല ദിവസവും ഉറക്കം നഷ്ടപ്പെടുന്നു. സമീപത്തെ വീട്ടിലെ കുട്ടിക്ക് 7 എ പ്ലസ് ലഭിച്ചു. പഠിക്കാൻ വെറും അവറേജ് ആണെന്നും ഇനി അഡ്മിഷൻ എങ്ങനെ നേടുമെന്നുമുള്ള അവരുടെ മാതാപിതാക്കളുടെ കുത്തുവാക്കുകൾ കേട്ടതോടെ എനിക്കും പേടിയായി. ഞാൻ വെറുമൊരു അവറേജ് വിദ്യാർഥി മാത്രമാണ്. പഠിച്ച ഭാഗങ്ങൾ വേഗത്തിൽ മനസ്സിലാവാതെ പോയാൽ ശരീരം വിറയ്ക്കാൻ തുടങ്ങും. എങ്ങനെയെങ്കിലും ഈ കൊല്ലം ഒന്ന് കഴിഞ്ഞാൽ മതിയായിരുന്നു’. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിദ്യാർഥി പറഞ്ഞ വാക്കുകൾ.
ശരാശരിക്കാരനിൽ നിന്ന് ഐഎഎസിലേക്ക്
ഒരു ശരാശരിക്കാരന് ഏതറ്റം വരെ പോകാനാകും എന്ന് അൽഫോൺസ് കണ്ണന്താനത്തിനോട് ചോദിച്ചാൽ ‘ഐഎഎസ് വരെ’ എന്ന ഉത്തരമാകും അദ്ദേഹം നൽകുക. 42 ശതമാനം മാർക്കോടെയാണ് പത്താം ക്ലാസ് കയറിയത്. അസാമാന്യ ബുദ്ധിശേഷിയോ വൈഭവമോ പ്രകടിപ്പിക്കാതിരുന്ന അദ്ദേഹത്തിൽ അന്നധികം പേരും പ്രതീക്ഷ പുലർത്തിയില്ല. പിന്നീട് 1979ൽ സിവിൽ സർവീസ് പരീക്ഷ പാസായ കണ്ണന്താനം തിരുത്തിക്കുറിച്ചത് അവറേജുകാരുടെ തലവര കൂടെയാണ്. പൊതുസമൂഹത്തിന് മുൻപിൽ ശരാശരിക്കാരനായി മുദ്രകുത്തപ്പെട്ടാലും ലക്ഷ്യബോധവും അധ്വാനശേഷിയും നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏത് കടമ്പയും സാധ്യമാക്കാമെന്നതിന് ഉദാഹരണമാണ് കണ്ണന്താനത്തിന്റെ ഐഎഎസ് വിജയഗാഥ.
സ്കൂൾ പഠനകാലത്ത് ‘ആവറേജ് വിദ്യാർത്ഥി’ എന്ന മേൽവിലാസം ലഭിക്കുകയും പിൽക്കാലത്ത് ഉന്നതമായ സ്ഥാനങ്ങൾ നേടിയെടുക്കുകയും ചെയ്ത അനേകായിരം ഉദാഹരണങ്ങൾ നമുക്ക് ചുറ്റും കാണാൻ സാധിക്കും. ‘ആവറേജ് ആണെന്ന് ചിന്തിച്ചാൽ ജീവിക്കാൻ പറ്റുമോ? അറിയാവുന്ന പോലെ പഠിച്ചു. മാന്യമായ തൊഴിലും കിട്ടി. സ്‌കൂളിൽ പഠിക്കുമ്പോൾ ഞങ്ങളെ കടത്തിവെട്ടിയ പലയാൾക്കാരും ഇന്ന് തൊഴിൽ കിട്ടാതെ നിൽക്കുന്നു. ഞങ്ങൾ ശരാശരിക്കാർക്കും ഇന്ന് പറയാൻ ഒരു ജോലിയുണ്ട്.’ കോഴിക്കോട് സ്വദേശി അതുലിന്റെ വാക്കുകൾ.
എന്താണീ വിജയരഹസ്യം?
സ്‌കൂൾ കാലത്ത് റാങ്ക് പട്ടികയിൽ ഇടം പിടിക്കാതെ പോയ, പിഎസ്സി മത്സര പരീക്ഷകളിൽ മിന്നുന്ന വിജയം കൊയ്‌ത ആളുകൾ നമുക്ക് ചുറ്റും തന്നെയുണ്ട്. എന്താണ് ഇവരെ ജീവിതത്തിന്റെ പരീക്ഷയിൽ വേറിട്ട് നിർത്തുന്നത്? ജീവിതം പച്ച പിടിക്കണമെന്ന യാഥാർഥ്യബോധവും അതുയർത്തുന്ന ചുമതലാബോധവുമാണ് പ്രധാന പരീക്ഷകളിൽ അവരെ തുണയ്ക്കുന്നത്.
‘അവസരങ്ങൾ മനസ്സിലാക്കി അതിന് വേണ്ടി പ്രയത്നിക്കാൻ തയാറാവുന്നിടത്താണ് വിജയം വരിക്കുന്നത്. അവറേജ് എന്ന് വിളിക്കപ്പെടുന്ന കുട്ടികൾ പല മേഖലയിലും മികവ് തെളിയിക്കുന്നതായി കാണാറുണ്ട്. ജീവിതം കൈകാര്യം ചെയ്യുന്നതിലെ മികവ് കാണാനായിട്ടുള്ളത് ആവറേജ് എന്ന് വിളിക്കപ്പെടുന്ന കുട്ടികളിലാണ്.’ - ആലപ്പുഴ ലിയോ തേർട്ടീൻത് ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹികശാസ്ത്രം അധ്യാപികയും സാമൂഹികപ്രവർത്തകയും സ്റ്റുഡന്റ് കൗൺസിലറുമായ മിനി ജോസഫ് പറയുന്നു.
‘സാധാരണ ക്ലാസ് മുറികളിൽ സമർഥരായ വിദ്യാർഥികൾക്കും പിന്നോക്കക്കാർക്കും ക്ലാസ് അധ്യാപകരുടെ ശ്രദ്ധ ലഭിക്കും. എന്നാൽ ആവറേജ്കാർക്ക് ആവശ്യമായ ശ്രദ്ധ, കരുതൽ എന്നിവ നൽകാൻ അധ്യാപകർക്ക് സാധിക്കാതെപോകുന്നു. ആവറേജുകാരെ ലാഘവത്തോടെയെടുക്കാറുണ്ടോ എന്ന് ഇടയ്ക്ക് ആത്മവിമർശനം നടത്താറുണ്ട്. പഠനകാലം കഴിയുമ്പോൾ പ്രതീക്ഷകളുടെ ഭാരം താങ്ങാതെ അക്കാദമിക ഉയർച്ച നേടിയ പല കുട്ടികളും തകർന്നുപോവുന്നതും അന്ന് അവറേജ് നിലവാരമായിരുന്ന കുട്ടികൾ പലപടി കയറുന്നതും കണ്ടിട്ടുണ്ട്.’ മിനി ജോസഫ് നിരീക്ഷിക്കുന്നു.
‘ആവറേജുകാർ’ അറിയാൻ
ശരാശരിക്കാരായി സമൂഹം മുദ്ര കുത്തിയിട്ട് ജീവിതവിജയം കൈവരിച്ചവർ നമുക്ക് ചുറ്റും തന്നെയില്ലേ? അവർ എങ്ങനെയാണ് ജീവിതവിജയം കൈവരിച്ചത് ? വിജയത്തിന് കുറുക്കുവഴികളില്ല. നന്നായി ശ്രമിച്ചാൽ വിജയം സുനിശ്ചിതമാണ് എന്നവർ പറയും. ശരാശരിയായി പോവുന്നത് ഒരു കുറ്റമോ കുറവോ പോരായ്മയോ ആയി കാണേണ്ട കാര്യമില്ല. എല്ലാ മേഖലകളിലും മികച്ചുനിൽക്കാൻ എല്ലാവർക്കും കഴിയുകയില്ല. നമ്മുടെ ഇഷ്ടവും കഴിവും കണ്ടെത്തുകയും പരിപോഷിക്കുകയും ചെയ്‌തുകൊണ്ടാണ് നമ്മൾ വളരേണ്ടത്. അവരവരുടെ ലക്ഷ്യങ്ങൾ തേടി അവരവർ പറന്നു തുടങ്ങണം. അതിന് സമൂഹം വളരുന്നത് വരെ കാത്തുനിൽക്കണമെന്നില്ല. ഇനി പറയൂ. ആവറേജ് അയാൽ കുഴപ്പമുണ്ടോ?
Content Summary : Is it bad to be an average student?