ന്യൂഡൽഹി ∙ ന്യൂനപക്ഷ പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് നിശ്ചയിക്കുന്നതു മാനദണ്ഡങ്ങൾ പാലിച്ചാണോയെന്നു പരിശോധിക്കാൻ പ്രവേശനവും ഫീസും നിയന്ത്രിക്കാൻ സർക്കാർ നിയോഗിച്ചിട്ടുള്ള സമിതിക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന ഫീസ് പരിശോധിക്കുന്നതിനു പകരം, ഏകപക്ഷീയമായി ഫീസ് തീരുമാനിക്കാൻ സമിതിക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിശദീകരിച്ചു. പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന നിയന്ത്രണത്തിനു മധ്യപ്രദേശിലുള്ള നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്ത് ഐക്കൺ എജ്യുക്കേഷനൽ സൊസൈറ്റി നൽകിയ ഹർജിയാണു കോടതി തീർപ്പാക്കിയത്. 

മധ്യപ്രദേശിലെ നിയമം ഭരണഘടനാപരമാണെന്നു സുപ്രീം കോടതി 2016 ൽ വിധിച്ചിരുന്നു. തലവരി വാങ്ങി സ്ഥാപനങ്ങൾ വിദ്യാഭ്യാസത്തെ കച്ചടമാക്കുന്നതു തടയാനാണു നിയന്ത്രണ സംവിധാനമെന്ന് ടിഎംഎ പൈ, പി.എം.ഇനാംദാർ കേസുകളിലെ വിധികൾ പരാമർശിച്ചു കോടതി വിശദീകരിച്ചു. എന്തൊക്കെ കണക്കിലെടുത്താവണം സ്ഥാപനങ്ങൾ ഫീസ് നിശ്ചയിക്കേണ്ടതെന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഫീസ് നിയന്ത്രണമാണു സമിതിയുടെ ചുമതല. സ്ഥാപനം നിശ്ചയിച്ച ഫീസ് പരിഷ്കരിക്കാൻ സമിതി തീരുമാനിക്കുന്നുവെങ്കിൽ അതിനു മുൻപു സ്ഥാപനത്തിന്റെ ഭാഗം കേൾക്കണമെന്നും നിർദേശിച്ചു.