വർഷമെത്ര കഴിഞ്ഞാലും ചില തെറ്റുകൾ ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ഒരു സ്കൂൾ പ്രോഗ്രസ് കാർഡിലെഴുതിയപ്പോൾ‌ അധ്യാപികയ്ക്കു പറ്റിയ അബദ്ധം വർഷങ്ങൾക്കു ശേഷവും സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ മലാവിയിലാണ് സംഭവം. മലാവിയുടെ ഔദ്യോഗിക ഭാഷയായ ചിചേവ ഉൾപ്പടെയുള്ള വിഷയങ്ങളുടെ മാർക്ക് രേഖപ്പെടുത്തിയ സ്കോർ കാർഡിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. 2019 ൽ തന്റെ ഒരു വിദ്യാർഥിയുടെ പ്രകടനത്തെക്കുറിച്ച് അധ്യാപികയെഴുതിയ അഭിപ്രായമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

മിക്കവാറും എല്ലാവിഷയങ്ങൾക്കും മികച്ച മാർക്ക് നേടിയ വിദ്യാർഥി പരീക്ഷയിൽ വിജയിച്ചു എന്നാണ് അധ്യാപിക എഴുതാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും എഴുതി വന്നപ്പോൾ മരിച്ചു (passed away) എന്നായി. വിദ്യാർഥി ജയിച്ചു എന്നെഴുതുന്നതിനു പകരം മരിച്ചുവെന്ന് എഴുതിയ അധ്യാപികയുടെ അബദ്ധം ഏറെ ചർച്ചയാവുകയും സ്കോർ കാർഡിന്റെ ചിത്രം സഹിതം ആ അബദ്ധം സമൂഹമാധ്യമങ്ങളിലുൾപ്പടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. 

2019 ൽ നടന്ന പരീക്ഷയാണെന്ന് സ്കോർ കാർഡിൽ നിന്ന് വ്യക്തമാണ്. കുട്ടിയുടെ പേരോ മറ്റു വിശദാംശങ്ങളോ കാർഡിലില്ല. സ്കോർ കാർഡ് കണ്ട് ചിലർ അധ്യാപികയുടെ വ്യാകരണപ്പിശകിനെ പഴിക്കുമ്പോൾ മറ്റു ചിലർ അധ്യാപികയെ പിന്തുണയ്ക്കാനും മടിക്കുന്നില്ല. തെറ്റുകൾ മനുഷ്യസഹജമാണെന്നും അതിത്ര കണ്ട് ആഘോഷിക്കപ്പെടേണ്ടതല്ലെന്നുമാണ് അധ്യാപികയുടെ പക്ഷം പിടിക്കുന്നവർക്കു പറയാനുള്ളത്. 

Content Summary : She has passed away teacher's embarassing remarks on score card