തിരുവനന്തപുരം ∙ പ്രബന്ധങ്ങളിലെ കോപ്പിയടി കണ്ടെത്താൻ എൽസെവിയർ, നിംബസ്, ടേണിറ്റിൻ സോഫ്റ്റ്‌വെയറുകൾ വാങ്ങാൻ സാങ്കേതിക സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനിച്ചു. ഓൺലൈൻ ജേണലുകളും വാങ്ങും. ഗവേഷണ പ്രവർത്തനങ്ങൾക്കും ബിഗ് ഡേറ്റ വിശകലനത്തിനുമായി ക്ലൗഡ്‌ കംപ്യൂട്ടിങ് സംവിധാനം ഏർപ്പെടുത്തും.

Read Also : വിദ്യാഭ്യാസ മേഖലയിൽ വ്യവസായ പങ്കാളിത്തത്തിന് യുജിസി മാർഗരേഖ

പുതിയ രണ്ട് എൻജിനീയറിങ് കോളജുകൾക്ക് അനുമതി നൽകും. മലപ്പുറം കെഎംസിടി ഇൻസ്റ്റിറ്റ്യൂട്ടിൽ 4 ബിടെക് കോഴ്സുകളിലും എംബിഎ, എംസിഎ കോഴ്സുകളിലുമായി 360 സീറ്റുണ്ടാകും. കോട്ടയം ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 5 ബിടെക് കോഴ്സുകളിലായി 360 സീറ്റ് അനുവദിച്ചു.

സർവകലാശാലയിൽ ഗവേഷണവും പിജിയും പൂർത്തിയാക്കുന്നവർക്ക് ഇനി ബിരുദദാന ചടങ്ങ് സംഘടിപ്പിക്കും. ബിടെക് വിദ്യാർഥികളുടെ ആവശ്യപ്രകാരം ഗ്രേഡ് കാർഡുകൾ ശതമാനത്തിലേക്കു മാറ്റിയുള്ള മാർക്ക് ലിസ്റ്റ് നൽകും. കോഴ്സ് പൂർത്തിയാക്കിയവർക്കും സൗകര്യം പ്രയോജനപ്പെടുത്താം.

കൂട്ട കോപ്പിയടി നടന്ന പാലക്കാട് അൽ അമീൻ കോളജിലെ പരീക്ഷാകേന്ദ്രം ഒരു വർഷത്തേക്കു റദ്ദാക്കി. പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച വരുത്തിയ ശ്രീകൃഷ്ണപുരം ഗവ.എൻജിനീയറിങ് കോളജിനു പിഴ ചുമത്താനും ഈ വിഷയത്തിൽ അന്വേഷണം നടത്താനും തീരുമാനിച്ചു. 

Content Summary : KTU to subscribe to e-journals, procure anti-plagiarism software