ക്ലാസ് മുറിയിൽ കുട്ടിയുടെ സ്കൂൾ ബാഗിനുള്ളിൽ പാമ്പ്; ഞെട്ടിവിറച്ച് വിദ്യാർത്ഥികളും അധ്യാപകരും

Representative Image

തെലുങ്കാനയിലെ ജഗിത്യലയിലുള്ള ലമ്പടിപള്ളി സ്കൂളിലാണ് പാമ്പ് പരിഭ്രാന്തി വിതച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് ബാഗില്‍ നിന്നു പുറത്തു ചാടിയതോടെ പരിഭ്രാന്തരായ അധ്യാപകരും വിദ്യാര്‍ത്ഥികളും ഭയന്നു പരക്കം പാഞ്ഞു. ഒടുവില്‍ പാമ്പ് പിടിത്തക്കാരെത്തിയാണ് രംഗം ശാന്തമാക്കിയത്.

പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ ബാഗിലാണ് പാമ്പു കയറിയത്. ബുക്കെടുക്കാനായി പ്രവീണ്‍ ബാഗില്‍ കയ്യിട്ടതോടെയാണ് സ്കൂളില്‍ പരിഭ്രാന്തി പരത്തിയ സംഭവങ്ങളുടെ തുടക്കം. ബാഗിനകത്ത് തണുത്തതെന്തോ പ്രവീണിന്റെ കയ്യില്‍ തടഞ്ഞു. എന്താണെന്നറിയാന്‍ പുറത്തേക്കു വലിച്ചെടുത്തപ്പോഴാണ് പാമ്പാണെന്നു മനസ്സിലായത്.

ഉടനെ അലറിക്കരഞ്ഞു കൊണ്ടു പ്രവീണ്‍ പാമ്പിനെ വലിച്ചെറിഞ്ഞു. ഒപ്പം പാമ്പെന്നു പറഞ്ഞ് ഉറക്കെ നിലവിളിക്കുകയും ചെയ്തു. ഇതോടെ പ്രവീണിന്റെ ക്ലാസിലെ കുട്ടികള്‍ മാത്രമല്ല, സമീപത്തെ ക്ലാസുകളില്‍ നിന്നും കുട്ടികള്‍ ഇറങ്ങിയോടി. പുറകെ തന്നെ അധ്യാപകരും. ഇതിനിടെയിൽ അവിടെയിരുന്ന മറ്റൊരു ബാഗിനിടയിൽ പാമ്പും പതുങ്ങിയിരുന്നു.

ചില അധ്യാപകര്‍ ധൈര്യം സംഭരിച്ചു ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടെത്തുകയായിരുന്നു.വിഷമുള്ളതാണോ അല്ലയോ എന്നു വ്യക്തമാകാത്തതിനാല്‍ പാമ്പു പിടിത്തക്കാരെ വിവരമറിയിച്ചു. ഇവരെത്തിയാണ്  സ്കൂള്‍ ബാഗുകള്‍ക്കിടയില്‍ തന്നെ മറഞ്ഞിരുന്ന പാമ്പിനെ പിടികൂടിയത്. കുട്ടിയുടെ വീട്ടില്‍ നിന്നു തന്നെ പാമ്പ് ബാഗില്‍ കയറി കൂടിയതാകാമെന്നാണ് കരുതുന്നത്.