വാലുകൾ ഒട്ടിച്ചേർന്ന നിലയിൽ കാണപ്പെട്ട അഞ്ച് അണ്ണാൻ കുഞ്ഞുങ്ങളെ വിദഗ്ദ്ധമായി വേർപെടുത്തി. യുഎസിലെ വിസ്കൻസിനിലാണ് അപൂർവ സംഭവം സംഭവം നടന്നത്. വാലുകൾ ഒട്ടിച്ചേർന്ന നിലയിൽ കൂടിനുള്ളിൽ കിടക്കുന്ന അണ്ണാൻ കുഞ്ഞുങ്ങളെക്കുറിച്ച് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ പരിസരവാസികളാരോ വിളിച്ചറിയിക്കുകയായിരുന്നു.
ഇവിടെയെത്തിയ സംഘം ഉടൻ തന്നെ അണ്ണാൻ കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അണ്ണാൻ കുഞ്ഞുങ്ങളുടെ അമ്മ കൂടുണ്ടാക്കാനുപയോഗിച്ച പ്ലാസ്റ്റിക് കടുത്ത വെയിലിൽ ഉരുകി ഇവയുടെ വാലിൽ ഒട്ടിപ്പിടിച്ചതാണ് അപകടം സംഭവിക്കാൻ കാരണം. സംരക്ഷണ കേന്ദ്രത്തിലെത്തിയ അണ്ണാൻ കുഞ്ഞുങ്ങളെ മയക്കിയ ശേഷമായിരുന്നു വാലുകൾ വേർപെടുത്തിയത്. ഏകദേശം 20 മിനിട്ടോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ഒട്ടിപ്പിടിച്ചിരുന്ന വാലുകൾ വേർപെടുത്തിയത്.
വാലിന്റെ അൽപ ഭാഗം നഷ്ടപ്പെട്ടതൊഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇവയ്ക്കില്ലെന്ന് അധികൃതർ അറിയിച്ചു. കൃത്യ സമയത്ത് അറിയിച്ചതുകൊണ്ട് മാത്രമാണ് ഇവയെ രക്ഷിക്കാൻ കഴിഞ്ഞത്. വാലുകളാണ് ശരീരത്തിന്റെ സന്തുലാനാവസ്ഥ നിലനിർത്താൻ അണ്ണാൻമാരെ സഹായിക്കുന്നത്. അൽപ ദിവസം കൂടി നിരീക്ഷിച്ച ശേഷം ഇവയെ സ്വാഭാവിക ആവാസ്ഥലത്ത് തിരികെ അയയ്ക്കാനാണ് അധികൃതരുടെ തീരുമാനം.