തിരയിൽ അകപ്പെട്ടു പാറയിടുക്കിൽ കുടുങ്ങിയ കൂറ്റൻ കടലാമയ്ക്കു പുതുജീവൻ. കണ്ണൂർ മാപ്പിളബേ പുലിമുട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 2.30യാണ് നൂറ് കിലോയോളം തൂക്കം വരുന്ന കടലാമയെ കണ്ടെത്തിയത്. പുലിമുട്ടിൽ മീൻ പിടിക്കാനെത്തിയ യുവാക്കളാണ് ആമയെ ആദ്യം കണ്ടത്. തുടർന്നു ഫിഷറീസ് അധികൃതർ വിവരമറിയിച്ചു. അഗ്നിശമന സേനയും മത്സ്യഫെഡ് ജീവനക്കാരും ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് ആമയെ രക്ഷപ്പെടുത്തിയത്. പാറക്കെട്ടിനിടയിൽ കുടുങ്ങി പുറത്ത് കടക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു ആമ. പുലിമുട്ടിൽ സമീപ ദിവസങ്ങളിൽ ശക്തമായ തിരയടി ആനുഭവപ്പെട്ടിരുന്നു.

തിരയുടെ ശക്തിയിൽ ഇടിച്ചു കയറിയതാകാം ആമയെന്നു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.ശ്രീകണ്ഠൻ പറഞ്ഞു. ഒലീവ് റഡ്​ലി വിഭാഗത്തിൽപ്പെട്ട ആമയെ 10 മിനിറ്റ് ശുശ്രൂഷയ്ക്ക് ശേഷം കടലിലേക്ക് തിരിച്ചു വിട്ടു. പയ്യാമ്പലം, ആയിക്കര കടൽ മേഖലകളിൽ ഇത്തരത്തിൽ ആമകളെ കാണാറുണ്ടെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.