മൂന്നു നദികളാൽ അനുഗ്രഹിക്കപ്പെട്ട നഗരമാണു ചെന്നൈ. കൂവം, അഡയാർ, കൊസത്തലയാർ. എന്നിട്ടും ഒരിറ്റു വെള്ളത്തിനു വേണ്ടി പരക്കം പായേണ്ട അവസ്ഥ എങ്ങിനെയുണ്ടായി?.ജല സ്രോതസ്സുകൾ സംരക്ഷിക്കുന്നതിലുള്ള അനാസ്ഥയാണു പല കാരണങ്ങളിലൊന്ന്. ഒരു പതിറ്റാണ്ടിനിടെ നഗരത്തിലെ 33 % ജല സ്രോതസ്സുകൾ കയ്യേറിയും മറ്റും ഇല്ലാതായെന്നു അണ്ണാ സർവകലാശാലയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു.

അമ്പത്തൂർ തടാകത്തിലെ ജലം ഉപയോഗിക്കാനാവാത്ത വിധം മലിനപ്പെട്ടനിലയിൽ.

തടാകങ്ങൾ ഇല്ലാതാകുന്നതിന്റെ ലക്ഷണങ്ങൾ ഇന്നലെ അമ്പത്തൂർ തടാകത്തിൽ കണ്ടു.തടാകത്തിന്റെ ഒരു ഭാഗം കുപ്പികളും  പ്ലാസ്റ്റിക്കും കയ്യേറിക്കഴിഞ്ഞു. 440 ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന തടാകം ചെന്നൈയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നാണ്. സമീപ പ്രദേശങ്ങളിലെ ഭൂഗർഭ ജലനിരപ്പു നിലനിർത്തുന്നതിലും തടാകം നിർണായക പങ്കുവഹിക്കുന്നു.

ചെന്നൈയുടെ വെള്ളക്കഥ 

1870 വരെ-കുടിവെള്ളത്തിനു പ്രധാനമായി ആശ്രയിച്ചിരുന്നതു സ്വന്തം കിണറുകൾ, പൊതു കിണറുകൾ, കമ്യൂണിറ്റി ടാങ്കുകൾ.

1872-നഗരത്തിലെ ആദ്യത്തെ തടയണ താമരപ്പക്കത്തിനു സമീപം കൊശത്തലയാറിനു കുറുകെ നിർമിച്ചു. 1.8 മീറ്ററായിരുന്നു ഉയരം.ഷോളാവരം തടാകം വഴി റെഡ്ഹിൽസ് തടാകത്തിലും ഇവിടെ നിന്നു കിൽപോക്കിലുമെത്തിച്ചു പൈപ്പ് വഴി സമീപ പ്രദേശങ്ങളിലേക്കു വിതരണം ചെയ്തു.

1914- ഒന്നാം ലോക മഹായുദ്ധ കാലത്ത് ആദ്യത്തെ ശുദ്ധീകരണ സംവിധാനം.നാലു ഭൂഗർഭ ടാങ്കുകളിലേക്കു ജലമെത്തിച്ചാണു ശുദ്ധീകരണം നടത്തിയത്. പദ്ധതിയുടെ ചെലവ് 18.5 ലക്ഷം

1944- രണ്ടാം ലോക മഹായുദ്ധ കാലത്താണു പൂണ്ടി ജലസംഭരണി നിർമിച്ചത്. ഇതോടെ, ആകെ സംഭരണ ശേഷി ഷോളാവരം ( 583), റെഡ്ഹിൽസ് ( 2440), പൂണ്ടി (2573) എന്നിങ്ങനെ 5596 ടിഎംസിയായി.

1978- നഗരത്തിലെ ജലവിതരണത്തിനായി ആദ്യത്തെ സമഗ്ര കർമപദ്ധതി.1973 മുതലാണു ഭൂഗർഭ ജലം ഉപയോഗിക്കാൻ തുടങ്ങിയത്.തിരുവാൺ‌മിയൂർ, ഒക്കിയം, തൊരൈപ്പാക്കം എന്നിവിടങ്ങളിലെ തമിഴ്നാട് ചേരി നിർമാർജന ബോർഡ് കോളനികൾ എന്നിവിടങ്ങളിലാണു ഭൂഗർഭ ജലം വിതരണം ചെയ്തത്.

47%- നഗരത്തിലെ ആകെ ഉപഭോഗത്തിന്റെ 47% ഇപ്പോൾ കണ്ടെത്തന്നതു കുഴൽ കിണറുകളിൽ നിന്നാണ്.

39 ലക്ഷം- 1991 -ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം നഗരത്തിലെ ജനസംഖ്യ

79 ലക്ഷം- നിലവിലെ നഗരത്തിലെ ഏകദേശ ജനസംഖ്യ

1300 ദശലക്ഷം ലീറ്റർ- ദിനംപ്രതി നഗരത്തിൽ ആവശ്യമായ ശുദ്ധജലം

825 ദശലക്ഷം ലീറ്റർ- കോർപറേഷനു കീഴിലെ ചെന്നൈ മെട്രോ വാട്ടർ സാധാരണ വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ്

525 ദശലക്ഷം ലീറ്റർ- രണ്ടുമാസമായി ചെന്നൈ മെട്രോ വാട്ടർ വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ്

1400 മില്ലിമീറ്റർ- ചെന്നൈയിൽ വർഷം ശരാശരി ലഭിക്കുന്ന മഴയുടെ അളവ്