കാഴ്ചയുടെ പൊന്നോണമൊരുക്കി നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രത്തിലെ  ഫിഷറീസ് വകുപ്പിന്റെ നക്ഷത്ര അക്വേറിയം. സൗത്ത് ഏഷ്യയിലെ കത്തി മൽസ്യവും പസിഫിക് മഹാസമുദ്രത്തിന്റെ സംഭാവനയായ ഡയമണ്ട് ഫിഷും, ഓസ്ട്രേലിയക്കാരനായ ടെറാപോണു മൊക്കെ ഉൾപെടുന്ന പുതിയ അതിഥികളാണ് ഇക്കുറി സഞ്ചാരികളുടെ കണ്ണിന് കുളിർമ പകരാനെത്തിയ വിശേഷപെട്ടവ.സ്വദേശിയും വിദേശിയുമടക്കം വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള അലങ്കാര മൽസ്യങ്ങളാണ് കേന്ദ്രത്തിലെ പ്രധാന ആകർഷണം.

കേരളത്തിന്റെ തനത് മൽസ്യങ്ങളായ മിസ് കേരള മുതൽ പേരുകേട്ട വിദേശിയായ ഫ്ലവർ ഹോൺ വരെ ഇവിടത്തെ ചില്ല് കൂട്ടിലുണ്ട്.ഇരു നിലകളിലായി തയാറാക്കിയ കൂറ്റൻ കണ്ണാടി കൂടുകളിൽ അലങ്കാര മൽസ്യങ്ങളുടെ വിപുലമായ ശേഖരമുണ്ട്. ഉൽസവ നാളുകളിലെന്നും അക്വേറിയത്തിൽ തിരക്കാണ്. കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്.

അക്വേറിയം അങ്കണത്തിനുള്ളിൽ തന്നെ കഫറ്റീരിയയും വിശാലമായ ഇിരിപ്പിടവുമൊക്കെ റെഡി.വൈകിട്ട് പാർക്കും അനുബന്ധ സ്ഥലങ്ങളും വൈദ്യുത ദീപാലങ്കാരത്താൽ കേമമാകും. അലങ്കാര മൽസ്യകുഞ്ഞുങ്ങൾക്കൊപ്പം ഗ്ലാസ് ടാങ്കുകൾ, ഫിഷ് ബൗളുകൾ എന്നിവ ഇവിടെ നിന്ന് വാങ്ങാം.