ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഇന്തോനീഷ്യയിലെ ഉഷ്ണമേഖലാ വനത്തിൽ വിരിഞ്ഞു. റഫ്ലേഷ്യ പുഷ്പമാണ് പടിഞ്ഞാറൻ സുമാത്രയിലെ മരാമ്പുവാങ് നഗരൈ ബാരിനി ഗ്രാമത്തോടു ചോർന്നുള്ള സംരക്ഷിത വനപ്രദേശത്ത് വിരിഞ്ഞത്. 117 സെന്റീമീറ്ററോളം വ്യാസമുണ്ട് ഈ വമ്പൻ പുഷ്പത്തിന്. ഒരാഴ്ചയാണ് ഈ പൂവിന്റെ ആയുസ്സ്.

ഗവേഷകർ ഈ പൂവ് കണ്ടെത്തിയ പ്രദേശത്തിനു സമീപം മറ്റ് 4 റഫ്ലേഷ്യ പുഷ്പം കൂടി വരുന്ന മാസങ്ങളിൽ വിരിയുമെന്നാണ് നിഗമനം. ഇപ്പോൾ വിടർന്നു നിൽക്കുന്ന പൂവിന്റെ ഇതളുകൾക്ക് ഇനിയും വ്യാപ്തി വർധിക്കുമെന്നും ഗവേഷകർ പറഞ്ഞു. ഇന്തോനീഷ്യയിലെ നാച്വറൽ റിസോർസ് ആൻഡ് കൺസർവേഷൻ ബോർഡ് അംഗമായ ആഡെ പുട്രയും സംഘവും 2017ൽ ഇവിടെ നിന്നു തന്നെ 107 സെന്റീമീറ്റർ വ്യാസമുള്ള റഫ്ലേഷ്യ പുഷ്പം കണ്ടെത്തിയിരുന്നു.

ലോകത്താകെമാനം 31 ഇനത്തിൽ പെട്ട റഫ്ലേഷ്യ പൂക്കളുണ്ട്. ഇതിൽ റഫ്ലേഷ്യ ട്യുവാൻ മ്യൂഡേ എന്നാണ് ഇപ്പോൾ വിരിഞ്ഞു നിൽക്കുന്ന വിഭാഗത്തിന്റെ പേര്. ഇലയോ തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ പരാദ സസ്യങ്ങളുടെ ഗണത്തിൽ പെട്ടതാണ്. ദുർഗന്ധം പരത്തുന്ന പുഷ്പമാണിത്. 

അഞ്ച് ഇതളുകളുള്ള ഈ പുഷ്പത്തിന് നൂറ് സെന്റീമീറ്ററിലധികം വ്യാസവും 15 കിലോയോളം ഭാരവുമുണ്ടാകും.

English Summary: Scientists just found one of the world's largest flowers blooming in an Indonesian jungle