തിരുവനന്തപുരം ∙ തെന്മല ശെന്തുരണി വന്യജീവീ സങ്കേതത്തിൽ നടത്തിയ സർവേയിൽ 187 ഇനം ചിത്രശലഭങ്ങളെയും171 ഇനം പക്ഷികളെയും കണ്ടെത്തി. പക്ഷികൾ, ചിത്രശലഭങ്ങൾ, ഉറുമ്പുകൾ, തുമ്പികൾ എന്നിവയുടെ വൈവിധ്യം കണ്ടെത്താനാണു വനംവകുപ്പും ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നു സർവേ നടത്തിയത്.  

മഞ്ഞത്തലയൻ മരംകൊത്തി, സിലോൺ ബേ മൂങ്ങ.

44 ഇനം തുമ്പികൾ, 40 ഇനം ഉറുമ്പുകൾ എന്നിവ അടക്കം 442 ഇനം ജീവികളെ കണ്ടെത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഢ ശലഭവും (സതേൺ ബേഡ്‌വിങ്) ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭങ്ങളിൽ ഒന്നായ ഓറിയന്റൽ ഗ്രാസ് ജുവൽ എന്നിവയും ഇവിടെയുണ്ടെന്നു വ്യക്തമായി.

171 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള  സങ്കേതത്തിൽ വൈൽഡ് ലൈഫ് വാർഡൻ ബി.സഞ്ജീവ് കുമാർ, ഡോ.കലേഷ് സദാശിവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയെ കൂടാതെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്നാട് ബട്ടർഫ്ലൈ സൊസൈറ്റി, ബെംഗളൂരു ബട്ടർഫ്ലൈ  ക്ലബ്, രാജപാളയം ബട്ടർഫ്ലൈ ക്ലബ് എന്നിവയിലെ അംഗങ്ങളും വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകരും പങ്കെടുത്തു. കട്ടളപ്പാറ, കല്ലാർ, റോക്ക്‌വുഡ്, ഉമയാർ പാണ്ടിമൊട്ട, ആൾവാർകുറിച്ചി,  റോസ്മല, ദർഭക്കുളം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ.