ഭാരതപ്പുഴയിൽ പുൽക്കാടിനു തീപിടിച്ചു കൂടുകൾ നഷ്ടപ്പെട്ട കുങ്കുമക്കുരുവികൾ കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന ദേശാടനപ്പക്ഷികൾ. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥ മാറുന്നതിനനുസരിച്ചാണ് ഇവയുടെ സഞ്ചാരം. ‘റെഡ് മുനിയ’ എന്ന കുങ്കുമക്കുരുവികളെ കേരളത്തിൽ എല്ലായിടത്തും കാണാറില്ലെന്നു പക്ഷി നിരീക്ഷകനും കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ ഫാ. പത്രോസ് വ്യക്തമാക്കി.

ഭാരതപ്പുഴയിൽ കുങ്കുമക്കുരുവികൾ ഉണ്ടെന്ന വിവരമറിഞ്ഞാണു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ കൂടിയായ ഫാ. പത്രോസ് കഴിഞ്ഞ ദിവസം രാവിലെ ഒറ്റപ്പാലത്തെത്തിയത്. കിളിക്കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതു സങ്കടകരമാണെന്നും ആവർത്തിക്കാതിരിക്കാൻ കരുതൽ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പുഴയിലെ ഉണങ്ങിയ ആറ്റുവഞ്ചിപ്പുല്ലുകളിൽ ഒരാഴ്ചയ്ക്കിടെ 2 തവണ, അജ്ഞാതർ കൊളുത്തിയ തീ പടർന്നു കിളിക്കൂടുകൾ ചാമ്പലായതും കുഞ്ഞുങ്ങൾ വെന്തു ചത്തതും കഴിഞ്ഞ ദിവസങ്ങളിൽ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.  സൈബീരിയൻ സ്റ്റോൺ ചാറ്റ് എന്ന ചരൽക്കുരുവി, ചെമ്പൻപാടി, ചെങ്കണ്ണി തിത്തിരി, കതിർവാലൻകുരുവി, വേലിത്തത്ത, വയൽവരമ്പൻ കിളി എന്നിങ്ങനെ ഒട്ടേറെ കിളികളെ കണ്ടെത്തിയിട്ടുള്ള പ്രദേശമാണിത്.

English Summary: Red munia spotted in bharathapuzha