കുംഭം എത്തിയില്ല. അതിനു മുൻപേ ഉരുകുകയാണ് മലയോരങ്ങൾ. വരൾച്ചയിൽ ജലപദ്ധതികളും ജനങ്ങൾക്ക് ആശ്വാസമാകുന്നില്ല. വെള്ളം വില കൊടുത്തു വാങ്ങുകയാണ് ഉയർന്നിടങ്ങളിൽ താമസിക്കുന്നവർ. കടുത്ത ചൂടിൽ ജലാശയങ്ങളിലെ വെള്ളം വലിയുന്നു. കിണറുകളിലെ വെള്ളത്തിന്റെ തോതും ദിവസമെന്നോണം കുറയുകയാണ്. കല്ലാറും കക്കാട്ടാറും പമ്പാനദിയും വരൾച്ചയുടെ പിടിയിലാണ്.

ചെറുകോൽപ്പുഴ, മാരാമൺ എന്നീ കൺവൻഷനുകൾക്കായി പമ്പാനദിയിലെ നീരൊഴുക്ക് നിയന്ത്രിച്ചതോടെ ജലപദ്ധതികളിൽ ആവശ്യത്തിനു വെള്ളം എത്തുന്നില്ല. അങ്ങാടി ജലപദ്ധതിയിൽ അഞ്ചും ആറും മണിക്കൂർ മാത്രമാണ് പമ്പിങ് നടക്കുന്നത്. ഇതുമൂലം പദ്ധതി മേഖലകളിൽ ആവശ്യത്തിന് വെള്ളമെത്തിക്കാൻ കഴിയുന്നില്ല. വെച്ചൂച്ചിറ പദ്ധതിയും പ്രതിസന്ധിയിലാണ്.

ജലക്ഷാമം കൂടുതൽ

വെച്ചൂച്ചിറ പഞ്ചായത്തിലെ വെച്ചൂച്ചിറ കവല, കുംഭിത്തോട്, കുന്നം, അച്ചടിപ്പാറ, അരയൻപാറ, ആനമാടം, വലിയപതാൽ, വാഹമുക്ക്, അങ്ങാടി പഞ്ചായത്തിലെ കരിങ്കുറ്റി, നെല്ലിക്കമൺ എന്നിവിടങ്ങളിൽ ജലപദ്ധതികളിൽ നിന്നുള്ള വെള്ളം കിട്ടാതായിട്ട് മാസങ്ങളായി. 2,000 ലിറ്റർ വെള്ളം 800–1,000 രൂപ വരെ നൽകി വാങ്ങുകയാണ് ജനം.

നാറാണംമൂഴിയിലെ കട്ടിക്കൽ, ഇടമുറി, കടുമീൻചിറ, പൊന്നമ്പാറ, കണ്ണമ്പള്ളി, ചണ്ണ, കോളാമല, പെരുനാട്ടിലെ ബഥനിമല, താളികര, നെടുമൺ, മാടമൺ സ്കൂളിനു മുകൾ ഭാഗം, കോട്ടൂപ്പാറ, ളാഹ, രാജാംമ്പാറ, വടശേരിക്കരയിലെ ഒളികല്ല്, ചമ്പോൺ, പത്താം ബ്ലോക്ക്, ലോട്ടറി കോളനി, തെക്കുംമല, ചെറുകുളഞ്ഞി, റാന്നിയിലെ കരിങ്കുറ്റിക്കൽ, ഒലിവുമല, തട്ടക്കാട്, ഡിപ്പോപടി, പഴവങ്ങാടിയിലെ മക്കപ്പുഴ പനവേലിക്കുഴി, തോട്ടംഭാഗം, ചേത്തയ്ക്കൽ, വാകത്താനം, കരികുളം, കാഞ്ഞിരത്താമല എന്നിവിടങ്ങളിൽ വെള്ളം കിട്ടാക്കനിയാണ്. 

English Summary: Kerala rivers start drying up