കൂട്ടിൽ കിടന്ന സിംഹത്തെ തലോടിയ വിനോദസഞ്ചാരിയെ സിംഹം ആക്രമിച്ചു. സൗത്ത് ആഫ്രിക്കയിലെ ടിക്വേ റിവർ ലോഡ്ജിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. സിംഹത്തെയിട്ടിരിക്കുന്ന കമ്പിവേലികൾക്കിടയിലൂടെ സിംഹത്തെ തലോടാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പീറ്റർ നോർജേ എന്ന അൻപത്തഞ്ചുകാരനാണ് സിംഹത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

കമ്പിവേലിക്കു സമീപം നിന്നിരുന്ന ആൺ സിംഹത്തെ തലോടുമ്പോൾ സമീപത്തു നിന്നിരുന്ന പെൺ സിംഹവും അടുത്തേക്കെത്തി. ഇതിനെ തലോടാൻ ശ്രമിച്ചപ്പോഴാണ് സിംഹം കൈയിൽ കടിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. പീറ്ററിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നവരും ബഹളം വച്ചെങ്കിലും കൈയിലുള്ള പിടിവിടാൻ സിംഹം തയാറായില്ല. അഞ്ച് സെക്കന്റോളം കടിച്ചുവലിച്ച ശേഷമാണ് സിംഹം കൈയിലുള്ള പിടുത്തം വിട്ടത്. കൈയിൽ ആഴത്തിലുള്ള മുറിവേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂട്ടിലടച്ചിരിക്കുന്ന വന്യജീവികളെ തൊടരുതെന്ന മുന്നറിയിപ്പുകൾ അവഗണിച്ചതാണ് വിനോദസഞ്ചാരിയായ പീറ്ററിനു വിനയായത്.