കേരളത്തിൽ കാലവർഷം സജീവമായി തുടരുന്നു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ ഇന്നുരാവിലെയും തുടരുകയാണ്. ചിലയിടത്ത് വിട്ടുവിട്ടുള്ള ചാറ്റല്‍ മഴയും ലഭിക്കുന്നുണ്ട്. ലക്ഷദ്വീപിനും കേരളത്തിനുമിടയിൽ രൂപമെടുത്ത ന്യൂനമർദ്ദമാണ് മഴ ശക്തമാക്കിയത്. വരുന്ന 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമോ തുടർന്ന് ചുഴലിക്കാറ്റോ ആയേക്കാം. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ തീരങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്.

തിരുവനന്തപുരം ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. ഇന്ന് ചില ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. കണ്ണൂരും കോഴിക്കോട്ടും വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്.  അറബിക്കടലിലെ ന്യൂനമർദം ഇന്നു തീവ്രന്യൂനമർദമായി മാറാനിടയുണ്ട്. പിന്നീട് ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറു ദിശയിലേക്കു നീങ്ങും. വായു എന്നാണ് ചുഴലിക്കാറ്റിനു പേരിട്ടിരിക്കുന്നത്. ഇത്തവണ പേരിടാനുള്ള ഊഴം ഇന്ത്യയുടേതായിരുന്നു.

ഞായർ രാവിലെയോടെ അറബിക്കടലിന്റെ തെക്കൻ ഭാഗത്ത് ന്യൂനമർദം രൂപപ്പെട്ടതായി ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഉച്ചയ്ക്കുള്ള അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. ഇത് തീവ്ര ന്യൂനമർദവും തുടർന്ന് വായു എന്ന പേരിൽ ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

തിങ്കളാഴ്ച രാത്രിയോടെ ന്യൂനമർദം തീവ്രത പ്രാപിക്കുന്നതു വരെ കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കും. കർണാടക ഗോവ തീരത്തേക്കും മൺസൂണിനു മുന്നോടിയായുള്ള മഴയെത്തും.ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറുന്ന തീവ്രന്യൂനമർദം ദക്ഷിണേന്ത്യയുടെ തീരപ്രദേശത്ത് മഴ ശക്തമാക്കുമെന്നല്ലാതെ കാറ്റും നാശനഷ്ടങ്ങളും വിതയ്ക്കില്ലെന്നാണ് സൂചന. ഗുജറാത്ത് തീരം വഴി പാക്കിസ്ഥാനിലെ കറാച്ചിയിലേക്കാവും ചുഴലിക്കാറ്റിന്റെ പോക്കെന്നാണു പ്രാഥമിക നിഗമനം.

ഒരാഴ്ചയോളം വൈകിയെത്തിയ മഴയുടെ കുറവു നികത്താൻ സഹായകമാകുമെങ്കിലും ചുഴലിക്കാറ്റ് മൺസൂണിന്റെ മുനയൊടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ ആശങ്കപ്പെടുന്നത്. ചുഴലിക്കാറ്റ് കറാച്ചി തീരത്തേക്ക് ഗതി മാറുന്നതോടെ ഇന്ത്യൻ തീരത്തെ മഴ കുറയാനാണു സാധ്യത.