വനപാലകർക്കൊപ്പം പട്രോളിങ്ങിനിറങ്ങിയ ദിവസവേതന ജീവനക്കാരന്‍ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ കോർബറ്റ് കടുവാ സങ്കേതത്തിലാണ് ദാരുണമായ സംഭവം നടന്നത്. സോഹൻ സിങ് റാവത് ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് റേഞ്ചർമാർക്കൊപ്പം പട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് മറഞ്ഞിരുന്ന കടുവ സോഹൻ സിങ്ങിനെ കടിച്ചെടുത്ത് മറഞ്ഞത്. പതിയിരുന്നാക്രമിച്ച കടുവ സോഹൻസിങ്ങിന്റെ പിടലിയിലാണ് പിടുത്തമിട്ടത്. പിന്നീട് വലിച്ചിഴച്ച് കുന്നിൻ മുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഒപ്പമുള്ള റേഞ്ചർമാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപേ കടുവ സോഹൻ സിങ്ങിനെ വലിച്ചിഴച്ചുകൊണ്ട് പോയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ചയോടെയാണ് പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.