നാടും നഗരവും കഴിഞ്ഞ മഴയിൽ മുങ്ങിയപ്പോൾ അപ്രതീക്ഷിതമായി വന്നെത്തിയ  അതിഥികളെ കണ്ട് ജനം ഞെട്ടി. കനത്ത മഴയിൽ തങ്ങളുടെ വാസസ്ഥലങ്ങൾ വെള്ളമെടുത്തതോടെ പാമ്പുകളുൾപ്പെടെയുള്ള ഉരഗവർഗങ്ങളാണ് ചെന്നൈ നഗരത്തിലെ വീടുകളിൽ താവളം അന്വേഷിച്ചെത്തിയത്. മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളെ കണ്ട് നഗരവാസികൾ പേടിച്ചതോടെ രക്ഷതേടി വന്യജീവി ഓഫിസ് ആസ്ഥാനത്തേക്ക് ദിവസം ഒട്ടേറെ ഫോൺകോളുകളാണ് എത്തുന്നത്. 

മഴക്കാലത്ത് തങ്ങളുടെ താവളങ്ങൾ ഒലിച്ചുപോകുന്നതോടെ വീടുകളിൽ കയറുന്ന പാമ്പുകൾ നഗരത്തിലെ കാഴ്ചയാണ്. ചില വിഭാഗക്കാർ ഉഗ്രവിഷമുള്ളതാണെങ്കിൽ മറ്റു ചില പാമ്പുകളുടെ വലുപ്പമാണ് ഭീതി സൃഷ്ടിക്കുന്നത്. പാമ്പുകടിയേറ്റ് വർഷം 3,000 പേർ തമിഴ്നാട്ടിൽ മരിക്കുന്നുവെന്നാണ് കണക്കുകൾ. പ്രാഥമിക ചികിത്സ ലഭിച്ചതിന് ശേഷം തുടർ‌ ചികിത്സ തേടാത്തതാണ് ആയിരത്തോളം പേർ വർഷം തോറും മരണത്തിനു കീഴടങ്ങാനുള്ള കാരണം.

സെക്രട്ടേറിയറ്റിലും പാമ്പ്

ചെന്നൈ സംസ്ഥാന സെക്രട്ടേറിയറ്റ് ഓഫിസിലും പാമ്പ് ശല്യം. ഒന്നാം നിലയിലുള്ള കൃഷി വകുപ്പ് ഓഫിസിലാണ് കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടത്. ഉടൻ സുരക്ഷ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തുകയും ചെയ്തു. 3  അടിയോളം വരുന്ന മൂർഖൻ പാമ്പിനെ വനംവകുപ്പിന് കൈമാറി.  രണ്ട് ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ പാമ്പിനെ കാണുന്നത്.