കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവും ശക്തമായ കാലവർഷം ലഭിച്ചത് ഇത്തവണ. ഈ വർഷം ശരാശരിയിലും 10% കൂടുതൽ മഴ ലഭിച്ചതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. നല്ല മഴ ലഭിച്ചത് എല്ലാ വിളകൾക്കും ഗുണകരമാകുമെന്നും രാജ്യത്തെ കാർഷികമേഖലയുടെ ഉണർവിന് ഇത് ഇടയാക്കുമെന്നും കരുതുന്നു. വേനൽവിളകളായ സോയാബീൻ, പരുത്തി എന്നിവയ്ക്ക് മഴക്കൂടുതൽ ദോഷമാണെങ്കിലും ശീതകാലവിളകൾക്ക് ഗുണകരമാണ്. ഗോതമ്പ്, നെല്ല് തുടങ്ങിയവയുടെ ഉൽപാദനം കാര്യമായി വർധിക്കും. 

നല്ല മഴ ലഭിച്ചത് രാജ്യത്തെ അണക്കെട്ടുകളുടെ നില മെച്ചപ്പെടുത്തി. മിക്ക അണക്കെട്ടുകളും 89 ശതമാനത്തോളം നിറഞ്ഞു. ജലവൈദ്യുതി ഉൽപാദനമേഖലയ്ക്കു ശുഭവാർത്തയാണിത്. ജൂൺ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30ന് അവസാനിക്കുന്ന മഴക്കാലം ഈ വർഷം ഇനിയും പിൻവാങ്ങിയിട്ടില്ല.ഇതേസമയം, ബിഹാറിലും ഉത്തർ പ്രദേശിലും മഴയും മഴക്കെടുതികൾ തുടരുകയാണ്. 

ഒട്ടേറെ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മരിച്ചവരുടെ എണ്ണം 134 ആയി. യുപിയിൽ ഇന്നലെ 13 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ബല്ലിയ ജയിലിൽ വെള്ളം കയറിയതിനെ തുടർന്ന് 900 തടവുകാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.