കൊച്ചിയിൽ വെള്ളപ്പൊക്കമുണ്ടാക്കിയത് തീവ്രമഴ. എറണാകുളം സൗത്തിൽ 197 മില്ലിമീറ്ററും കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ 160 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 8 ന് അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്തു തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണ് സൗത്തിൽ ലഭിച്ചത്.

സമീപ നഗരമായ വൈക്കത്ത് 19 സെന്റിമീറ്ററും ആലപ്പുഴയിൽ 17 സെന്റിമീറ്ററും രേഖപ്പെടുത്തി. എന്നാൽ നെടുമ്പാശേരിയിൽ 3 സെ.മീ. മാത്രമാണു പെയ്‌തത്. ആലുവയിലും നേരിയ മഴ മാത്രം. ഇതിനർഥം വൈക്കത്തിനും എറണാകുളത്തിനും ആലപ്പുഴയ്‌ക്കുമിടയിലുള്ള ഏകദേശം 25–40 കിലോമീറ്റർ വിശാലമായ പ്രദേശം രാത്രി മുഴുവനും അതിതീവ്ര മഴയുടെ പിടിയിലമർന്നു എന്നാണ്. ഇത്രയും പ്രദേശത്ത് ശക്‌തമായ മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് സ്വാഭാവികം.

കടൽ നിരപ്പ് ഉയർന്നു നിൽക്കുന്ന വേലിയേറ്റ സമയമാകാതിരുന്നതു ഭാഗ്യമായി. അങ്ങനെയെങ്കിൽ വെള്ളം ഒഴിയാൻ വൈകുമായിരുന്നു. 10 സെമീയും അതിനു മുകളിലും ഇന്നലെ മഴ ലഭിച്ച സ്ഥലങ്ങൾ: ആലപ്പുഴ, മങ്കൊമ്പ് (17 സെമീ), കുറവിലങ്ങാട്–കോഴ (14), പുനലൂർ (12), കാഞ്ഞിരപ്പള്ളി (12), കോന്നി (11), കോട്ടയം (10).

കൊച്ചിയില്‍ കനത്ത മഴപെയ്തുണ്ടായ ദുരിത കാഴ്ച. ചിത്രം . ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

മഴയിൽ മുങ്ങി കൊച്ചി

കഴിഞ്ഞ രണ്ടു പ്രളയകാലത്തുമില്ലാത്ത വിധം കൊച്ചി മഴയിൽ മുങ്ങി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും സൗത്ത് റെയിൽവേ സ്റ്റേഷനിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി. ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു. എംജി റോഡും ‌ദേശീയപാതയിലെ പല പ്രദേശങ്ങളുമടക്കം തോടുകളായി. പകൽ മുഴുവൻ പ്രധാന റോഡുകളിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. കെഎസ്ഇബി കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറിയതു മൂലം നഗര മേഖലകളിൽ വൈദ്യുതി‌ മുടങ്ങി.